കൂട്ടിക്കൽ: നാടിനെ ഒന്നാകെ വിഴുങ്ങിയ ഉരുൾപൊട്ടലിൽ ജീവൻ പൊലിയും മുമ്പ് 14 കാരി സ്നേഹ അയൽവീട്ടിലെ അനിറ്റിന് അയച്ച വാട്‌സാപ്പ് സന്ദേശം ബന്ധുക്കളെയും പരിചയക്കാരെയും കണ്ണീരിലാക്കുന്നു. കോവിഡ് വാക്‌സിനെടുക്കാൻ കൂട്ടിക്കലിലേക്ക് പോയ അനീറ്റിനാണ് സ്നേഹ മെസേജ് അയച്ചത്. ചേച്ചീ, നല്ല മഴയാണ്. മണ്ണ് ഇടിയുന്നുണ്ട്. സൂക്ഷിച്ച് വരണേയെന്നായിരുന്നു ആ സന്ദേശം.
എന്നാൽ അനീറ്റ് തിരിച്ചെത്തുമ്പോഴേക്കും സ്നേഹയും കുടുംബവും ഉരുളിൽ മറഞ്ഞിരുന്നു. ഒറ്റലാക്കൽ മാർട്ടിന്‍റെ മൂത്ത മകളാണ് സ്നേഹ. മാർട്ടിന്‍റെ കുടുംബത്തെ ഒന്നാകെ ഉരുൾപൊട്ടൽ വിഴുങ്ങി. പോകുന്നതിനു മുമ്പ് അനീറ്റ് സ്നേഹയെ കണ്ടിരുന്നു.
വാട്‌സാപ്പ് സന്ദേശം കണ്ട് അനിറ്റ് തിരികെ വിളിച്ചെങ്കിലും കിട്ടിയില്ല. സ്നേഹയ്ക്കും സഹോദരങ്ങൾക്കും സ്വന്തം ചേച്ചിയെ പോലെ ആയിരുന്നു അനീറ്റ്. മാർട്ടിന്‍റെ മക്കളായ സ്നേഹയുടെയും സോനയുടെയും സാന്ദ്രയുടെയും മൃതദേഹങ്ങൾ കാവാലി സെന്‍റ് മേരിസ് പള്ളിയിൽ എത്തിച്ചപ്പോൾ സെന്‍റ് ജോർജ് സ്‌കൂളിലെ അധ്യാപകരും കൂട്ടുകാരും പൊട്ടി കരഞ്ഞു.
നവംബർ ഒന്നിന് സ്‌കൂൾ തുറക്കുബോൾ നേരിൽ കാണാം എന്ന സന്തോഷത്തിലായിരുന്നു എല്ലാവരുമെന്ന് സാന്ദ്രയുടെ അധ്യാപിക സി. മരിയ പറയുന്നു.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ....
https://chat.whatsapp.com/Drk3CGGtMo5KvmcuCXz9N1
മൂന്ന് വർഷത്തിനു ശേഷം ഇടുക്കി അണക്കെട്ട് തുറന്നു
ഇടുക്കി: മൂന്ന് വർഷത്തിനു ശേഷം ഇടുക്കി അണക്കെട്ട് വീണ്ടും തുറന്നു. ചൊവ്വാഴ്ച്ച രാവിലെ 11 ഓടെ അണക്കെട്ടിന്‍റെ മൂന്നാമത്തെ ഷട്ടറാണ് ആദ്യം ഉയർത്തിയത്. മൂന്ന് തവണ മുന്നറിയിപ്പ് സൈറണ്‍ മുഴക്കിയ ശേഷമാണ് ഷട്ടര്‍ തുറന്നത്. ഒരു സെക്കന്‍റില്‍ ഒരുലക്ഷം ലിറ്റര്‍ വെള്ളം പുറന്തള്ളുന്ന രീതിയിലാണ് ക്രമീകരണം. വെള്ളം ചെറുതോണി ടൗൺ പിന്നിട്ടതിനു ശേഷം സ്ഥിതിഗതികൾ വിലയിരുത്തിയാണ് രണ്ടാമത്തെ ഷട്ടർ തുറന്നത്. തുടർന്ന് നാലാം നമ്പർ ഷട്ടറും തുറന്നു.
2018ൽ അണക്കെട്ട് തുറന്നപ്പോൾ ചെറുതോണി ടൗണിൽ അടക്കം വലിയ വെള്ളക്കെട്ടുണ്ടായിരുന്നു. മരങ്ങളും കല്ലും വന്നിടിച്ച് ചെറുതോണി പാലം കഴിഞ്ഞ തവണ തകർന്നിരുന്നു. മാസങ്ങളോളം ഗതാഗതം നിർത്തിവച്ചിരുന്നു. നിരവധി വീടുകൾ തകർന്നു. റോഡുകളും ചപ്പാത്ത് പാലങ്ങളും ഒലിച്ചുപോയിരുന്നു. എന്നാൽ ഇത്തവണ കാര്യമായ നാശനഷ്ടങ്ങൾ ഉണ്ടാകാതെയാണ് വെള്ളം കടന്നു പോകുന്നത്.
വെള്ളം ഒഴുകി പിന്നീട് എത്തുന്നത് പെരിയാർ വാലി, കീരിത്തോട് വഴി പനംകുട്ടിയിലാണ്. ഇവിടെവച്ചാണ്, മൂന്നാറിൽ നിന്നുള്ള പന്നിയാർകുട്ടി പുഴ, പെരിയാറുമായി ചേരുന്നത്. ഈ വെളളം നേരെ എത്തുന്നത് പാംബ്ല അക്കെട്ടിലേക്കാണ്. അവിടെ നിന്ന് ലോവർ പെരിയാർ വഴി, നേര്യമംഗലത്തും വെള്ളമെത്തും. അടുത്തത് ഭൂതത്താന്‍കെട്ട് അണക്കെട്ടാണ്. ഇവിടെവച്ച് ഇടമലയാർ അണക്കെട്ടിലെ വെള്ളവും പെരിയാറിൽ ചേരും. ഒന്നിച്ചൊഴുകി, പിന്നീട് നേരെ കാലടി വഴി ആലുവ പ്രദേശങ്ങളിലേക്കാണ് വെള്ളമെത്തുക. ആലുവയിൽ വച്ച് രണ്ടായി പിരിഞ്ഞ്, പെരിയാർ അറബിക്കടലിൽ ചേരും.
പെരിയാർ തീരത്ത് അതീവ ജാഗ്രതയാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. 2018 ആവർത്തിക്കില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. ജനങ്ങളുടെ സുരക്ഷയ്ക്കാണ് പ്രഥമ പരിഗണനയെന്നും മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞു. നാളെ മുതല്‍ വൈദ്യുതോത്പാദനം പരമാവധിയാക്കും. മൂലമറ്റത്ത് നിന്ന് ആറ് ജനറേറ്ററുകളും പ്രവര്‍ത്തിപ്പിക്കും. ഇടുക്കി അണക്കെട്ടിന് താഴെ പെരിയാറിൽ മീൻപിടിത്തം നിരോധിച്ചു. പുഴയ്ക്ക് സമീപം സെൽഫി, ഫേസ്ബുക്ക് ലൈവ് തുടങ്ങിയവക്കും വിലക്കുണ്ട്. അണക്കെട്ട് മേഖലയിൽ വിനോദസഞ്ചാരത്തിനും നിയന്ത്രണമുണ്ട്. വെള്ളപ്പാച്ചിൽ മേഖലകളിൽ പുഴ മുറിച്ച് കടക്കുന്നത് നിരോധിച്ചു.
Post A Comment: