ഇടുക്കി: പാഞ്ചാലിമേട് റോഡ് നിർമാണത്തിനായി കൊച്ചിൻ റിഫൈനറിയിൽ നിന്നും ടാറുമായി വന്ന ടാങ്കർ ലോറി മറിഞ്ഞ് ടാർ റോഡിൽ പരന്നു. വണ്ടിപ്പെരിയാർ 59-ാം മൈലിനു സമീപം ചൊവ്വാഴ്ച്ച പുലർച്ചെ അഞ്ചോടെയായിരുന്നു അപകടം.
ടാങ്കറിൽ നിന്നും ടാർ ദേശീയപാതയിലേക്ക് ഒഴുകിയതോടെ രണ്ട് മണിക്കൂറോളം ഇതുവഴിയുള്ള ഗതാഗതം തടസപ്പെട്ടു. പിന്നീട് പൊലീസും നാട്ടുകാരും ചേർന്ന് ടാറിനുമുകളിൽ മണ്ണിട്ട് അപകട സാധ്യത ഒഴിവാക്കുകയായിരുന്നു. അപകടത്തിൽ പരുക്കേറ്റ ലോറി ഡ്രൈവറെ കോട്ടയം മെഡിക്കൽ കോളെജിൽ പ്രവേശിപ്പിച്ചു.
ഇയാളുടെ നില തൃപ്‌തികരമാണ്. കൊച്ചി റിഫൈനറിയിൽ നിന്നും തമിഴ്‌നാട്ടിലെ തേനിയിലുള്ള മിക്‌സിങ് പ്ലാന്‍റിലേക്ക് ടാർ കൊണ്ടുപോകുന്ന വഴിയായിരുന്നു അപകടം. വളവിൽ നിയന്ത്രണം വിട്ട ലോറി മറിയുകയായിയിരുന്നു. രണ്ട് ലോറികളാണ് റിഫൈനറിയിൽ നിന്നും വന്നത്. ഒരു ലോറി മറിഞ്ഞതോടെ 11 ലക്ഷം രൂപയുടെ നഷ്‌ടം സംഭവിച്ചെന്നാണ് കണക്കാക്കുന്നത്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/Jzacc9s6wvDEsjJosxohlq
ജീപ്പും കാറും കൂട്ടിയിടിച്ച് ആറ് പേർക്ക് പരുക്ക്
ഇടുക്കി: വണ്ടിപ്പെരിയാറ്റിൽ കാറും ജീപ്പും കൂട്ടിയിടിച്ച് ആറ് യാത്രികർക്ക് പരുക്ക്. ചോറ്റുപാറയ്ക്ക് സമീപം ചൊവ്വാഴ്ച്ച ഉച്ചകഴിഞ്ഞ് രണ്ടോടെയായിരുന്നു അപകടം. കുമളി ഭാഗത്തു നിന്നും വന്ന കാർ നിയന്ത്രണം വിട്ട് എതിർ ദിശയിൽ വന്ന ജീപ്പിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടത്തിൽ കാറിനും ജീപ്പിനും സാരമായ കേടുപാടുണ്ടായിട്ടുണ്ട്. കാറിന്‍റെ മുൻ ഭാഗം പൂർണമായും തകർന്ന നിലയിലാണ്.
അമിത വേഗതയിലെത്തിയ കാർ ജീപ്പിലേക്ക് ഇടിച്ചു കയറുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികൾ നൽകുന്ന വിവരം. ഓടിക്കൂടിയ നാട്ടുകാരും വാഹനങ്ങളിൽ എത്തിയവരുമാണ് രക്ഷാ പ്രവർത്തനം നടത്തിയത്. വണ്ടിപ്പെരിയാറ്റിൽ നിന്നും തമിഴ്‌നാട്ടിലേക്ക് പോകുകയായിരുന്നു ജീപ്പ്. വണ്ടിപ്പെരിയാർ സ്വദേശികളാണ് കാറിലുണ്ടായിരുന്നത്.
കാറിൽ യാത്ര ചെയ്‌തിരുന്ന വണ്ടിപ്പെരിയാർ മഞ്ചുമല സ്വദേശി മഹാലക്ഷ്മി (25), സീനിയമ്മ (66) എന്നിവർക്കും ജീപ്പിൽ സഞ്ചരിച്ചിരുന്ന വാളാർഡി സ്വദേശി ജോസഫ് (70), വണ്ടിപെരിയാർ സ്വദേശികളയ ശിവ (42), സ്വാമിദുരൈ (36), ധനുഷ് (അഞ്ച്) എന്നിവർക്കാണ് പരുക്കേറ്റത്. ഇവരെ കുമളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വണ്ടിപ്പെരിയാർ പൊലീസ് മേൽനടപടി സ്വീകരിച്ചു.
Post A Comment: