കുമളി: തുറന്നിട്ടും ജലനിരപ്പിൽ കുറവില്ലാതെ വന്നതോടെ മുല്ലപ്പെരിയാറിൽ നിന്നും കൂടുതൽ ജലം പുറത്തേക്ക് ഒഴുക്കി തുടങ്ങി. ശനിയാഴ്ച്ച രാവിലെ 11 ഓടെയാണ് അധിക ജലം തുറന്നുവിട്ടത്. ഇതോടെ പെരിയാറ്റിലെ ജലനിരപ്പിൽ നേരിയ വർധന ഉണ്ടായിട്ടുണ്ട്. നിലവിൽ നദിയിൽ കാര്യമായ വെള്ളം ഇല്ലാത്തതിനാൽ ആശങ്കയ്ക്ക് വകയില്ലെന്നാണ് കരുതുന്നത്.
നിലവിൽ തുറന്നിരിക്കുന്ന മൂന്ന് ഷട്ടറുകളും 30 സെന്‍റിമീറ്റർ കൂടി അധികമായി തുറന്നാണ് ജലം ഒഴുക്കി വിട്ടത്. നേരത്തെ 844 ക്യുസെക്സ് ജലമാണ് ഒഴുക്കി വിട്ടിരുന്നത്. 831 ക്യുസെക്സ് ജലം കൂടി അധികമായി ഒഴുക്കി ആകെ 1675 ക്യുസെക്സ് ജലമാണ് ഇപ്പോൾ പെരിയാറിലേക്ക് ഒഴുകുന്നത്.
അണക്കെട്ടിലെ ജലനിരപ്പ് 138.75 അടിയിലെത്തി നിൽക്കുമ്പോഴാണ് വെള്ളിയാഴ്ച്ച ഷട്ടറുകൾ തുറന്നത്. എന്നാൽ അണക്കെട്ടിലേക്ക് നീരൊഴുക്ക് ശക്തമായതോടെ ജലനിരപ്പ് വീണ്ടും ഉയരുകയായിരുന്നു. രാത്രി ഒൻപത് ആയപ്പോൾ 138.85 അടിയായിരുന്നു അണക്കെട്ടിലെ ജലനിരപ്പ്.
ഇത് ശനിയാഴ്ച്ച രാവിലെ 10 ആയപ്പോൾ 138.90 അടിയായി ഉയർന്നു. ഇന്നലെ രാത്രി മുതൽ അണക്കെട്ടിന്‍റെ വൃഷ്‌ടി പ്രദേശത്ത് മഴ തുടരുന്നുമുണ്ട്. ഇതോടെ ഷട്ടറുകൾ കൂടുതലായി ഉയർത്തി കൂടുതൽ വെള്ളം പെരിയാറിലേക്ക് ഒഴുക്കി വിടാൻ തമിഴ്നാട് തീരുമാനിക്കുകയായിരുന്നു. ഇക്കാര്യം കേരളത്തെ അറിയിക്കുകയും ചെയ്‌തു. സ്പെൽവെയിലെ വി2, വി3, വി4 ഷട്ടറുകളാണ് നിലവിൽ ഉയർത്തിയിരിക്കുന്നത്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: