കൊച്ചി: വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ നടൻ ജി.കെ. പിള്ള (97) അന്തരിച്ചു. 325- ഓളം സിനിമകളിൽ അഭിനയിച്ചു. സീരിയൽ രംഗത്തും സജീവമായിരുന്നു. 1954ൽ ഇറങ്ങിയ സ്നേഹ സീമയായിരുന്നു ആദ്യ സിനിമ.
തിരുവനന്തപുരം ജില്ലയിലെ വർക്കലയിലെ ഇടവയ്ക്കടുത്ത് മാന്തറവീട്ടിൽ പെരുംപാട്ടത്തിൽ ഗോവിന്ദപിള്ളയുടെയും ജാനകിയുടെയും മകനായിട്ടായിരുന്നു ജനനം. ചിറയിൻകീഴ് ശ്രീചിത്തിരവിലാസം സ്‌കൂളിൽ വിദ്യാഭ്യാസം. പല ക്ലാസുകളിലായി ഇക്കാലയളവിൽ ഇദ്ദേഹത്തോടൊപ്പം പ്രേംനസീർ, ഭരത്‌ഗോപി, ശോഭന പരമേശ്വരൻ നായർ തുടങ്ങിയ പ്രമുഖരായ വ്യക്തികൾ ഈ സ്കൂളിൽ പഠിച്ചിരുന്നു.
ചാക്കയിലെ സൈനിക റിക്രൂട്ട്‌മെന്‍റ് ക്യാമ്പിൽ പങ്കെടുത്ത പിള്ള മദ്രാസ് റെജിമെന്‍റിലെ പാളയംകോട്ടയിൽ നിയമിതനായി. പിന്നീട് അവിടെ നിന്നും കോയമ്പത്തൂരിലെ മധുക്കരയിലേക്ക്. രണ്ടാം ലോകമഹായുദ്ധത്തെ തുടർന്ന് സിംഗപ്പൂർ, ബർമ്മ, സുമാത്ര എന്നീ രാജ്യങ്ങളിൽ സേവനം അനുഷ്ഠിക്കേണ്ടി വന്നു.
ഇന്ത്യയിൽ തിരികെയെത്തിയ ശേഷവും രാജ്യത്തിന്‍റെ വിവിധഭാഗങ്ങളിലായി സേവനം തുടർന്നു. ഇന്തോ-പാക് യുദ്ധത്തിലും പങ്കെടുത്തു. 15 വർഷം പട്ടാളത്തിൽ സേവനം നടത്തിയാൽ മാത്രം ലഭ്യമാകുന്ന ആനുകൂല്യങ്ങളെയെല്ലാം അവഗണിച്ചു കൊണ്ട് തന്‍റെ സൈനികജീവിതത്തിന്റെ 13-ആം വർഷം അഭിനയമോഹവുമായി നാട്ടിലേക്ക് മടങ്ങി.
നാട്ടിലും കോടാമ്പക്കത്തുമായുള്ള ഏറെ അലച്ചിലുകൾക്കും അന്വേഷണങ്ങൾക്കും ഒടുവിൽ സ്‌നേഹസീമ എന്ന ചിത്രത്തിൽ പൂപ്പള്ളി തോമസ് എന്ന ആദ്യ കഥാപാത്രത്തെ അവതരിപ്പിച്ചു. തുടർന്ന് ഹരിശ്ചന്ദ്ര, മന്ത്രവാദി, സ്‌നാപക യോഹന്നാൻ, പട്ടാഭിഷേകം, നായരു പിടിച്ച പുലിവാല്, കൂടപ്പിറപ്പ് എന്നിവയിൽ വേഷമിട്ടു. ഭാര്യ ഉൽപലാക്ഷിയമ്മ ഒരുവർഷം മുമ്പ് മരിച്ചു. കെ. പ്രതാപചന്ദ്രൻ, ശ്രീകല ആർ. നായർ, ശ്രീലേഖ മോഹൻ, ശ്രീകുമാരി ബി. പിള്ള, ചന്ദ്രമോഹനൻ, പ്രിയദർശൻ എന്നിവരാണ് മക്കൾ.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/L67XbjS4vdxJpqM0Dz7ehJ
Post A Comment: