അഹമ്മദാബാദ്: മൂത്രാശയത്തിലെ കല്ല് നീക്കം ചെയ്യാൻ നടത്തിയ ശസ്ത്രക്രിയയിൽ രോഗിയുടെ വൃക്ക എടുത്തുമാറ്റിയതിനെ തുടർന്ന് രോഗി മരിച്ചു. സംഭവത്തിൽ ബന്ധുക്കൾക്ക് നഷ്‌ട പരിഹാരം നൽകാൻ ഉപഭോക്ത്യ തർക്ക പരിഹാര കോടതി ഉത്തരവിട്ടു. മരിച്ച രോഗിയുടെ കുടുംബത്തിന് 11.23 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ആശുപത്രിയോടാണ് കോടതി ആവശ്യപ്പെട്ടത്.
വൃക്ക നീക്കം ചെയ്‌ത് നാലു മാസം കഴിഞ്ഞപ്പോൾ രോഗി മരിക്കുകയും ചെയ്‌തു. ഖേദ ജില്ലയിൽ താമസിച്ചിരുന്ന ദേവേന്ദ്രഭായ് റാവലാണ് ചികിത്സയിലെ പിഴവ് മൂലം മരിച്ചത്. 2011 ലാണ് റാവൽ കടുത്ത പുറംവേദനയും മൂത്രം ഒഴിക്കാൻ ബുദ്ധിമുട്ടുമായി കെഎംജി ജനറൽ ഹോസ്‌പിറ്റലിൽ ചികിത്സ തേടി എത്തിയത്. പരിശോധനയിൽ ഇടത് വൃക്കയിൽ 14 മില്ലിമീറ്റർ വലിപ്പമുള്ള കല്ല് കണ്ടെത്തി. കല്ല് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യാനും നിർദ്ദേശിച്ചു.
ഇതനുസരിച്ച് നടത്തിയ ശാസ്ത്രക്രിയയിലാണ് പിഴവ് സംഭവിച്ചത്. കല്ലിന് പകരം വൃക്ക നീക്കം ചെയ്‌തതായി ഡോക്ടർ ബന്ധുക്കളോട് പറഞ്ഞു. രോഗിയുടെ ആരോഗ്യ സ്ഥിതി കണക്കിലെടുത്താണ് വൃക്ക നീക്കം ചെയ്‌തതെന്നും ഡോക്ടർ വാദിച്ചു. ശസ്ത്രക്രിയയ്ക്ക് ശേഷവും മൂത്രം ഒഴിക്കുന്നതിന് റാവലിന് ബുദ്ധിമുട്ട് അനുഭവപ്പെട്ടു. തുടർന്ന് വിദഗ്‌ദ ചികിത്സയ്ക്കായി മറ്റൊരു ആശുപത്രിയിൽ പോയെങ്കിലും ആരോഗ്യ നില വഷളായതിനെ തുടർന്ന് 2012 ൽ റാവലിന് മരണം സംഭവിക്കുകയായിരുന്നു.
ഡോക്ടറുടെ ഭാഗത്ത് നിന്ന് ഉണ്ടായ വീഴ്ച്ച മൂലമാണ് റാവലിന് മരണം സംഭവിച്ചതെന്ന നിഗമനത്തിൽ വീട്ടുകാർ ഉപഭോക്ത്യ തർക്ക പരിഹാര കോടതിയെ സമീപിച്ചു. ആശുപത്രിയിലും ഇൻഷുറൻസ് കമ്പനിയും നഷ്ടപരിഹാരമായി 11.23 ലക്ഷം രൂപ റാവലിന്‍റെ ഭാര്യയ്ക്ക് നൽകണം എന്നും കോടതി വിധിച്ചു.
ഇതിനെ ചോദ്യം ചെയ്‌ത് ഇൻഷുറൻസ് കമ്പനിയും ആശുപത്രിയും സംസ്ഥാന ഉപഭോക്ത്യ തർക്ക പരിഹാര കോടതിയെ സമീപിച്ചു. ആശുപത്രിയിൽ എത്തുന്ന രോഗികൾക്കായി ആശുപത്രി ഇൻഷുറൻസ് പോളിസി എടുത്തിട്ടുണ്ടെങ്കിലും രോഗി മരിക്കാൻ കാരണം ഡോക്ടറുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ച്ചയാണ് എന്ന കണ്ടെത്തലിന്‍റെ അടിസ്ഥാനത്തിലാണ് ആശുപത്രിയോട് മുഴുവൻ തുകയും നഷ്ടപരിഹാരമായി നൽകാൻ കോടതി ഉത്തരവിട്ടത്.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ....
Post A Comment: