ഇടുക്കി: സ്‌കൂളിലേക്കെന്നു പറഞ്ഞ് വീട്ടിൽ നിന്നിറങ്ങി നാടുവിട്ട വിദ്യാർഥിനികൾ ലക്ഷ്യമിട്ടത് തമിഴ്‌നാട്ടിലെ ശിവകാശി. കുട്ടികളിൽ ഒരാളുടെ ശിവകാശിയിലുള്ള മുത്തച്ഛന്‍റെ അടുത്തേക്ക് എത്തുക എന്നതായിരുന്നു ലക്ഷ്യമെന്ന് പൊലീസ് വ്യക്തമാക്കി.
തിങ്കളാഴ്ച്ചയാണ് ഉപ്പുതറ പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും ഒൻപത്, 10 ക്ലാസുകളിൽ പഠിക്കുന്ന പെൺകുട്ടികളെ കാണാതായത്. രാവിലെ സ്കൂളിലേക്കെന്നു പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ കുട്ടികൾ ഏലപ്പാറയിൽ എത്തിയ ശേഷം നാടുവിടുകയായിരുന്നു.
മൂന്നു ദിവസം നീണ്ട അന്വേഷണത്തിനൊടുവിലാണ് കുട്ടികളെ ബുധനാഴ്ച്ച കണ്ടെത്തിയത്. കുട്ടികളിൽ ഒരാൾ കഴുത്തിൽ കിടന്ന സ്വർണമാല വിറ്റ് മൊബൈൽ ഫോൺ വാങ്ങിയിരുന്നു. ഇത് വീട്ടുകാർ ചോദ്യം ചെയ്യുകയും അധ്യാപകരെ വിവരം അറിയിക്കാൻ സ്‌കൂളിൽ എത്തുമെന്ന് പറയുകയും ചെയ്‌തിരുന്നു.
ഇത് ഭയന്നാണ് നാടുവിടാൻ തീരുമാനിച്ചതെന്ന് കുട്ടികൾ മൊഴി നൽകി. ഏലപ്പാറയിൽ നിന്നും കട്ടപ്പനയിലേക്ക് ബസ് കയറിയ കുട്ടികൾ കട്ടപ്പനയിൽ നിന്നും തിരുവനന്തപുരത്ത് എത്തി. ഇവിടെ വച്ച് പണം തീർന്നു പോയതിനാൽ മൊബൈൽ വിൽപന നടത്തി. തുടർന്ന് ഈ പണം ഉപയോഗിച്ച് ശിവകാശിയിലേക്ക് പുറപ്പെട്ടെങ്കിലും തമിഴ്നാട്ടിലെ ഏഴായിരം മുന്ന എന്ന സ്ഥലത്തെത്തിയപ്പോൾ വഴി തെറ്റിയതായി സംശയം തോന്നി.
പരിചയമില്ലാത്ത സ്ഥലവും കൈയിലെ പണം തീരുമോയെന്ന ഭീതിയും കാരണം തിരികെ പോകാമെന്ന് കരുതി മടങ്ങുകയായിരുന്നു. തുടർന്ന് കട്ടപ്പനയിൽ ബസിൽ എത്തിയ കുട്ടികളെ പൊലീസ് കണ്ടെത്തുകയായിരുന്നു. കുട്ടികളെ കോടതിയിൽ ഹാജരാക്കിയ ശേഷം കൗൺസിലിങ്ങിനു വിധേയമാക്കുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/GI2hVOqWn9EJitAmn9RGLP
ഒരു വയസുകാരന്‍റെ മാല മോഷ്‌ടിച്ചു; അമ്മയും മകനും അറസ്റ്റിൽ
ഇടുക്കി: വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ഒരു വയസുള്ള കുട്ടിയുടെ സ്വർണമാല മോഷ്‌ടിച്ചു വിറ്റ കേസിൽ അമ്മയും മകനും അറസ്റ്റിൽ. ഇടുക്കി ഉപ്പുതറ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. ചീന്തലാർ ഒന്നാം ഡിവിഷൻ ലയത്തിൽ താമസിക്കുന്ന ശശിയുടെ ഭാര്യ സ്റ്റെല്ല (40), മകൻ പ്രകാശ് (20) എന്നിവരാണ് അറസ്റ്റിലായത്.
ചീന്തലാർ സ്വദേശികളായ ദമ്പതികളുടെ കുട്ടിയുടെ മാലയാണ് മോഷണം പോയത്. 13 ഗ്രാം തൂക്കം വരുന്ന മാലയാണ് കാണാതായത്. കഴിഞ്ഞ 23നായിരുന്നു സംഭവം. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ ഇവർ കുട്ടിയുടെ മാല മോഷ്ടിച്ചു കടന്നു കളയുകയായിരുന്നു.
മാല കാണാതായതോടെ വീട്ടുകാർ തെരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് ഈ മാസം നാലിന് ഉപ്പുതറ പൊലീസിൽ പരാതി നൽകുകയായിരുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചതറിഞ്ഞ് സമീപവാസികളായ സ്റ്റെല്ലയും പ്രകാശും സ്ഥലം വിട്ടു. ഇതോടെയാണ് മോഷണത്തിനു പിന്നിൽ ഇവരാണെന്ന നിഗമനത്തിൽ എത്തിയത്. കാറ്റാടിക്കവലയിൽ ഓട്ടോ ഡ്രൈവറായ പ്രകാശ് അവിടെ തന്നെ ഓട്ടോ ഓടിക്കുന്ന മറ്റൊരു ഡ്രൈവറോട് മുണ്ടക്കയത്ത് സ്വർണം വിറ്റതായി പറഞ്ഞിരുന്നു.
നാടു വിട്ട ഇരുവരും തിങ്കളാഴ്ച്ച ബസിൽ കട്ടപ്പനയിലേക്ക് പോകുന്നതായി ഉപ്പുതറ സർക്കിൾ ഇൻസ്പെക്ടർക്ക് വിവരം ലഭിച്ചു. തുടർന്ന് സ്വരാജിൽ വച്ച് സി.ഐ ഇ. ബാബുവിന്‍റെ നേതൃത്വത്തിലുള്ള സംഘം ബസ് തടഞ്ഞ് നിർത്തി യാത്രക്കാരെ ചോദ്യം ചെയ്തു. എന്നാൽ പ്രകാശും സ്റ്റെല്ലയും പേര് മാറ്റി പറയുകയും തമിഴ്നാട് സ്വദേശികളാണന്ന് അറിയിക്കുകയും ചെയ്തു. പൊലീസ് കൂടുതൽ പേരെ ചോദ്യം ചെയ്യുന്നത് കണ്ട് പിടിക്കപ്പെടുമെന്ന് ഭയന്ന് പ്രകാശ് ബസിൽ നിന്നും ഇറങ്ങി ഓടി.
ഇതോടെ സ്റ്റെല്ല കസ്റ്റഡിയിലായി. ഇതിനിടെ ഓടിപോയ പ്രകാശ് ഇടുക്കി ജലാശയത്തിൽ ചാടിയെങ്കിലും നാട്ടുകാർ പിടികൂടി പൊലീസിനെ ഏൽപ്പിച്ചു.
തുടർന്ന് നടന്ന ചോദ്യം ചെയ്യിലിൽ പ്രതികൾ കുറ്റം സമ്മതിച്ചു. അപഹരിച്ച മാല മുണ്ടക്കയത്തുള്ള ജൂവലറിയിൽ വിറ്റതായും അവിടെ നിന്നും മറ്റൊരു ആഭരണം വാങ്ങിയതായും പ്രതികൾ സമ്മതിച്ചു. ഈ മാല ഏലപ്പാറയിലെത്തി വിറ്റു. ഡിവൈ.എസ് പി.ജെ കുര്യാക്കോസിന്‍റെ നിർദേശ പ്രകാരം, സിഐ ഇ. ബാബു, എസ്.ഐ എബ്രഹാം, സിപിഒമാരായ ആന്‍റണി സെബാസ്റ്റ്യൻ, ഷിബു, ഷിമാൻ, അഭിലാഷ്, നിഷാദ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
Post A Comment: