കൊച്ചി: കേരളത്തെ നടുക്കിയ പുരാവസ്‌തു തട്ടിപ്പിൽ അറസ്റ്റിലായ മോൻസൺ മാവുങ്കലിന്‍റെ വീട്ടിൽ പെൺവാണിഭവും പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ഉപയോഗിച്ചുള്ള മസാജിങ്ങും നടന്നിരുന്നതായി റിപ്പോർട്ട്. ഇയാൾക്കെതിരെ പരാതി നൽകിയവർ തന്നെയാണ് ഇയാളുടെ പെൺവാണിഭ വിവരങ്ങളും പുറത്തു വിട്ടിരിക്കുന്നത്.
ഇതിനു പുറമേ മനുഷ്യക്കടത്തും സ്വർണക്കടത്തും ഇയാളുടെ ബിസിനസായിരുന്നുവെന്ന വിവരവും പൊലീസിനു ലഭിച്ചിട്ടുണ്ട്. 2017 ജൂണ്‍ മുതല്‍ 2020 നവംബര്‍ വരെയുള്ള കാലയളവില്‍ 10 കോടി രൂപ കൈപ്പറ്റി കബളിപ്പിച്ചുവെന്ന പരാതിയിലാണു മോന്‍സണെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.
ഗള്‍ഫ് രാജ്യങ്ങളിലെ രാജകുടുംബാംഗങ്ങള്‍ക്കു പുരാവസ്തുക്കള്‍ നല്‍കിയതിലൂടെ തന്‍റെ അക്കൗണ്ടില്‍ 2,62,600 കോടി രൂപ എത്തിയെന്നു പറഞ്ഞാണു മോന്‍സന്‍ ആളുകളെ തട്ടിപ്പില്‍ വീഴ്ത്തിയിരുന്നത്. സിനിമ, രാഷ്ട്രീയ, ഉദ്യോഗസ്ഥ രംഗത്തെ ഒട്ടേറെ പ്രമുഖരുമായി മോന്‍സണിന് അടുത്ത ബന്ധമുണ്ടെന്നതിന്‍റെ തെളിവുകള്‍ ക്രൈംബ്രാഞ്ചിനു ലഭിച്ചിരുന്നു.
ഇതിനു പുറമെയാണ് ഇയാളുടെ പെൺവാണിഭ ബന്ധങ്ങളും പുറത്ത് വരുന്നത്. മോന്‍സണിന്‍റെ കൊച്ചിയിലെ വീട്ടില്‍ സന്ദര്‍ശനം നടത്തിയപ്പോള്‍ അവിടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ കണ്ടെന്നാണ് പരാതിക്കാർ പറയുന്നത്. 15 വയസ്സുള്ള പെണ്‍കുട്ടികളെ ഉപയോഗിച്ച് മസാജിങ് നടക്കുന്നുണ്ടെന്ന് ഡ്രൈവറായിരുന്ന അജിത്തും പറഞ്ഞിട്ടുണ്ട്.
പ്രമുഖരടക്കം മോന്‍സണിന്‍റെ വീട്ടില്‍ വന്നുപോയിട്ടുമുണ്ട്. ഇതെല്ലാം പൊലീസിനറിയാമെങ്കിലും ഉന്നതല ഇടപെടലില്‍ ഇതെല്ലാം മുക്കുകയായിരുന്നുവെന്ന് പരാതിക്കാരനായ ഷാജി ആരോപിക്കുന്നു. മോന്‍സണിന്‍റെ വീട്ടില്‍ രാത്രിസമയങ്ങളില്‍ വാഹനങ്ങള്‍ വന്നുപോകുന്നതായി നാട്ടുകാരും പറഞ്ഞിട്ടുണ്ട്.
പഠിപ്പിക്കാനെന്ന വ്യാജേന പാവപ്പെട്ട പെണ്‍കുട്ടികളെ മോന്‍സണ്‍ ചെന്നൈയില്‍ താമസിപ്പിച്ചിരുന്നു. ഇവിടേക്ക് മോന്‍സണ്‍ ഇടയ്ക്കിടെ പോകാറുണ്ടെന്ന് അജിത്തും പറഞ്ഞിട്ടുണ്ട്. മോന്‍സണ്‍ അമൂല്യ വസ്തുക്കളായി അവതരിപ്പിച്ച പുരാവസ്തുക്കള്‍ ദുബായിലെയും ഖത്തറിലെയും രാജകുടുംബാംഗങ്ങള്‍ക്ക് വില്‍ക്കാനായി ചിലര്‍ തയ്യാറായപ്പോള്‍ അവര്‍ കാലപ്പഴക്കം തെളിയിക്കുന്ന രേഖകള്‍ ചോദിക്കുകയായിരുന്നു.
എന്നാല്‍, ഈ രേഖ മോന്‍സന്‍ നല്‍കിയില്ല. പകരം നല്‍കിയത്, ഈ വസ്തുക്കള്‍ക്കു സുരക്ഷ ഏര്‍പ്പെടുത്തി സംസ്ഥാന പൊലീസ് മേധാവി ഒപ്പിട്ടു നല്‍കിയ രേഖയാണ്. അതിനിടെ, തിരുവനന്തപുരം കിളിമാനൂരിലും മോന്‍സണ്‍ പുരാവസ്തു തട്ടിപ്പ് നടത്തിയതായുള്ള വിവരങ്ങളും പുറത്തുവരുന്നുണ്ട്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/HusAZsCPxMwIxKAryVG7rc
Post A Comment: