കൊച്ചി: 25 കാരിയെ വീടിനുള്ളിൽ തീ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന നിഗമനത്തിലേക്ക് പൊലീസ്. വടക്കൻ പറവൂരിലാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. വീട്ടിലെ മൂത്ത സഹോദരി വിസ്‌മയയാണ് മരിച്ചതെന്നാണ് പൊലീസ് നിഗമനം. ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ലഭിക്കാൻ ഡി.എൻ.എ പരിശോധനാ ഫലം ലഭിക്കണം.
ഇളയ മകൾ ജിത്തുവാണ് കൊലപാതകം നടത്തിയതെന്നാണ് കരുതുന്നത്. ജിത്തു നിലവിൽ ഒളിവിലാണ്. ജിത്തുവിനെ കണ്ടെത്താൻ തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചാണ് തിരച്ചിൽ നടത്തുന്നത്.
ജിത്തുവിന്‍റെ പ്രണയം എതിർത്തതിനെ തുടർന്നാണ് വിസ്‌മയയെ കൊലപ്പെടുത്തിയതാണെന്ന് പൊലീസ് സംശയിക്കുന്നത്. സംഭവം നടന്ന ശേഷം ജിത്തു ഓടിപ്പോകുന്ന ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇന്ന് വൈകിട്ടോടെ ജിത്തുവിനെ പിടികൂടാനാകുമെന്നാണ് പൊലീസ് പറയുന്നത്. അതെ സമയം ഇളയ പെൺകുട്ടി ജിത്തു മാനസിക രോഗത്തിന് ചികിത്സയിൽ ആയിരുന്നു എന്ന് കൗൺസിലർ ബീന ശശിധരൻ പറയുന്നു.
ഇന്നലെ ആണ് പറവൂരിൽ പെൺകുട്ടിയെ വീടിനുള്ളിൽ തീപൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിനു പിറകെ ഇരട്ട സഹോദരിയിൽ ഒരാൾ അപ്രത്യക്ഷയായത് മരണത്തിലെ ദുരൂഹതയിലേക്ക് വിരൽ ചൂണ്ടുകയായിരുന്നു. സഹോദരി കൊലപ്പെടുത്തി ഇരട്ട സഹോദരി രക്ഷപ്പെടുകയായിരുന്നുവെന്നാണ് നിഗമനം.
പെരുവാരം അറയ്ക്കപ്പാറമമ്പിൽ ശിവാനന്ദന്‍റെ രണ്ട് പെൺമക്കളിൽ ഒരാളാണ് മരിച്ചത്. മൃതദേഹം പൂർണമായി കത്തിക്കരിഞ്ഞതിനാൽ ആരാണ് മരിച്ചതെന്ന് വ്യക്തമായിരുന്നില്ല. മൃതദേഹത്തിലെ മാലയുടെ ലോക്കറ്റ് നോക്കി മൂത്തമകൾ വിസ്മയയാണെന്ന് വീട്ടുകാർ പൊലീസിനെ അറിയിച്ചത്. ഔദ്യോഗിക സ്ഥിരീകരണത്തിനായി ഡിഎൻഎ പരിശോധന ആവശ്യമാണെന്ന് പൊലീസ് അറിയിച്ചു.
ശിവാനന്ദൻ, ഭാര്യ ജിജി, പെൺമക്കളായ വിസ്‌മയ, ജിത്തു എന്നിവരാണ് വീട്ടിൽ താമസിക്കുന്നത്. ജിത്തു രണ്ട് മാസമായി മനസികാസ്വാസ്ഥ്യത്തിന് ചികിത്സയിലാണ്. ഡോക്ടറെ കാണാൻ ശിവാനന്ദനും ജിജിയും പുറത്തു പോയ സമയത്താണ് സംഭവം. 12 മണിയോടെ മൂത്തമകൾ വിസ്‌മയ ഇവരെ വിളിച്ച് എപ്പോൾ വരുമെന്ന് തിരക്കിയിരുന്നു. മൂന്ന് മണിയോടെ വീടിനകത്ത് നിന്ന് പുക ഉയരുന്നത് കണ്ട അയൽവാസികളാണ് വിവരം പൊലീസിനെയും ഫയർഫോഴ്‌സിനെയും അറിയിച്ചത്. പൊലീസ് എത്തിയപ്പോൾ വീടിന്‍റെ ഗേറ്റ് അകത്ത് നിന്ന് പൂട്ടിയിട്ട നിലയിലായിരുന്നു. മുൻ വശത്തെ വാതിൽ തുറന്നു കിടന്നിരുന്നു. വീടിന്‍റെ രണ്ടു മുറികൾ പൂർണമായി കത്തിനശിച്ചിരുന്നു. അതിൽ ഒന്നിലാണ് മൃതദേഹം കണ്ടത്.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ....
Post A Comment: