തിരുവനന്തപുരം: സുഹൃത്തിന്‍റെ കുടുംബ ജീവിതം തകർക്കാൻ സുഹൃത്തിന്‍റെ ഭാര്യയുടെ മോർഫ് ചെയ്‌ത നഗ്ന ചിത്രം പ്രചരിപ്പിച്ച സംഭവത്തിൽ കൂടുതൽ പേർ കുടുങ്ങും. സംഭവത്തിൽ ഇന്നലെ കാഞ്ഞിരംപാറ സ്വദേശിനി സൗമ്യ അറസ്റ്റിലായിരുന്നു. ചിത്രങ്ങൾ ഷെയർ ചെയ്‌ത അക്കൗണ്ട് ഉടമകൾക്കെതിരെയും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
അറസ്റ്റിലായ സൗമ്യ ഹണി ട്രാപ്പ് വഴി കുരുക്കിയ യുവാക്കളുടെ അക്കൗണ്ടിൽ നിന്നാണ് വീട്ടമ്മയുടെ നഗ്ന ചിത്രം പ്രചരിപ്പിച്ചത്. 50 ലേറെ അക്കൗണ്ടുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. സൗമ്യയെ സൈബർ പൊലീസ് കസ്റ്റഡിയിൽ വാങ്ങും.
യുവാക്കളുടെ ഫെയ്സ്ബുക്ക്, വാട്സ് ആപ്പ് അക്കൗണ്ടുകൾ വഴിയാണ് സൗമ്യ നഗ്നചിത്രങ്ങള്‍ വ്യാപകമായി പ്രചരിപ്പിച്ചത്. നൂറിലധികം ഫേസ്ബുക്ക് ഇൻസ്റ്റഗ്രാം അക്കൗണ്ടുകള്‍ വഴി ഒരു യുവതിയുടെ നഗ്നചിത്രം വ്യാപകമായി പ്രചരിച്ചിരുന്നു. യുവതിയുടെ വീട്ടുകാർ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ അന്വേഷണം ഈ അക്കൗണ്ട് ഉടമകളിലേക്കെത്തി. യുവാക്കളിലേക്ക് അന്വേഷണമെത്തിയപ്പോഴാണ് സൗമ്യ ഒരുക്കിയ ഹണിട്രാപ്പിന്‍റെ ചുരുളഴിഞ്ഞത്.
മുൻ സുഹൃത്തിന്‍റെ ദാമ്പത്യ ജീവിതം തകർക്കാനാണ് സൗമ്യ ഹണിട്രാപ്പ് കെണിയൊരുക്കിയത്. സുഹൃത്തിന്‍റെ ഭാര്യയുടെ മോർഫ് ചെയ്ത് നഗ്നചിത്രങ്ങള്‍ ഉണ്ടാക്കി. ഇത് പ്രചരിപ്പിക്കാൻ യുവാക്കളെ ഹണിട്രാപ്പ് വലവിരിച്ചു. ഫേസ്ബുക്ക് വഴി പരിചയപ്പെടുന്ന യുവാക്കളുമായുള്ള വീഡിയോ ചാറ്റിൽ നഗ്ന ദൃശ്യങ്ങള്‍ കാണിക്കും.
പിന്നീട് ഇവരുടെ ഫേസ്ബുക്ക് അക്കൗണ്ട് വിവരങ്ങളും മൊബൈൽ നമ്പരുമടക്കം വാങ്ങും. യുവാക്കളുടെ പേരിൽ ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും പുതിയ അക്കൗണ്ടുകളും, മൊബൈൽ നമ്പരുപയോഗിച്ച് വാട്സ് ആപ്പും തുടങ്ങും. ഇവ വഴിയാണ് വീട്ടമയുടെ ഫോട്ടോ പ്രചരിപ്പിച്ചത്.
കമ്പ്യൂട്ടർ വിദഗ്ദയാണ് പ്രതി സൗമ്യ. അന്വേഷണം തന്നിലേക്കെത്തില്ലെന്നാണ് ഇവർ കരുതിയിരുന്നത്. നേരത്തെ സൗമ്യക്ക് വ്യാജ അക്കൗണ്ടുകളുണ്ടാക്കൻ സഹായിച്ച ഇടുക്കി സ്വദേശി നെബിനെ പൊലീസ് പിടികൂടിയിരുന്നു. നെബിനിൽ നിന്നാണ് സൗമ്യയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങള്‍ സൈബർ പൊലീസിന് ലഭിച്ചത്. സൈബർ ഡിവൈഎസ്പി ശ്യാം ലാൽ, ഇൻസ്പെക്ടർ സിജു കെ.എൽ എന്നിവരുടെ നേതൃത്വത്തിലായിരുന്ന അന്വേഷണം.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/IjXOK79vV0mB3M4eg0HiVJ
ഉച്ചയ്ക്ക് ശേഷം മഴ കനക്കും; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഉച്ചയ്ക്ക് ശേഷം മഴ കനക്കുമെന്ന് മുന്നറിയിപ്പ്. ഇന്നലെ രാത്രി വൈകിയും പല ജില്ലകളിലും ശക്തമായ മഴയുണ്ടായിരുന്നു. എന്നാൽ പുലർച്ചെയോടെ മഴ മാറി തെളിഞ്ഞ കാലാവസ്ഥയാണ് പലയിടത്തും. കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ടാണ്. സംസ്ഥാനമൊട്ടാകെ ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. 40 കി.മീ വരെ വേഗത്തിൽ കാറ്റ് വീശിയേക്കാം.
മത്സ്യത്തൊഴിലാളികള്‍ കടലിൽ പോകരുത്. കഴിഞ്ഞ ദിവസങ്ങളിൽ അതിതീവ്ര മഴ ലഭിച്ച പ്രദേശങ്ങളിൽ മണ്ണിടിച്ചിലും ഉരുൾപൊട്ടലിനും സാധ്യത കൂടുതലായതിനാൽ അതീവ ജാഗ്രത വേണം. ചൊവ്വാഴ്ച തുലാവർഷം എത്തുന്നതിന് മുന്നോടിയായി കിഴക്കൻ കാറ്റ് സജീവമായതും തെക്കൻ തമിഴ്നാട് തീരത്ത് ചക്രവാതച്ചുഴി രൂപപ്പട്ടതുമാണ് മഴയ്ക്ക് കാരണം. മൂന്ന് ദിവസത്തോളം ചക്രവാതച്ചുഴി നിലനിന്നേക്കാം. ഞായറാഴ്ച വരെ മഴ തുടർന്നേക്കാമെന്നാണ് മുന്നറിയിപ്പ്.
പാലക്കാട് ജില്ലയിൽ രാത്രിയിലും മഴ തുടർന്നു. രണ്ടിടത്ത് ഉരുൾ പൊട്ടി. ആളപായമില്ല. അൻപതോളം കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു. പുലർച്ചയോടെ മഴയ്ക്ക് ശമനമുണ്ട്. രാത്രിയിൽ പത്തനംതിട്ടയിൽ ഒറ്റപ്പെട്ട മഴ തുടർന്നു. ഇന്ന് ശക്തമായ മഴയെന്നാണ് മുന്നറിയിപ്പ്. ഇടുക്കി കല്ലാർ ഡാം തുറന്നു. വെളുപ്പിന് 2.30 മുതൽ ഡാമിന്റെ രണ്ട് ഷട്ടറുകൾ 10 സെന്റിമീറ്റർ വീതം ഉയർത്തി. കല്ലാർ, ചിന്നാർ പുഴകളുടെ കരകളിലുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്നാണ് നിർദ്ദേശം. മലപ്പുറം ജില്ലയിൽ രാത്രിയിൽ കാര്യമായ മഴ ഉണ്ടായില്ല. പുലർച്ചെ കാലാവസ്ഥ ശാന്തമാണ്. വയനാട്ടിൽ കനത്ത മഴയ്ക്ക് ശമനം.
കോട്ടയം ജില്ലയിലെ മലയോര മേഖലകളിൽ അടക്കം പുലർച്ചെ വരെ ശക്തമായ മഴ ഉണ്ടായിരുന്നു. മഴ ഇപ്പോൾ മിക്കയിടത്തും കുറഞ്ഞിട്ടുണ്ട്. കൂട്ടിക്കൽ പഞ്ചായത്തിലെ ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളിൽ ഇപ്പോഴും മഴ പെയ്യുന്നത് നേരിയ ആശങ്ക ഉണ്ടാക്കുന്നുണ്ട്. ഇന്നലത്തെ മഴയിൽ തീ കോയിൽ മണ്ണിടിച്ചിലുണ്ടായി. കാഞ്ഞിരപ്പള്ളി, മുണ്ടക്കയം ഭാഗത്ത് പുലർച്ചയോടെ മഴ കുറഞ്ഞു. ഉരുൾ പൊട്ടൽ ഉണ്ടായ സ്ഥലങ്ങളിൽ രാത്രിയിൽ മഴ പെയ്തു. തൃശ്ശൂരില്‍ രാത്രിയിൽ മഴ പെയ്തെങ്കിലും ചാലക്കുടിപ്പുഴയിൽ ജലനിരപ്പ് കാര്യമായി ഉയർന്നിട്ടില്ല. ജലനിരപ്പ് ഏഴു മീറ്റർ കടന്നാൽ മാത്രമാണ് ചാലക്കുടിപ്പുഴയിൽ അപകട മുന്നറിയിപ്പ് നൽകുക. എന്നാൽ ഇപ്പോൾ മൂന്നര മീറ്റർ മാത്രമാണ് ജലനിരപ്പ്.
Post A Comment: