തിരുവനന്തപുരം: കനത്ത മഴ തുടരുന്നതിനിടെ സംസ്ഥാനത്ത് അഞ്ച് ജില്ലകളിൽ റെഡ് അലർട്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിലാണ് റെഡ് അലർട്ട് പുറപ്പെടുവിച്ചിട്ടുള്ളത്.
മണിക്കൂറുകളായി തുടരുന്ന കനത്ത മഴയിൽ വ്യാപക നാശനഷ്‌ടങ്ങൾ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. ഈരാറ്റുപേട്ട- വാഗമൺ റോഡിൽ പലയിടത്തും മണ്ണിടിഞ്ഞു. മുണ്ടക്കയം- കുമളി റോഡിലും കട്ടപ്പന- കുട്ടിക്കാനം റോഡിലും പലയിടത്തും മണ്ണിടിഞ്ഞു. ഇടുക്കിയിൽ രാത്രികാല യാത്ര നിരോധനം 21 വരെ നീട്ടിയിട്ടുണ്ട്.
അടുത്ത 24 മണിക്കൂറിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. അറബികടലിലെ ന്യൂനമർദത്തിന്‍റെ ഫലമായിട്ടാണ് കേരളത്തിൽ മഴ ശക്തമായിരിക്കുന്നത്. തെക്കൻ- മധ്യ ജില്ലകളിൽ ഇതിനോടകം ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. വൈകുന്നേരത്തോടെ വടക്കൻ ജില്ലകളിലും മഴ ശക്തിപ്പെടും. നദികളിൽ ജലനിരപ്പ് ഉയരാനും ചില അണക്കെട്ടുകൾ തുറന്നു വിടാനും സാധ്യതയുണ്ട്. ആളുകൾ യാതൊരു കാരണവശാലും ജലാശയത്തിൽ ഇറങ്ങരുതെന്നും നിർദേശിച്ചിട്ടുണ്ട്.
കനത്ത മഴയെ തുടർന്ന് മുണ്ടക്കയം മുതൽ കുട്ടിക്കാനം വരെ യാത്ര നിരോധിച്ചിട്ടുണ്ട്. ഇടുക്കിയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ബോട്ടിങ് നിർത്തി. മുണ്ടക്കയത്ത് ജലനിരപ്പ് ജാഗ്രതാ നിലയ്ക്ക് മുകളിലെത്തി. കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട റോഡിലും വെള്ളം കയറി. അരുവിക്കര ഡാമിന്‍റെ ഷട്ടറുകൾ ഉയർത്തിയിട്ടുണ്ട്. ഇടുക്കി അണക്കെട്ടിൽ 2391.36 അടിയാണ് ജലനിരപ്പ്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/L67XbjS4vdxJpqM0Dz7ehJ
പുല്ലുപാറയിൽ ഉരുൾപൊട്ടൽ; ഇടുക്കിയിൽ അതിതീവ്ര മഴ
ഇടുക്കി: പുലർച്ചെ തുടങ്ങിയ അതിതീവ്ര മഴയിൽ ഇടുക്കിയിൽ വ്യാപക നാശനഷ്‌ടം. കുട്ടിക്കാനം- മുണ്ടക്കയം റോഡിൽ രണ്ടിടത്ത് ഉരുൾപൊട്ടി. ഇതുവഴിയുള്ള ഗതാഗതം പൂർണമായും സ്തംഭിച്ചു. റോഡിലേക്ക് പാറയും മണ്ണും വീണു കിടക്കുകയാണ്. ഇവ നീക്കി ഗതാഗതം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങൾ തുടരുന്നുണ്ടെങ്കിലും കനത്ത മഴ തിരിച്ചടിയാകുകയാണ്. പ്രദേശത്ത് വീണ്ടും ഉരുൾപൊട്ടൽ ഉണ്ടാകുമോയെന്ന ഭീതിയും പരക്കുന്നുണ്ട്.
ഇന്നു പുലർച്ചെ മുതലാണ് ഇടുക്കി ജില്ലയിൽ അതിതീവ്ര മഴയ്ക്ക് തുടക്കമായത്. ശക്തമായ മഴയെ തുടർന്ന് അണക്കെട്ടുകളിലേക്ക് നീരൊഴുക്ക് വർധിച്ചിട്ടുണ്ട്. മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് 129 അടിയിലേക്കെത്തിയിട്ടുണ്ട്. വണ്ടിപ്പെരിയാർ, കുമളി മേഖലയിൽ തീവ്ര മഴ പെയ്യുകയാണ്.
കട്ടപ്പന, ഉപ്പുതറ, കാഞ്ചിയാർ പ്രദേശത്തും മഴ ശക്തമാണ്. തൊടുപുഴയുൾപ്പെടെയുള്ള ലോ റേഞ്ച് പ്രദേശത്തും അതി ശക്തമായി മഴ തുടരുകയാണ്. പനംകുട്ടിയിൽ റോഡ് നിർമാണത്തിനിടെ ജെ.സി.ബി തോട്ടിലേക്ക് പതിച്ച് ഡ്രൈവർക്ക് പരുക്കേറ്റിട്ടുണ്ട്. ജില്ലയിൽ പലയിടത്തും മഴയിൽ കനത്ത നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ടെന്നാണ് റിപ്പോർട്ട്. പെരിയാർ നദി കരകവിഞ്ഞൊഴുകുകയാണ്. ഇതോടെ ഇടുക്കി അണക്കെട്ടിലും ജലനിരപ്പ് ഉയർന്നു തുടങ്ങിയിട്ടുണ്ട്.
Post A Comment: