ഇടുക്കി: വിവിധ വിഷയങ്ങളിലുള്ള ഇടത് സർക്കാരിന്‍റെ നടപടികളിൽ പ്രതിഷേധിച്ച് 28ന് ജില്ലയിൽ യു.ഡി.എഫ് ഹർത്താൽ പ്രഖ്യാപിച്ചു. കെട്ടിട നിര്‍മ്മാണ നിരോധനവും ബഫര്‍സോണ്‍ പ്രശ്‌നങ്ങളും നിമിത്തം ജില്ലയില്‍ കഴിഞ്ഞ മൂന്നു വര്‍ഷമായി പുതുതായി ഒരു പെട്ടിക്കട പോലും ആരംഭിക്കാന്‍ കഴിയാതെ സംസ്ഥാനത്തെ ഏറ്റവും മൂലധന നിക്ഷേപം കുറഞ്ഞ ജില്ലയായി ഇടുക്കി അധ:പതിക്കപ്പെട്ടിരിക്കുകയാണ്.
ജില്ലയിലെ സംരംഭകത്വ സാധ്യതകളെപ്പറ്റി ആലോചിക്കുന്നതിനു വേണ്ടിയുള്ള വ്യവസായ വകുപ്പ് മന്ത്രി പി രാജീവിന്‍റെ നവംബര്‍-28 ലെ സന്ദര്‍ശന തട്ടിപ്പില്‍ പ്രതിഷേധിച്ചും, ജില്ലയുടെ വികസന കാര്യത്തില്‍ ആത്മാർഥത കാണിക്കാത്ത ഇടതു ഗവണ്‍മെന്‍റിന്‍റെ നിലപാടിനെതിരെയുമാണ് യുഡിഎഫ് ഹര്‍ത്താല്‍ ആചരിക്കുമെന്ന് ജില്ലാ ചെയര്‍മാന്‍ ജോയി വെട്ടിക്കുഴിയും കണ്‍വീനര്‍ പ്രൊഫ. എം.ജെ ജേക്കബും അറിയിച്ചു.
കെട്ടിട നിര്‍മ്മാണത്തിന് അനുമതി നല്‍കുന്നത് നിരോധിച്ചു കൊണ്ടുള്ള റവന്യൂ തദ്ദേശസ്വയംഭരണ വകുപ്പ് സെക്രട്ടറിമാരുടെ ഉത്തരവുകള്‍ പിന്‍വലിക്കുവാന്‍ നിര്‍ദ്ദേശം നല്‍കുവാന്‍ മന്ത്രി ആദ്യം തയ്യാറാകണം. ഇടുക്കിയിലെ ജനങ്ങളുടെ കണ്ണില്‍ പൊടിയിട്ട് വിഡ്ഢികളാക്കുന്നതിനുള്ള ശ്രമം ഒരിക്കലും അനുവദിക്കുകയില്ല. ജില്ലയില്‍ നിന്നും വിദേശരാജ്യങ്ങളില്‍ പോയിരിക്കുന്നവര്‍ പോലും മൂലധന നിക്ഷേപം നടത്തുന്നതും വീട് നിർമിക്കുന്നതും മറ്റു ജില്ലകളിലാണ് ഗവണ്‍മെന്‍റിന്‍റെ തലതിരിഞ്ഞ നിലപാടുകള്‍ നിമിത്തം മൂലധന നിക്ഷേപത്തിന് ഒട്ടും അനുയോജ്യമല്ലാത്ത ജില്ലയായി ഇടുക്കി അധ:പതിച്ചു.
ഭൂപ്രശ്‌നങ്ങളും ഏലം,കുരുമുളക് എന്നിവയുടെ വിലയിടിവും മൂലവും ഭൂമിയുടെ മൂല്യം കുറയുക മാത്രമല്ല ക്രയവിക്രയങ്ങള്‍ നടക്കുന്നുമില്ല. ഇടുക്കിയിലെ കൃഷിക്കാര്‍ മുന്‍പോട്ടു പോകുവാന്‍ കഴിയാതെ വഴിമുട്ടി നില്‍ക്കുകയാണ് ഏലം വിപണന രംഗത്തെ അശാസ്ത്രീയ പ്രവണതകള്‍ ഒഴിവാക്കി ഏലത്തിന് ന്യായവില ഉറപ്പാക്കുകയും സ്‌പൈസസ് അധിഷ്ഠിതമായ വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുകയുമാണ് ഗവണ്‍മെന്‍റ് ചെയ്യേണ്ടത്. ജില്ലയിലെ ജനങ്ങളെ ഒറ്റക്കെട്ടായി അണിനിരത്തിക്കൊണ്ട് ഗവണ്‍മെന്‍റിന്‍റെ അവഗണനയ്‌ക്കെതിരെ പോരാടുമെന്ന് നേതാക്കള്‍ അറിയിച്ചു. 28ന് രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെയാണ് ഹർത്താൽ.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/BXqscrwMtCT3W9iorxfDZ6
Post A Comment: