തിരുവനന്തപുരം: തമിഴ്നാട്ടിലെ കൂനൂരിലുണ്ടായ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ട മലയാളി സൈനികൻ പ്രദീപിന്‍റെ മൃതദേഹം ഇന്ന് വീട്ടുവളപ്പിൽ സംസ്‌കരിക്കും. മൃതദേഹം വഹിച്ചുകൊണ്ടുള്ള വിമാനം ഡെൽഹിയിൽ നിന്നും പുറപ്പെട്ടു. സുളൂരിലെ ചടങ്ങുകൾക്ക് ശേഷം 12.30ന് മൃതദേഹം വാളയാറിലെത്തും. മന്ത്രിമാരായ കെ. രാജൻ, കൃഷ്ണൻകുട്ടി എന്നിവർ വാളയാറിൽ മൃതദേഹം ഏറ്റുവാങ്ങും. തുടർന്ന് പുത്തൂരിലെ സ്കൂളിൽ ഒരു മണിക്കൂർ പൊതുദർശനം ഉണ്ടാകും. സംസ്കാരത്തിന് രണ്ട് മണിക്കൂർ മുൻപ് 70 അംഗ സൈനികർ പ്രദീപിന്‍റെ വീട്ടിലെത്തും.
പൊന്നുകരയിലെ പ്രദീപിന്‍റെ വീട്ടിലേക്ക് സന്ദർശകരുടെ ഒഴുക്കാണ്. നാട്ടിലെ കലാ-കായിക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്ന ആളായിരുന്നു പ്രദീപ്. രോഗിയായ അഛൻ രാധാകൃഷ്ണനെ ഇതുവരെ മരണ വിവരം അറിയിച്ചിട്ടില്ല. അമ്മ കുമാരിയും അടുത്ത ബന്ധുക്കളുമാണ് വീട്ടിൽ ഉള്ളത്.
തൃശൂര്‍ പുത്തൂര്‍ സ്വദേശിയായ പ്രദീപ് അറക്കല്‍ 2004ലാണ് സൈന്യത്തില്‍ ചേര്‍ന്നത്. പിന്നീട് എയര്‍ ക്രൂ ആയി തെരഞ്ഞെടുക്കപ്പെട്ടു. രാജ്യത്തിന്‍റെ മിക്കയിടത്തും ജോലി ചെയ്തിട്ടുണ്ട്. ഛത്തീസ്ഗഢിലെ മാവോയിസ്റ്റുകള്‍ക്കെതിരെയുള്ള ഓപ്പറേഷനിലും പങ്കെടുത്തു. സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത് ഉള്‍പ്പെടെ 13 പേര്‍ കൊല്ലപ്പെട്ട ഹെലികോപ്ടര്‍ ദുരന്തത്തിലാണ് പ്രദീപും വിടപറഞ്ഞത്. ഹെലികോപ്ടറിന്‍റെ ഫ്‌ളൈറ്റ് ഗണ്ണര്‍ ആയിരുന്നു പ്രദീപ്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/GTdWYfjzEq4JYKBtby408a
Post A Comment: