കൊച്ചി: പുരാവസ്‌തു തട്ടിപ്പ് വീരൻ മോൻസൻ മാവുങ്കലിനെ കുടുക്കി പോക്‌സോ കേസും. മോൻസന്‍റെ വീട്ടിൽ ജോലിക്ക് നിന്ന സ്ത്രീയുടെ മകളെ പീഡിപ്പിച്ച സംഭവത്തിലാണ് ഇയാൾക്കെതിരെ കുരുക്ക് മുറുകുന്നത്. കുട്ടിക്ക് 17 വയസുള്ളപ്പോൾ 2019ലായിരുന്നു പീഡനം. കൊച്ചി കലൂരിലെ വീട്ടിലും മറ്റൊരു വീട്ടിലുമെത്തിച്ച് കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.
കുട്ടിയുടെ തുടർ വിദ്യാഭ്യാസത്തിനു സഹായം ചെയ്യാമെന്ന വാഗ്ദാനം നൽകിയായിരുന്നു പീഡനം. എന്നാൽ പീഡന ശേഷം പരാതി നൽകുന്നതിൽ നിന്നും ഭീഷണിപ്പെടുത്തിയെന്നും കുട്ടി പൊലീസിനു നൽകിയ മൊഴിയിൽ പറയുന്നു. മോൻസനെ ഭയന്നാണ് പരാതി നൽകാതിരുന്നതെന്ന് കുട്ടിയുടെ അമ്മയും പറഞ്ഞു.
എറണാകുളം നോർത്ത് പൊലീസിലാണ് മോൻസൺ മാവുങ്കലിനെതിരെ പോക്‌സോ കേസ് രജിസ്റ്റർ ചെയ്‌തിരിക്കുന്നത്. നിലവിൽ ഇയാളുടെ തട്ടിപ്പ് കേസുകൾ ക്രൈംബ്രാഞ്ചാണ് കൈകാര്യം ചെയ്യുന്നത്. അതിനാൽ പോക്‌സോ കേസും ക്രൈംബ്രാഞ്ചിനു കൈമാറിയിട്ടുണ്ട്. പീഡനത്തെ തുടർന്ന് പെൺകുട്ടി ഗർഭിണിയായെന്നും പരാതിയിൽ പറയുന്നുണ്ട്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/Drk3CGGtMo5KvmcuCXz9N1
മൂന്ന് വർഷത്തിനു ശേഷം ഇടുക്കി അണക്കെട്ട് തുറന്നു
ഇടുക്കി: മൂന്ന് വർഷത്തിനു ശേഷം ഇടുക്കി അണക്കെട്ട് വീണ്ടും തുറന്നു. ചൊവ്വാഴ്ച്ച രാവിലെ 11 ഓടെ അണക്കെട്ടിന്‍റെ മൂന്നാമത്തെ ഷട്ടറാണ് ആദ്യം ഉയർത്തിയത്. മൂന്ന് തവണ മുന്നറിയിപ്പ് സൈറണ്‍ മുഴക്കിയ ശേഷമാണ് ഷട്ടര്‍ തുറന്നത്. ഒരു സെക്കന്‍റില്‍ ഒരുലക്ഷം ലിറ്റര്‍ വെള്ളം പുറന്തള്ളുന്ന രീതിയിലാണ് ക്രമീകരണം. വെള്ളം ചെറുതോണി ടൗൺ പിന്നിട്ടതിനു ശേഷം സ്ഥിതിഗതികൾ വിലയിരുത്തിയാണ് രണ്ടാമത്തെ ഷട്ടർ തുറന്നത്. തുടർന്ന് നാലാം നമ്പർ ഷട്ടറും തുറന്നു.
2018ൽ അണക്കെട്ട് തുറന്നപ്പോൾ ചെറുതോണി ടൗണിൽ അടക്കം വലിയ വെള്ളക്കെട്ടുണ്ടായിരുന്നു. മരങ്ങളും കല്ലും വന്നിടിച്ച് ചെറുതോണി പാലം കഴിഞ്ഞ തവണ തകർന്നിരുന്നു. മാസങ്ങളോളം ഗതാഗതം നിർത്തിവച്ചിരുന്നു. നിരവധി വീടുകൾ തകർന്നു. റോഡുകളും ചപ്പാത്ത് പാലങ്ങളും ഒലിച്ചുപോയിരുന്നു. എന്നാൽ ഇത്തവണ കാര്യമായ നാശനഷ്ടങ്ങൾ ഉണ്ടാകാതെയാണ് വെള്ളം കടന്നു പോകുന്നത്.
വെള്ളം ഒഴുകി പിന്നീട് എത്തുന്നത് പെരിയാർ വാലി, കീരിത്തോട് വഴി പനംകുട്ടിയിലാണ്. ഇവിടെവച്ചാണ്, മൂന്നാറിൽ നിന്നുള്ള പന്നിയാർകുട്ടി പുഴ, പെരിയാറുമായി ചേരുന്നത്. ഈ വെളളം നേരെ എത്തുന്നത് പാംബ്ല അക്കെട്ടിലേക്കാണ്. അവിടെ നിന്ന് ലോവർ പെരിയാർ വഴി, നേര്യമംഗലത്തും വെള്ളമെത്തും. അടുത്തത് ഭൂതത്താന്‍കെട്ട് അണക്കെട്ടാണ്. ഇവിടെവച്ച് ഇടമലയാർ അണക്കെട്ടിലെ വെള്ളവും പെരിയാറിൽ ചേരും. ഒന്നിച്ചൊഴുകി, പിന്നീട് നേരെ കാലടി വഴി ആലുവ പ്രദേശങ്ങളിലേക്കാണ് വെള്ളമെത്തുക. ആലുവയിൽ വച്ച് രണ്ടായി പിരിഞ്ഞ്, പെരിയാർ അറബിക്കടലിൽ ചേരും.
പെരിയാർ തീരത്ത് അതീവ ജാഗ്രതയാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. 2018 ആവർത്തിക്കില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. ജനങ്ങളുടെ സുരക്ഷയ്ക്കാണ് പ്രഥമ പരിഗണനയെന്നും മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞു. നാളെ മുതല്‍ വൈദ്യുതോത്പാദനം പരമാവധിയാക്കും. മൂലമറ്റത്ത് നിന്ന് ആറ് ജനറേറ്ററുകളും പ്രവര്‍ത്തിപ്പിക്കും. ഇടുക്കി അണക്കെട്ടിന് താഴെ പെരിയാറിൽ മീൻപിടിത്തം നിരോധിച്ചു. പുഴയ്ക്ക് സമീപം സെൽഫി, ഫേസ്ബുക്ക് ലൈവ് തുടങ്ങിയവക്കും വിലക്കുണ്ട്. അണക്കെട്ട് മേഖലയിൽ വിനോദസഞ്ചാരത്തിനും നിയന്ത്രണമുണ്ട്. വെള്ളപ്പാച്ചിൽ മേഖലകളിൽ പുഴ മുറിച്ച് കടക്കുന്നത് നിരോധിച്ചു.
Post A Comment: