ഇടുക്കി: ബന്ധുവീട്ടിലെ ടെറസിൽ 13 കാരനെ കഴുത്തിൽ കയർ കുരുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കട്ടപ്പന വാഴവര മടത്തുംമുറി വീട്ടിൽ ബിജു ഫിലിപ്പിന്‍റെ മകൻ ജെറാൾഡ് ആണ് മരിച്ചത്. പിതാവ് ബിജുവിന്‍റെ സഹോദരിയുടെ നെടുങ്കണ്ടത്തെ വീട്ടിൽ വച്ചായിരുന്നു മരണം.
ഒരു മാസമായി കുട്ടി ഈ വീട്ടിലായിരുന്നു. ഓൺലൈൻ ക്ലാസ് കഴിഞ്ഞിട്ടും കുട്ടിയെ കണ്ടെത്താൻ കഴിയാതെ വന്നതോടെയാണ് വീട്ടുകാർ അന്വേഷണം നടത്തിയതും കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയതും. അതേസമയം സംഭവത്തിൽ ദൂരൂഹതയുണ്ടെന്നും പൊലീസ് സംശയിക്കുന്നുണ്ട്.
കുട്ടിയുടെ കഴുത്തിൽ പ്ലാസ്റ്റിക് കയർ കുരുങ്ങിയ നിലയിലായിരുന്നു. ഒപ്പം ഇരുകാലുകളും തമ്മിൽ കയർ കൊണ്ട് ബന്ധിപ്പിച്ചിരുന്നതാണ് സംഭവത്തിൽ ദുരൂഹത ഉയർത്തുന്നത്. ഓൺലൈൻ ക്ലാസിനിടെ കുട്ടി ഓൺലൈൻ ഗെയിം കളിക്കുന്നുണ്ടായിരുന്നോയെന്നും സംശയിക്കുന്നുണ്ട്.
ഗെയിമിന്‍റെ ഭാഗമായ ടാസ്‌കിനിടെ അബദ്ധത്തിൽ കയർ കുരുങ്ങിയതാണെന്നാണ് പൊലീസ് സംശയിക്കുന്നത്. എന്നാൽ ഇക്കാര്യത്തിൽ സ്ഥിരീകരണമില്ല. കുട്ടി ഉപയോഗിച്ച മൊബൈൽ ഉൾപ്പെടെ പരിശോധനയ്ക്ക് വിധേയമാക്കും.
വെള്ളിയാഴ്ച്ച ഉച്ചകഴിഞ്ഞ് രണ്ടിനായിരുന്നു സംഭവം. ജെരാൾഡിന്‍റെ കൂടെയുണ്ടായിരുന്ന കുട്ടികൾ വീടിന്‍റെ താഴത്തെ നിലയിൽ ഓൺലൈൻ ക്ലാസിൽ പങ്കെടുക്കുകയായിരുന്നു. ഈ കൂട്ടത്തിൽ ജെറാൾഡിനെ കാണാതെ വന്നതോടെ നടത്തിയ തിരച്ചിലിലാണ് കയർ കുരുങ്ങി മരിച്ച നിലയിൽ കുട്ടിയെ കണ്ടെത്തിയത്.
കുട്ടിയെ കണ്ടതിനു സമീപത്ത് ഒരു കസേരയും കണ്ടെത്തിയിരുന്നു. അയൽവാസിയായ വീട്ടമ്മയാണ് കുട്ടിയുടെ കാലിലെ കുരുക്ക് ശ്രദ്ധിച്ചത്. വീട്ടമ്മ തന്നെ ഈ കുരുക്ക് അഴിച്ചുമാറ്റുകയായിരുന്നു. തുടര്‍ന്നു നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. മൃതദേഹം ഇടുക്കി മെഡിക്കല്‍ കോളെജിലേക്കു മാറ്റി. സൗമ്യയാണ് ജെറാൾഡിന്‍റെ അമ്മ. സഹോദരൻ ജെവിൻ.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/JsVgnGYPwOZ0Bsjs6hu5nD
Post A Comment: