ഇടുക്കി: വണ്ടിപ്പെരിയാറ്റിൽ വനത്തിനുള്ളിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയ ആനക്കൊമ്പുകൾ ചരിഞ്ഞ ആനയുടേതെന്ന് സംശയം. ഇന്നലെയാണ് വണ്ടിപ്പെരിയാർ ഗ്രാമ്പിക്കും പരുന്തുംപാറ വിനോദ സഞ്ചാര കേന്ദ്രത്തിനും സമീപമുള്ള വലിയ കൊക്കയിലെ പാറയിടുക്കിൽ ആനക്കൊമ്പുകൾ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത്. വനം വകുപ്പിനു ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് പരിശോധന നടത്തിയത്.
അതേസമയം ആനക്കൊമ്പിനു ലക്ഷങ്ങൾ വിലമതിക്കുമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. ചരിഞ്ഞ ആനയിൽ നിന്നും ഊരിയെടുത്തതാണ് കൊമ്പ് എന്നാണ് കരുതുന്നത്. ഇങ്ങനെയാണെങ്കിൽ ആനയുടെ ജഡം ഉൾപ്പെടെ കണ്ടെത്തേണ്ടതുണ്ട്. ആനക്കൊമ്പിന്‍റെ പഴക്കം കണ്ടെത്താനും ശ്രമം തുടങ്ങിയിട്ടുണ്ട്. എരുമേലി റേഞ്ചിന്‍റെ കീഴിലുള്ള വനമേഖലയിലാണ് ആനക്കൊമ്പുകൾ പിടികൂടിയത്.
വനംവകുപ്പ് ഇന്‍റലിജൻസ്, ഫ്ലൈയിങ് സ്ക്വാഡ്, മുറിഞ്ഞപുഴ സെക്ഷൻ വനപാലകർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. 91സ 79 സെന്‍റീമീറ്റർ നീളമാണ് ആനക്കൊമ്പിനുള്ളത്. 11 കിലോയോളം തൂക്കമുണ്ട്.
ആനക്കൊമ്പുകൾ വിൽപനയ്ക്കായി പാറയിടുക്കിൽ സൂക്ഷിച്ചിരിക്കുകയായിരുന്നുവെന്നാണ് കരുതുന്നത്. പ്രതികളെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആന ചെരിഞ്ഞതാണെങ്കിൽ സമീപ പ്രദേശത്തെ വനമേഖലയിൽ ആനയുടെ ജഡം ഉണ്ടാകുമെന്നാണ് കരുതുന്നത്. ഇത് കണ്ടെത്താൻ തിരച്ചിൽ നടത്തും. ഇടുക്കിയിൽ ഈ വർഷം മാത്രം പിടികൂടുന്ന നാലാമത്തെ ആനക്കൊമ്പ് കേസാണിത്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: