തിരുവനന്തപുരം: വിവാഹം കഴിഞ്ഞ് രണ്ടാഴ്ച്ചയ്ക്ക് ശേഷം നവവധു സ്വർണവുമായി കാമുകനൊപ്പം മുങ്ങി. കാഞ്ഞിരംകുളം പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. യുവതിയെ കാണാനില്ലെന്ന് കാട്ടി വീട്ടുകാർ നൽകിയ പരാതിയിൽ അന്വേഷണം നടത്തിയ പൊലീസാണ് നവവധുവിന്‍റെ ഒളിച്ചോട്ടം പുറത്തുകൊണ്ടുവന്നത്. ഒളിച്ചോടിയ കാമുകനെയും യുവതിയെയും പൊലീസ് കണ്ടെത്തിയെങ്കിലും യുവതി ഭർത്താവിനും വീട്ടുകാർക്കും ഒപ്പം പോകാൻ വിസമ്മതിച്ചു. ഇതോടെ കോടതിയിൽ ഹാജരാക്കിയ യുവതിയെ കാമുകനൊപ്പം വിട്ടയച്ചു.
പുല്ലുവിള സ്വദേശിനിയായ 23 കാരിയാണ് വീട്ടുകാരെയും ഭർത്താവിനെയും വിട്ട് പൂവച്ചൽ സ്വദേശിയായ കാമുകനൊപ്പം നാടുവിട്ടത്. പ്രവാസിയായ പുല്ലുവിള സ്വദേശിയായ യുവാവ് രണ്ടാഴ്ചമുമ്പാണ് മതാചാര പ്രകാരം വിവാഹം ചെയ്തത്. ആർഭാടപൂർവ്വമായിരുന്നു വിവാഹം നടന്നത്. ഭർത്താവിനൊപ്പം കഴിയുന്നതിനിടയിൽ എസ്.ബി.ഐ.യിലെ കലക്ഷൻ ഏജന്‍റായ യുവതി ഓഫീസിൽ പോകുന്നുവെന്ന് പറഞ്ഞ് രണ്ട് ദിവസം മുമ്പ് വീട്ടിൽ നിന്ന് മുങ്ങി.
പോകുന്ന പോക്കിൽ സ്ത്രീധനമായി കൊടുത്ത 51 പവന്‍റെ ആഭരണങ്ങളും കാറുമായാണ് പോയത്. വൈകിട്ടായിട്ടും യുവതി തിരിച്ചെത്താതെ വന്നതോടെ വീട്ടുകാർ പൊലീസിൽ പരാതി നൽകി. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കാമുകനോടൊപ്പമാണ് യുവതി ഒളിച്ചോടിയതെന്ന വിവരമറിയുന്നത്. അന്വേണ ഉദ്യോഗസ്ഥർ ഇടപെട്ട് ഇരുവരെയും സ്റ്റേഷനിൽ എത്തിച്ചെങ്കിലും ഭർത്താവിനൊപ്പമോ വീട്ടുകാർക്കൊപ്പമോ പോകാൻ യുവതി കൂട്ടാക്കിയില്ല.
തർക്കം രൂക്ഷമായതോടെ വീട്ടുകാരിൽ നിന്നും കൈക്കലാക്കിയ ആഭരണങ്ങളിൽ കുറച്ച് പിതാവിന് തിരിച്ച് നൽകാമെന്ന് യുവതി അറിയിച്ചു. ഭർത്താവിനൊപ്പം യുവതിയെ അയക്കാനുള്ള ശ്രമം പരാജയപ്പെട്ടതോടെ പൊലീസ് ഒളിച്ചോട്ടത്തിന് കേസെടുത്തു. യുവതിയുമായി പ്രേമത്തിലായിരുന്ന കാമുകൻ വിവാഹത്തിന് മുമ്പ് വിവാഹാലോചനയുമായി യുവതിയുടെ വീട്ടിൽ എത്തിയെങ്കിലും വീട്ടുകാർ വിസമ്മതിച്ചതായി പറയപ്പെടുന്നു. ഇതോടെ ഒളിച്ചോടാൻ തീരുമാനിച്ച യുവതി സ്വത്ത് മോഹിച്ച് വിവാഹം കഴിയുന്നതുവരെ കാത്തിരുന്നതായാണ് പൊലീസ് പറയുന്നത്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/IjXOK79vV0mB3M4eg0HiVJ
മുല്ലപ്പെരിയാർ തുറന്നു; ഇടുക്കി അണക്കെട്ടും തുറന്നേക്കും
കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിന്‍റെ സ്പിൽവെ ഷട്ടറുകൾ തുറന്നു. വെള്ളിയാഴ്ച്ച രാവിലെ 7.29നായിരുന്നു അണക്കെട്ടിലെ ഷട്ടറുകൾ ഉയർത്തിയത്. അണക്കെട്ടിലെ മൂന്ന്, നാല് സ്പിൽവേ ഷട്ടറുകൾ ആണ് 35 സെന്‍റി മീറ്റർ വീതം ഉയർത്തിയത്. ജലനിരപ്പ് അനുസരിച്ച് ഇത് 60 സെന്‍റീമീറ്റർ വരെ ഉയർന്നേക്കും.
സെക്കന്‍റിൽ 534 ഘനഅടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കിവിടുന്നത്. ഇപ്പോൾ 138.75 അടിയാണ് മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ്. ഷട്ടറുകൾ തുറനന്നതോടെ പെരിയാർ തീരത്ത് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. അണക്കെട്ട് തുറന്ന് രണ്ട് മണിക്കൂറിനോട് അടുക്കുമ്പോഴും പെരിയാറ്റിൽ കാര്യമായി ജലനിരപ്പ് ഉയർന്നിട്ടില്ല.
മുല്ലപ്പെരിയാർ ഡാമിലെ 138 അടിയാക്കി ക്രമീകരിക്കാനുള്ള വെള്ളമേ തുറന്നു വിടുകയുള്ളുവെന്ന് തമിഴ്നാട് അറിയിച്ചിരുന്നു. പെരിയാറിൽ ഏകദേശം 60 സെന്‍റിമീറ്ററിൽ താഴെ മാത്രമേ ജലനിരപ്പ് ഉയരുവെന്നാണ് വിലയിരുത്തൽ. വെള്ളമൊഴുകുന്ന മേഖലകളിലെ 350 കുടുംബങ്ങളെ രണ്ടു ക്യാമ്പുകളിലായി മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.
മുല്ലപ്പെരിയാറിൽ നിന്നുളള വെള്ളമെത്തിയാൽ ഇടുക്കി ഡാമിൽ 0.25 അടി മാത്രമേ ജലനിരപ്പ് ഉയരൂ. പക്ഷേ നിലവിലെ റൂൾ കർവ് 2398.31 ആയതിനാൽ ഇടുക്കി ഡാമും തുറക്കേണ്ടിവരുമെന്നാണ് കരുതുന്നത്. ഇടുക്കി ഡാമിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മുല്ലപ്പെരിയാർ ജലത്തിനൊപ്പം മഴ കൂടി ശക്തമായാൽ നാളെ വൈകിട്ട് മുതൽ ഇടുക്കിയിൽ നിന്ന് സെക്കണ്ടിൽ ഒരു ലക്ഷം ലീറ്റർ വെള്ളം തുറന്നുവിടാനുള്ള സജ്ജീകരണം ഏർപ്പെടുത്തിയതായി കെ.എസ്.ഇ.ബിയും അറിയിച്ചിട്ടുണ്ട്.
Post A Comment: