കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിന്‍റെ സ്പിൽവെ ഷട്ടറുകൾ തുറന്നു. വെള്ളിയാഴ്ച്ച രാവിലെ 7.29നായിരുന്നു അണക്കെട്ടിലെ ഷട്ടറുകൾ ഉയർത്തിയത്. അണക്കെട്ടിലെ മൂന്ന്, നാല് സ്പിൽവേ ഷട്ടറുകൾ ആണ് 35 സെന്‍റി മീറ്റർ വീതം ഉയർത്തിയത്. ജലനിരപ്പ് അനുസരിച്ച് ഇത് 60 സെന്‍റീമീറ്റർ വരെ ഉയർന്നേക്കും.
534 ഘനഅടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കിവിടുന്നത്. ഇപ്പോൾ 138.75 അടിയാണ് മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ്. ഷട്ടറുകൾ തുറനന്നതോടെ പെരിയാർ തീരത്ത് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. അണക്കെട്ട് തുറന്ന് രണ്ട് മണിക്കൂറിനോട് അടുക്കുമ്പോഴും പെരിയാറ്റിൽ കാര്യമായി ജലനിരപ്പ് ഉയർന്നിട്ടില്ല.
മുല്ലപ്പെരിയാർ ഡാമിലെ 138 അടിയാക്കി ക്രമീകരിക്കാനുള്ള വെള്ളമേ തുറന്നു വിടുകയുള്ളുവെന്ന് തമിഴ്നാട് അറിയിച്ചിരുന്നു. പെരിയാറിൽ ഏകദേശം 60 സെന്‍റിമീറ്ററിൽ താഴെ മാത്രമേ ജലനിരപ്പ് ഉയരുവെന്നാണ് വിലയിരുത്തൽ. വെള്ളമൊഴുകുന്ന മേഖലകളിലെ 350 കുടുംബങ്ങളെ രണ്ടു ക്യാമ്പുകളിലായി മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.
മുല്ലപ്പെരിയാറിൽ നിന്നുളള വെള്ളമെത്തിയാൽ ഇടുക്കി ഡാമിൽ 0.25 അടി മാത്രമേ ജലനിരപ്പ് ഉയരൂ. പക്ഷേ നിലവിലെ റൂൾ കർവ് 2398.31 ആയതിനാൽ ഇടുക്കി ഡാമും തുറക്കേണ്ടിവരുമെന്നാണ് കരുതുന്നത്. ഇടുക്കി ഡാമിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മുല്ലപ്പെരിയാർ ജലത്തിനൊപ്പം മഴ കൂടി ശക്തമായാൽ നാളെ വൈകിട്ട് മുതൽ ഇടുക്കിയിൽ നിന്ന് സെക്കണ്ടിൽ ഒരു ലക്ഷം ലീറ്റർ വെള്ളം തുറന്നുവിടാനുള്ള സജ്ജീകരണം ഏർപ്പെടുത്തിയതായി കെ.എസ്.ഇ.ബിയും അറിയിച്ചിട്ടുണ്ട്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: