മുണ്ടക്കയം: ഇടുക്കി കൊക്കയാറിൽ ഉരുൾപൊട്ടലിൽ കാണാതായ അഞ്ച് പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. ചേരിപ്പുറത്ത് സിയാദിന്‍റെ ഭാര്യ ഫൗസിയ (28), മകൾ അംന (7), മകൻ അമീൻ (7), കല്ലുപുരയ്ക്കൽ ഫൈസലിന്‍റെ മക്കളായ അഫ്സാൻ (8), അഹിയാൻ (4), എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്.
മരിച്ച മൂന്നു കുട്ടികൾ കെട്ടിപ്പിടിച്ചു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളെജിലേക്ക് മാറ്റി. ശനിയാഴ്ച്ച ഉച്ചകഴിഞ്ഞതോടെയാണ് കൊക്കയാർ പ്രദേശത്ത് അതിശക്തമായ ഉരുൾപൊട്ടലുണ്ടായത്. മാകോചി, പൂവഞ്ചി പ്രദേശങ്ങളാണ് ഉരുൾപൊട്ടലിൽ അകപ്പെട്ടത്. രണ്ട് വീടുകളിലായി എട്ട് പേരെയാണ് കാണാതായത്. ശേഷിക്കുന്നവർക്കായി തിരച്ചിൽ തുടരുകയാണ്.
ഞായറാഴ്ച്ച അതിരാവിലെ മുതൽ പ്രദേശത്ത് തിരച്ചിൽ തുടങ്ങിയിരുന്നു. വാഹനങ്ങൾ എത്തിപ്പെടാൻ സാധിക്കാത്തത് തിരച്ചിലിനു തിരിച്ചടിയായി. ഇടക്കിടെയുണ്ടായ കനത്ത മഴയും തെരച്ചിലിനെ ബാധിച്ചു.
മഴയെ വകവയ്ക്കാതെ നടക്കുന്ന തിരച്ചിൽ പ്രവർത്തനങ്ങൾ ഡീൻ കുര്യാക്കോസ് എംപി, വാഴൂർ സോമൻ എം.എൽ.എ, ജില്ലാ പൊലീസ് മേധാവി ആർ. കറുപ്പസാമി, ജില്ലാ ഡെവലപ്പ്മെന്‍റ് കമ്മീഷ്ണർ അർജുൻ പാണ്ഡ്യൻ, എ.ഡി.എം ഷൈജു പി. ജേക്കബ് തുടങ്ങിയവരുടെ സാന്നിധ്യത്തിൽ പുരോഗമിക്കുകയാണ്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/L67XbjS4vdxJpqM0Dz7ehJ
Post A Comment: