തിരുവനന്തപുരം: കോവിഡ് പരിശോധനാ ഫലം തെറ്റായതിനെ തുടർന്ന് യുവാവിന് നഷ്ടമായത് 85,000 രൂപ. പ്രവർത്തനാനുമതി ഇല്ലാത്ത സ്വകാര്യ ലാബിൽ നിന്നും ലഭിച്ച റിസൽറ്റ് തെറ്റായതായിട്ടാണ് യുവാവിന്‍റെ പരാതി.
വിദേശ യാത്രയ്ക്ക് മുന്നോടിയായി അവനവഞ്ചേരി സ്വദേശി അരുൺ നടത്തിയ പരിശോധനയിലാണ് തെറ്റായ ഫലം ഉണ്ടായത്. തുടർന്ന് നഗരസഭാ ആരോഗ്യ വകുപ്പ് അധികൃതർ കിഴക്കേ നാലുമുക്ക് അയിലം റോഡിലെ നദാനിയാസ് ഡയഗ്നോസ്റ്റിക് ക്ലിനിക്ക് പൂട്ടിച്ചു. വിദേശ യാത്രയ്ക്കായി 21 നാണ് അരുൺ കോവിഡ് പരിശോധനയ്ക്ക് വിധേയമായത്. ഫലം നെഗറ്റീവാണെന്ന് സ്ഥാപനം വൈകിട്ടോടെ അരുണിനെ രേഖാമൂലം അറിയിച്ചു.
25 നു വിദേശത്ത് പോകുന്നതിനായി തുടർന്ന് അരുൺ 85,000 രൂപ ചെലവിട്ട് വിമാന ടിക്കറ്റ് ബുക്ക് ചെയ്‌തു. രാത്രി പത്തോടെ സ്ഥാപനത്തിൽ നിന്ന് അരുണിനെ ബന്ധപ്പെട്ട് ഫലം പോസിറ്റീവ് ആണെന്ന് അറിയിക്കുകയായിരുന്നു. ആദ്യം ലഭിച്ച ഫലവുമായി അരുൺ നേരിട്ട് എത്തിയതോടെ ലാബ് അധികൃതർ അത് വാങ്ങി നശിപ്പിക്കാനൊരുങ്ങി. തുടർന്നാണ് പരാതി നൽകിയത്. ലൈസൻസിന് അപേക്ഷിച്ചിരുന്നെങ്കിലും പ്രവർത്തനത്തിന് അനുയോജ്യമല്ലെന്ന് കണ്ടെത്തിയാണ് അനുമതി നിഷേധിച്ചതെന്ന് നഗരസഭാ ചെയർപേഴ്‌സൺ എസ് കുമാരി വ്യക്തമാക്കി.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ....
Post A Comment: