ന്യൂഡെൽഹി: ഭാര്യയെയും രണ്ട് മക്കളെയും കൊലപ്പെടുത്തിയ ശേഷം താൻ ആത്മഹത്യ ചെയ്‌തെന്നു വരുത്തി തീർത്ത് ഒളിവിൽ കഴിഞ്ഞയാൾ പിടിയിൽ. മൂന്നു വർഷത്തിനു ശേഷമാണ് ഗ്രേറ്റർ നോയിഡ സ്വദേശി രാകേഷ് (34) അറസ്റ്റിലായത്. കസ്ഗഞ്ച് പൊലീസാണ് ഇയാളെ കുടുക്കിയത്. 2018 ഫെബ്രുവരിയിലായിരുന്നു സംഭവങ്ങളുടെ തുടക്കം. ഭാര്യയെയും രണ്ട് മക്കളെയും കൊലപ്പെടുത്തിയ ശേഷം അവരുടെ മൃതദേഹം വീടിനുള്ളിൽ കുഴിച്ചിട്ട രാകേഷ് രണ്ട് മാസത്തിനു ശേഷം ഒരു സുഹൃത്തിനെയും കൊലപ്പെടുത്തി.
തുടർന്ന് സുഹൃത്തിന്‍റെ വസ്ത്രത്തിൽ തന്‍റെ തിരിച്ചറിയൽ കാർഡ് ഉപേക്ഷിച്ച് അത് താനാണെന്ന് വരുത്തി തീർക്കാൻ ശ്രമിക്കുകയായിരുന്നു. മരിച്ചതു രാകേഷാണെന്ന ധാരണയിലായിരുന്നു പൊലീസ്. ഇതിനിടെ ഗ്രേറ്റർ നോയിഡയിലെ ബിസ്‌രക് പൊലീസ് സ്റ്റേഷനിലെത്തിയ വയോധികൻ തന്‍റെ 27 വയസുള്ള മകളെയും 2 കൊച്ചുമക്കളെയും കാണാനില്ലെന്നു പരാതി നൽകി. മൂന്നും ഒന്നും വയസ്സുള്ള കുട്ടികളെയും മകളുടെ ഭർത്താവ് രാകേഷ് തട്ടിക്കൊണ്ടു പോയെന്നായിരുന്നു പരാതി. ഇതിൽ കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
രണ്ട് മാസത്തിനു ശേഷം ധോൽന പൊലീസ് സ്റ്റേഷനിലാണു രാകേഷ് കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട കേസ് റജിസ്റ്റർ ചെയ്തത്. ഇതിനിടെ കഴിഞ്ഞ ദിവസം രാകേഷ് പൊലീസ് പിടിയിലായി. ചോദ്യം ചെയ്യലിൽ ഭാര്യയെയും മക്കളെയും കൊലപ്പെടുത്തി മൃതദേഹം മറവു ചെയ്തുതായി മൊഴി നൽകി. വീട്ടിലെത്തി അന്വേഷണം നടത്തിയ പൊലീസ് മൃതദേഹത്തിന്‍റെ ഭാഗങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇതു ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചതായും വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: