ഇടുക്കി: ആഫ്രിക്കൻ പന്നിപ്പനി വ്യാപിക്കുന്നതിനിടെ ഹൈറേഞ്ച് മേഖലയിൽ വളർത്തു പന്നികൾ അകാരണമായി ചാകുന്നതായി റിപ്പോർട്ട്. മേഖലയിലെ ഫാമുകളിലാണ് പന്നികൾ ചാകുന്നതായി കണ്ടെത്തിയിട്ടുള്ളത്. കർഷകർക്ക് ലക്ഷങ്ങളുടെ നഷ്‌ടം നേരിടുമെന്നതിനാല്‍ ചാകുന്ന പന്നികളെ ആരുമറിയാതെ വില്‍പന നടത്തി വരുന്നതായും സൂചനകളുണ്ട്.
ജില്ലയില്‍ അഞ്ചോളം പഞ്ചായത്തുകളിലാണ് പന്നിപ്പനി സ്ഥിരീകരിച്ചത്. ഇവിടങ്ങളില്‍ പന്നി വില്‍പ്പനയ്ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഇതിനിടെയാണ് ഹൈറേഞ്ച് മേഖലയിലെ വിവിധ ഫാമുകളില്‍ പന്നികള്‍ ചാകുന്നതായി കണ്ടെത്തിയത്.
വിവരം പുറത്തറിഞ്ഞാല്‍ പരിസരത്തെ പന്നി വില്‍പ്പനയ്ക്ക് നിരോധനം വരുമെന്നതിനാല്‍ തന്നെ ഫാം ഉടമകള്‍ ഇക്കാര്യം പുറത്ത് വിടാറില്ല. ചിലര്‍ ഇത്തരത്തില്‍ ചാകുന്ന പന്നികളെ ആരുമറിയാതെ മറവ് ചെയ്യുമ്പോള്‍ മറ്റു ചിലര്‍ ഇവയെ മാര്‍ക്കറ്റില്‍ വില്‍പ്പന നടത്തുന്നതായും വിവരം ലഭിച്ചിട്ടുണ്ട്.
പന്നികള്‍ ചാകുന്നത് നടത്തിപ്പുകാര്‍ക്ക് വലിയ സാമ്പത്തിക നഷ്ടം ഉണ്ടാക്കുമെന്നതു തന്നെയാണ് ഇതിനു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ചാകുന്ന പന്നികളില്‍ പന്നിപനി സ്ഥീരീകരിച്ചാല്‍ ഫാമിന്‍റെ പ്രവര്‍ത്തനം തടസപ്പെടുമെന്നതിനു പുറമേ ശേഷിക്കുന്ന പന്നികളെ ദയാവധത്തിനു വിധേയമാക്കുകയും ചെയ്യും. ഇങ്ങനെ വന്നാല്‍ ലക്ഷക്കണക്കിനു രൂപയുടെ നഷ്ടമാണ് ഫാം നടത്തിപ്പുകാര്‍ക്ക് ഉണ്ടാകുന്നത്.
അതേസമയം ജില്ലയില്‍ പന്നിപ്പനി വ്യാപനം രൂക്ഷമായതോടെ ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും നടപടികള്‍ കര്‍ശനമാക്കിയിട്ടുണ്ട്. ആഫ്രിക്കന്‍ പന്നിപ്പനി നിയന്ത്രണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ജനറല്‍ നോഡല്‍ ഓഫീസറായി ഇടുക്കി സബ് കലക്റ്റര്‍ ഡോ. അരുണ്‍ എസ്. നായരെയും, വെറ്ററിനറി നോഡല്‍ ഓഫീസറായി ചീഫ് വെറ്ററിനറി ഓഫീസര്‍ ഡോ. കുര്യന്‍ കെ. ജേക്കബിനേയും നിയമിച്ചു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/KxwQkuDFdXP0KRUrdgxDi5
Post A Comment: