ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ടെണ്ണിൽ അവസാന ലാപ്പിലേക്ക് അടുക്കുമ്പോൾ കേന്ദ്രത്തിലും കേരളത്തിലും ഭരണ വിരുദ്ധ വികാരം വ്യക്തം. 400 സീറ്റുകൾ നേടുമെന്ന അമിത ആത്മ വിശ്വാസത്തിൽ തെരഞ്ഞെടുപ്പിനെ നേരിട്ട എൻഡിഎ തകർന്നടിയുന്ന കാഴ്ച്ചയാണ് കാണുന്നത്.
നിലവിൽ കേവല ഭൂരിപക്ഷത്തിന് മുകളിൽ സീറ്റുകൾ നേടിയെങ്കിലും ബിജെപിയുടെ സീറ്റുകൾ കുറഞ്ഞതും കഴിഞ്ഞ തവണത്തെ സീറ്റ് നേട്ടത്തിലേക്ക് എത്താനാകാത്തതും എൻഡിഎയ്ക്കും ബിജെപിക്കും കനത്ത തിരിച്ചടിയായി.
അഞ്ച് ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷം പ്രതീക്ഷിച്ച പ്രധാന മന്ത്രി നരേന്ദ്ര മോദിക്കും വൻ തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. ഒരു ഘട്ടത്തിൽ മോദിയുടെ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥി ലീഡ് ഉയർത്തുക വരെ ചെയ്‌തു.
കേരളത്തിൽ നിലവിലെ കണക്കുകൾ പ്രകാരം 18 സീറ്റുകളിൽ യുഡിഎഫും ഒരു സീറ്റിൽ എൻഡിഎയും ഒരു സീറ്റിൽ എൽഡിഎഫുമാണ് ലീഡ് ചെയ്യുന്നത്. തൃശൂരിൽ ബിജെപി സ്ഥാനാർഥി സുരേഷ് ഗോപി ഏറെക്കുറെ വിജയം ഉറപ്പിക്കുകയും ചെയ്‌തു. ഇതോടെ എൽഡിഎഫിന് ഒരു സീറ്റിൽ ഒതുങ്ങേണ്ടി വരുമെന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്.
2019നെക്കാളും നില മെച്ചപ്പെടുത്താൻ കഴിയാതിരുന്നത് എൽഡിഎഫിന് കനത്ത തിരിച്ചടിയാകും. ഭരണ വിരുദ്ധ വികാരം സംസ്ഥാനത്ത് അലയടിക്കുന്നുണ്ടെന്നുള്ളതിന്‍റെ വ്യക്തമായ സൂചനകളാകും എൽഡിഎഫിന്‍റെ പരാജയം.
തൃശൂരിൽ എൻഡിഎ നേട്ടമുണ്ടാക്കിയതും എൽഡിഎഫിന് ക്ഷീണമാകും. കണ്ണൂരിൽ മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ അടക്കം കോൺഗ്രസ് ലീഡ് തുടരുകയാണ്.
ജോസ് കെ. മാണിയുടെ കേരള കോൺഗ്രസിനും തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാൻ കഴിഞ്ഞിട്ടില്ല. ഇത് കേരള കോൺഗ്രസിനും ക്ഷീണമുണ്ടാക്കിയിട്ടുണ്ട്. വരും ദിവസങ്ങളിൽ ചൂടേറിയ രാഷ്ട്രീയ ചർച്ചകളിലേക്കായിരിക്കും ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം കേരളത്തെ നയിക്കുന്നത്.
Join Our Whats App group
https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6
Post A Comment: