ഇടുക്കി: കേരള- തമിഴ്‌നാട് അതിർത്തി പങ്കിടുന്ന കുമളിയിൽ റിട്ട പൊലീസ് ഉദ്യോഗസ്ഥന്‍റെ കെട്ടിടത്തിൽ നടന്നു വന്ന വൻ ചീട്ടുകളി സംഘം പിടിയിൽ. റിട്ട പൊലീസ് ഉദ്യോഗസ്ഥൻ ഈപ്പൻ വർഗീസിന്‍റെ കെട്ടിടത്തിലാണ് പണം വച്ചുള്ള ചീട്ടുകളി നടന്നു വന്നത്. രഹസ്യ വിവരത്തെ തുടർന്ന് വേഷം മാറി എത്തിയ പൊലീസ് സംഘമാണ് 10 അംഗ സംഘത്തെ പിടികൂടിയത്. സംഘത്തിൽ നിന്നും 251,000 രൂപയും കണ്ടെടുത്തിട്ടുണ്ട്.
കുമളി, കട്ടപ്പന, കൊച്ചുതോവാള, നെടുങ്കണ്ടം എന്നീവിടങ്ങളിൽ നിന്നെത്തിയ രഘുനാരായണൻ, സാജൻ, ചന്ദ്രൻ, ബൈജു, ജിനേഷ്, സനു, ജോസഫ് തോമസ് , സാബു ജോസഫ്, ജോഷി വർക്കി, റോയി എന്നിവരാണ് അറസ്റ്റിലായത്.
കേരള- തമിഴ്നാട് അതിർത്തിയിൽ കുമളി ഗവ. ഹൈസ് കൂളിനു സമീപത്തെ കെട്ടിടത്തിലായിരുന്നു ചീട്ടുകളി നടന്നു വന്നത്. രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് ഇവിടെ നിരീക്ഷണം നടത്തി വരികയായിരുന്നു. പൊലീസ് പിടിക്കാതിരിക്കാൻ ദിവസവും സ്ഥലങ്ങൾ മാറിമാറിയാണ് വൻതോതിൽ പണം വെച്ചു ചീട്ടുകളി നടത്തിവന്നിരുന്നത്.
ഇടുക്കി ജില്ലാ പൊലീസ് മേധാവി വി.യു. കുര്യാക്കോസിന്‍റെ നിർദ്ദേശാനുസരണം കട്ടപ്പന ഡിവൈ.എസ്.പി. വി.എ. നിഷാദ് മോന്‍റെ നേതൃത്വത്തിൽ കുമളി സി.ഐ. ജോബിൻ ആന്‍റണി, കട്ടപ്പന എസ്.ഐ. ദിലീപ് കുമാർ, പ്രത്യേക അന്വേഷണ സംഘത്തിൽപ്പെട്ട എസ്.ഐ. സജിമോൻ, സി.പി.ഒമാരായ ജോസഫ്, വി.കെ. അനീഷ്, കുമളി സ്റ്റേഷനിലെ പ്രൊബേഷൻ എസ്.ഐ. നിഖിൽ, സി.പി.ഒമാരായ അഭിലാഷ്, അരുൺ, അനീഷ് വിശ്വംഭരൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. മിക്കപ്പഴും പൊലീസിന്‍റെ വരവ് അറിഞ്ഞ് സംഘം മുങ്ങുകയാണ് പതിവ്. പലപ്രാവശ്യം പൊലീസ് ഇവരെ പിടികൂടാൻ ശ്രമിച്ചിരുന്നെങ്കിലും നടന്നിരുന്നില്ല.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: