ഹൈദ്രാബാദ്: കനാലിൽ വീണ കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മൂന്ന് മലയാളി യുവാക്കൾ മുങ്ങി മരിച്ചു. തെലങ്കാനയിലാണ് അപകടം നടന്നത്. ഖമ്മം ജില്ലയിലെ എൻ.എസ്.പി കനാലിലായിരുന്നു അപകടം. ഇടുക്കി കാഞ്ചിയാര്‍ കക്കാട്ടുകട സ്വദേശി തോട്ടയ്ക്കാട്ട് മഠത്തില്‍ ഓമനക്കുട്ടന്‍റെ മകന്‍ വിവേക് (22), ബെംഗളൂരുവില്‍ സ്ഥിരതാമസമാക്കിയ മലയാളി സോനു പാറയ്ക്കല്‍ (35), ആലപ്പുഴ വയലാര്‍ പഞ്ചായത്ത് കണ്ടനാട്ട് സന്തോഷിന്‍റെ മകന്‍ അഭയ് സന്തോഷ്(26) എന്നിവരാണ് മരിച്ചത്.
ഞായറാഴ്‌ച്ച ഉച്ചതിരിഞ്ഞ് മൂന്നോടെയായിരുന്നു അപകടം. സോനു ആയുര്‍വേദ സ്ഥാപനത്തിന്‍റെ മാനേജരും മറ്റു രണ്ട് പേര്‍ ആയുര്‍വേദ തെറാപ്പിസ്റ്റുകളുമാണ്. സോനുവിന്‍റെ മകന്‍ ഷാരോണ്‍ ഉള്‍പ്പെടെ ഒൻപത് അംഗ സംഘമാണ് എന്‍എസ്‌പി കനാല്‍ കാണാനായി പോയത്. ഷാരോണ്‍ കാല്‍വഴുതി വെള്ളത്തിലേക്കു വീഴുകയായിരുന്നു. മകനെ രക്ഷിക്കാനായി ശ്രമിക്കുന്നതിനിടെ സോനുവും അപകടത്തില്‍പെട്ടു. ഇരുവരെയും രക്ഷിക്കാന്‍ ശ്രമിക്കവെയാണ് മറ്റു രണ്ട് പേരും അപകടത്തില്‍ പെട്ടതെന്നാണ് വിവരം.
ഇതിനിടെ മറ്റൊരാള്‍ ഷാരോണിനെ രക്ഷിച്ചു. അപ്പോഴേക്കും മൂന്ന് പേരെയും കാണാതായിരുന്നു. നാട്ടുകാര്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. വിജയവാഡയില്‍ നിന്നുള്ള എന്‍ഡിആര്‍എഫ് സംഘം തിങ്കളാഴ്ച ഉച്ച കഴിഞ്ഞപ്പോള്‍ തിരച്ചില്‍ തുടങ്ങി.
കനാലിലേക്കുള്ള നീരൊഴുക്ക് കുറച്ചശേഷം നടത്തിയ തിരച്ചിലിനെത്തുടര്‍ന്ന് ഇന്നലെയാണ് മൂവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. വിവരമറിഞ്ഞ് വിവേകിന്റെ ബന്ധുക്കള്‍ സ്ഥലത്ത് എത്തിയിരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം വൈകിട്ട് ഏഴോടെ വിവേകിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. സുഭദ്രയാണ് വിവേകിന്‍റെ അമ്മ. സഹോദരങ്ങള്‍: വിശാഖ്, വിദ്യ. അഭയിന്‍റെ മൃതദേഹം ഇന്നു വീട്ടിലെത്തിക്കും. മാതാവ്: അമ്പിളി. സഹോദരന്‍: അക്ഷയ് സന്തോഷ്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/KG4A6xRjt7RDaMQ8SOxVUJ
പി.ടി. തോമസ് എം.എൽ.എ അന്തരിച്ചു
കൊച്ചി: തൃക്കാക്കര എം.എൽ.എയും കെ.പി.സി.സി വർക്കിങ് പ്രസിഡന്‍റുമായ പി.ടി. തോമസ് (71) വിടവാങ്ങി. അർബുദ ബാധിതനായി ചികിത്സയിലായിരുന്നു. തമിഴ്‌നാട്ടിലെ വെല്ലൂരിൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ 10.10 ഓടെയായിരുന്നു മരണം. പി.ടി തോമസിന് അർബുദമായിരുന്നുവെന്ന കാര്യം പാർട്ടിയിലെ സഹപ്രവർത്തകർക്കെല്ലാം അറിയാമായിരുന്നു.
എന്നാൽ അദ്ദേഹം തിരിച്ചു വരും എന്നായിരുന്നു എല്ലാവരുടേയും ധാരണ. അദ്ദേഹവും ആ ആത്മവിശ്വാസമാണ് എല്ലാവരുമായി പങ്കുവച്ചതും. ആരോഗ്യപരമായ ചില പ്രശ്നങ്ങളാൽ അദ്ദേഹത്തിന് കീമോതെറാപ്പി നടത്താൻ ചില ബുദ്ധിമുട്ടുകളുണ്ടായിരുന്നു. ഇതല്ലാതെ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നതായി സഹപ്രവർത്തകർക്കും അറിയില്ല.
ഇടുക്കി ജില്ലയിലെ രാജമുടി ഉപ്പുതോട് പുതിയ പറമ്പിൽ തോമസിന്‍റെയും അന്നമ്മയുടെയും മകനായി 1950 ഡിസംബർ 12നു ജനിച്ചു. തൊടുപുഴ ന്യൂമാൻ കോളജ്, എറണാകുളം മഹാരാജാസ് കോളജ്, എറണാകുളം ഗവ. ലോ കോളജ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂർത്തിയാക്കി. കെ.എസ്.യുവിലൂടെ രാഷ്ട്രീയത്തിൽ സജീവമായി.
തൃക്കാക്കര, തൊടുപുഴ മണ്ഡലങ്ങളിൽ നിന്നാണ് അദ്ദേഹം എംഎൽഎ ആയിട്ടുള്ളത്. അതിനു മുൻപ് ഇടുക്കിയിൽ നിന്നുള്ള പാർലമെന്‍റ് അംഗമായിരുന്നു. ഇക്കഴിഞ്ഞ കെപിസിസി പുനസംഘടനയിൽ അദ്ദേഹത്തെ വർക്കിങ് പ്രസിഡന്‍റായി തെരഞ്ഞെടുത്തു. യൂത്ത് കോൺഗ്രസിന്‍റെയും കെഎസ്‌യുവിന്‍റെയും സംസ്ഥാന നേതാവായിരുന്നു. 1980 മുതൽ എഐസിസി, കെപിസിസി അംഗമാണ്. 1990ലാണ് ഇടുക്കി ജില്ലാ കൗൺസിൽ അംഗമായത്.
Post A Comment: