ഇടുക്കി: ഏലത്തോട്ടത്തിൽ കയറി കൃഷി നശിപ്പിച്ച കാട്ടുപന്നിയെ വെടിവച്ച് കൊന്നു. നെടുങ്കണ്ടം കൈലാസപുരിയിലാണ് സംഭവം. കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ വെടിവെക്കാൻ അനുമതി നൽകിക്കൊണ്ട് ഏതാനും മാസം മുമ്പാണ് സർക്കാർ ഉത്തരവിറക്കിയത്. ഇതിന്‍റെ പിൻബലത്തിലാണ് കൈലാസപുരി സ്വദേശി സ്‌കറിയ അലക്‌സാണ്ടർ തോട്ടത്തിലെത്തിയ പന്നിയെ വെടിവച്ചു വീഴ്ത്തിയത്.
ഇയാളുടെ ഏലത്തോട്ടത്തിൽ കൂട്ടത്തോടെ എത്തിയ കാട്ടുപന്നി വലിയ നാശമുണ്ടാക്കിയിരുന്നു. ലൈസൻസുള്ള തോക്കിന്‍റെ ഉടമയായ സ്‌കറിയ അലക്‌സാണ്ടർക്ക് കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ വെടിവെച്ച് കൊല്ലാൻ അനുമതി നൽകിയിരുന്നതായി വനംവകുപ്പ് അറിയിച്ചു. ശനിയാഴ്ച പുലർച്ചയോടെയാണ് പന്നിക്കൂട്ടം ഏലത്തോട്ടത്തിൽ കയറി കൃഷി നശിപ്പിച്ചത്. 20 കിലോഗ്രാം തൂക്കം വരുന്ന പെൺപന്നിയെയാണ് വെടിവച്ചു വീഴ്ത്തിയത്.
വിവരം അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ ഗ്രേഡ് സെക്ഷൻ ഫോറസ്റ്റ് ഓഫീസർ കെ.ജി. മുരളീധരൻ, ബീറ്റ് ഫോറസ്റ്റ് ഓഫീസർ ടി.എസ്. സുനീഷ് എന്നിവർ ചേർന്ന് കാട്ടുപന്നിയെ പരിശോധിച്ച് വിവരങ്ങൾ ശേഖരിച്ചു. തുടർന്ന് കൃഷിയിടത്തിൽ തന്നെ കുഴിയെടുത്ത് പന്നിയുടെ ജഡം മണ്ണെണ്ണ ഒഴിച്ച് കുഴിച്ചുമൂടി. തോക്ക് ലൈസൻസ് ഉള്ളവർക്കും വനം, പോലീസ് ഉദ്യോഗസ്ഥർക്കും കാട്ടുപന്നികളെ വെടിവെക്കാൻ അനുമതി നൽകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/FqW7VJGGtZ9IrG38Ai0WK1
ജലനിരപ്പ് കുറയുന്നില്ല; മുല്ലപ്പെരിയാറിൽ നിന്നും കൂടുതൽ വെള്ളം പുറത്തേക്ക്
കുമളി: തുറന്നിട്ടും ജലനിരപ്പിൽ കുറവില്ലാതെ വന്നതോടെ മുല്ലപ്പെരിയാറിൽ നിന്നും കൂടുതൽ ജലം പുറത്തേക്ക് ഒഴുക്കി തുടങ്ങി. ശനിയാഴ്ച്ച രാവിലെ 11 ഓടെയാണ് അധിക ജലം തുറന്നുവിട്ടത്. ഇതോടെ പെരിയാറ്റിലെ ജലനിരപ്പിൽ നേരിയ വർധന ഉണ്ടായിട്ടുണ്ട്. നിലവിൽ നദിയിൽ കാര്യമായ വെള്ളം ഇല്ലാത്തതിനാൽ ആശങ്കയ്ക്ക് വകയില്ലെന്നാണ് കരുതുന്നത്.
നിലവിൽ തുറന്നിരിക്കുന്ന മൂന്ന് ഷട്ടറുകളും 30 സെന്‍റിമീറ്റർ കൂടി അധികമായി തുറന്നാണ് ജലം ഒഴുക്കി വിട്ടത്. നേരത്തെ 844 ക്യുസെക്സ് ജലമാണ് ഒഴുക്കി വിട്ടിരുന്നത്. 831 ക്യുസെക്സ് ജലം കൂടി അധികമായി ഒഴുക്കി ആകെ 1675 ക്യുസെക്സ് ജലമാണ് ഇപ്പോൾ പെരിയാറിലേക്ക് ഒഴുകുന്നത്.
അണക്കെട്ടിലെ ജലനിരപ്പ് 138.75 അടിയിലെത്തി നിൽക്കുമ്പോഴാണ് വെള്ളിയാഴ്ച്ച ഷട്ടറുകൾ തുറന്നത്. എന്നാൽ അണക്കെട്ടിലേക്ക് നീരൊഴുക്ക് ശക്തമായതോടെ ജലനിരപ്പ് വീണ്ടും ഉയരുകയായിരുന്നു. രാത്രി ഒൻപത് ആയപ്പോൾ 138.85 അടിയായിരുന്നു അണക്കെട്ടിലെ ജലനിരപ്പ്. ഇത് ശനിയാഴ്ച്ച രാവിലെ 10 ആയപ്പോൾ 138.90 അടിയായി ഉയർന്നു.
ഇന്നലെ രാത്രി മുതൽ അണക്കെട്ടിന്‍റെ വൃഷ്‌ടി പ്രദേശത്ത് മഴ തുടരുന്നുമുണ്ട്. ഇതോടെ ഷട്ടറുകൾ കൂടുതലായി ഉയർത്തി കൂടുതൽ വെള്ളം പെരിയാറിലേക്ക് ഒഴുക്കി വിടാൻ തമിഴ്നാട് തീരുമാനിക്കുകയായിരുന്നു. ഇക്കാര്യം കേരളത്തെ അറിയിക്കുകയും ചെയ്‌തു. സ്പെൽവെയിലെ വി2, വി3, വി4 ഷട്ടറുകളാണ് നിലവിൽ ഉയർത്തിയിരിക്കുന്നത്.
Post A Comment: