ഇടുക്കി: വിദ്യാർഥിനിയെ അപമാനിക്കാൻ ശ്രമിച്ച സ്വകാര്യ ബസ് കണ്ടക്റ്റർക്കെതിരെ നടപടി ആവശ്യപ്പെട്ട് 50 ഓളം വിദ്യാർഥികൾ പൊലീസ് സ്റ്റേഷനിൽ. ഇടുക്കി നെടുങ്കണ്ടത്താണ് സംഭവം നടന്നത്. വിദ്യാർഥികളുടെ പരാതിയെ തുടർന്ന് പൊലീസ് കണ്ടക്റ്റർക്കെതിരെ കേസെടുത്തു. നെടുങ്കണ്ടം എംഇഎസ് കോളജിൽ പഠിക്കുന്ന ബിരുദ വിദ്യാർഥിനിയ്ക്ക് നേരെയാണ് കണ്ടക്റ്ററുടെ പരാക്രമം നടന്നത്.
നെടുങ്കണ്ടം -എഴുകുംവയൽ - ഇരട്ടയാർ - കട്ടപ്പന റോഡിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസിലെ കണ്ടക്റ്ററാണ് വിദ്യാർഥിനിയെ അപമാനിക്കുകയും അസഭ്യവർഷം നടത്തുകയും ചെയ്‌തതെന്നാണ് വിദ്യാർഥിനിയുടെ പരാതിയിൽ പറയുന്നത്. പെൺകുട്ടി കോളജിന് സമീപമുള്ള സ്റ്റോപ്പിൽ ഇറങ്ങാൻ ശ്രമിക്കുന്നതിനിടെയായിരുന്നു കണ്ടക്റ്ററുടെ പരാക്രമം നടന്നത്. ഇതിനു മുമ്പും സമാനമായി ഇയാൾ പെൺകുട്ടികളോട് മോശമായി പെരുമാറിയിട്ടുള്ളതായും വിദ്യാർഥികൾ ആരോപിച്ചു.
ഇരട്ടയാറ്റിൽ നിന്നും നെടുങ്കണ്ടം എംഇഎസ് കോളജിലേക്ക് വരുന്ന ഈ ബസിൽ നിരവധി വിദ്യാർഥികൾ നിത്യേന സഞ്ചരിക്കുന്നുണ്ട്. ഇരട്ടയാറ്റിൽ നിന്നും രാവിലെ 8.50 ന് വരുന്ന ബസാണ്. കഴിഞ്ഞ ഓണക്കാലത്ത് ഇതെ ബസിൽ യാത്ര ചെയ്യുന്നതിനിടെ ശരീരത്ത് സ്പർശിക്കാൻ കണ്ടക്റ്റർ ശ്രമിച്ചതായി വിദ്യാർഥിനി പറയുന്നു. മറ്റ് പെൺകുട്ടികളെയും ഇയാൾ ശല്യപ്പെടുത്തുന്ന വിധത്തിൽ പെരുമാറാറുണ്ട്. ഇതിനെ ചോദ്യം ചെയ്യുകയും കണ്ടക്ടർക്കു നേരെ കൈയ്യോങ്ങുകയും ചെയ്‌തു.
ഈ വിഷയം വിദ്യാർഥിനിയുടെ മറ്റ് സഹപാഠികളും ചോദ്യം ചെയ്തു. ഇതോടെ കണ്ടക്ടർ ക്ഷമ പറഞ്ഞു. ഇതിന് ശേഷമാണ് ഇന്നലെ വീണ്ടും ഇതെ കണ്ടക്ടർ അസഭ്യ വർഷവും മോശം പദപ്രയോഗങ്ങളും നടത്തിയത്. കണ്ടക്ടറുടെ പെരുമാറ്റത്തിനെതിരെ മറ്റു വിദ്യാർഥികളും ഇതിനിടെ രംഗത്തെത്തി.
വിദ്യാർഥികൾ ചോദ്യം ചെയ്‌തതോടെ കണ്ടക്ടർ പരാതിയുണ്ടെങ്കിൽ ബസ് പാർക്ക് ചെയ്യുന്ന സ്ഥലത്ത് വന്ന് വേണമെങ്കിൽ വെള്ള പേപ്പറിൽ പരാതി എഴുതി നൽകാൻ പറഞ്ഞു. ഇതോടെ വിദ്യാർഥിനിയും സഹപാഠികളും ചേർന്ന് പരാതി എഴുതി നെടുങ്കണ്ടം സിഐ ബി.എസ്.ബിനുവിന് കൈമാറി. വിദ്യാർഥിനിയുടെ പരാതിയിൽ കേസെടുത്തെന്നും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്നും നെടുങ്കണ്ടം സിഐ അറിയിച്ചു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/BXqscrwMtCT3W9iorxfDZ6
Post A Comment: