തിരുവനന്തപുരം: ജയിലിൽ പോകാൻ പൊലീസ് ജീപ്പിനു കല്ലെറിഞ്ഞ് യുവാവ്. ആറ്റിങ്ങൽ പൊലീസ് സ്റ്റേഷനു മുമ്പിലായിരുന്നു സംഭവം. ജയിൽ മോചിതനായ യുവാവാണ് വീണ്ടും ജയിലിൽ പോകാൻ പൊലീസ് ജീപ്പിനു നേരെ കല്ലെറിഞ്ഞത്. ഭക്ഷണം കഴിക്കാൻ പൈസയില്ലാതെ വന്നതോടെയാണ് വീണ്ടും ജയിലിൽ പോകാൻ തയാറെടുത്തതെന്ന് ഇയാൾ പറയുന്നു.
തുടർന്ന് സ്റ്റേഷന് മുന്നില്‍ കിടന്ന ജീപ്പിന്‍റെ ചില്ല് എറിഞ്ഞുടക്കുകയായിരുന്നു. അയിലം സ്വദേശി ബിജു(29)വാണ് സാഹസം കാട്ടിയത്. ആറ് മാസം മുന്‍പ് സമാനമായ രീതിയില്‍ സ്റ്റേഷനു മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന പൊലീസ് ജീപ്പ് ഇയാള്‍ എറിഞ്ഞു തകര്‍ത്തിരുന്നു. അന്ന് ബിജുവിനെ പിടികൂടി ജയിലില്‍ അടച്ചു.
ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ബിജു വീണ്ടും പൊലീസ് ജീപ്പിന് നേരെ കല്ലെറിയുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ ബിജുവിനെ റിമാന്‍ഡ് ചെയ്തു. ജീപ്പിന്‍റെ പിന്‍ഭാഗത്തെ ഗ്ലാസാണ് എറിഞ്ഞ് തകര്‍ത്തത്. ജീപ്പിന്‍റെ ചില്ലു തകര്‍ത്ത ശേഷം സമീപത്തു നിന്ന ബിജുവിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ചോദ്യം ചെയ്യലിലാണ് ജയില്‍ പോകാന്‍ വേണ്ടിയാണ് വീണ്ടും പോലീസ് ജീപ്പിന് നേരെ കല്ലെറിഞ്ഞതെന്ന് ഇയാള്‍ പറഞ്ഞത്. ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ശേഷം ജോലിയും ഭക്ഷണവും ഇല്ലായിരുന്നു. ജീവിതം ദുസഹമായതോടെയാണ് വീണ്ടും ജയിലിലേക്ക് പോകാന്‍ തീരുമാനിച്ചത്. ഇയാള്‍ക്ക് മാനസിക അസ്വാസ്ഥ്യം ഉള്ളതായി സംശയിക്കുന്നുണ്ട്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: