കോഴിക്കോട്: വീട്ടിൽ ആളില്ലാത്ത സമയത്ത് വിളിച്ചു വരുത്തിയ ഇൻസ്റ്റഗ്രാം കാമുകൻ പെൺകുട്ടിയുടെ അമ്മയുടെ എ.ടി.എം. കാർഡും പണവും കവർന്നു. കസബ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. എ.ടി.എമ്മിൽ നിന്നും പണം പിൻവലിക്കുന്നതായി മെസേജ് വന്നതോടെ അമ്മ പൊലീസിനെ സമീപിച്ചപ്പോഴാണ് മകളുടെ രഹസ്യ കാമുകനെ കുറിച്ചുള്ള വിവരം പൊലീസിനു ലഭിക്കുന്നത്.
സംഭവത്തിൽ നിരവധി കേസുകളിലെ പ്രതിയായ ഫ്രാൻസിസ് റോഡ് ഷഫീക് നിവാസിൽ അർഫാൻ (21) അറസ്റ്റിലായി. ഇയാൾക്കെതിരെ നിരവധി മോഷണ കേസുകൾ ഉള്ളതായി കസബ പൊലീസ് അറിയിച്ചിട്ടുണ്ട്.
ഇൻസ്റ്റഗ്രാം വഴിയാണ് കല്ലായി സ്വദേശിനിയായ പെൺകുട്ടി ഇയാളുമായി പരിചയത്തിലാകുന്നത്. പിന്നീട് ഈ ബന്ധം പ്രണയമായി. ഇതിനിടെ വീട്ടിൽ ആളില്ലാത്ത സമയത്ത് പെൺകുട്ടി അർഫാനെ വീട്ടിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. വീട്ടിലെത്തിയ അർഫാൻ പെൺകുട്ടി അറിയാതെ അമ്മയുടെ മുറിയിലെത്തി ബാഗിലുണ്ടായിരുന്ന നാല് എടിഎം കാർഡുകളും പണവും മോഷ്‌ടിച്ചു.
ബന്ധുക്കൾ എത്തുന്നതിനു മുമ്പേ അർഫാൻ വീട്ടിൽ നിന്നും പോയിരുന്നു. പിന്നീട് നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിലെ എ.ടി.എമ്മുകളിൽ നിന്നായി 45,000 രൂപ പിൻവലിച്ചതായി അമ്മയ്ക്ക് മെസേജ് വന്നു. ഇതോടെയാണ് എ.ടി.എം മോഷ്‌ടിക്കപ്പെട്ടതായി അമ്മ അറിയുന്നത്. ഉടൻ തന്നെ വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു. ബാഗുമായി പുറത്ത് പോകാത്തതിനാൽ വീട്ടിൽ തന്നെയാണ് മോഷ്‌ടാവ് എത്തിയതെന്ന സൂചന പൊലീസിനു ലഭിച്ചു.
തുടർന്ന് പണം പിൻവലിച്ച എ.ടി.എമ്മിൽ നിന്നുള്ള സി.സി. ടിവി ദൃശ്യങ്ങൾ പരിശോധിച്ച് യുവാവിനെ കണ്ടെത്തി. എന്നാൽ ഇയാൾ എങ്ങനെ വീട്ടിലെത്തിയെന്നതായിരുന്നു പിന്നീട് പൊലീനെ കുഴക്കുന്ന ചോദ്യം.
വീട്ടുകാരോട് വിവരം ചോദിച്ചെങ്കിലും തനിക്കോ മക്കൾക്കോ അറിയില്ലെന്നായിരുന്നു അമ്മയുടെ മറുപടി. എന്നാൽ മകളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ പൊലീസ് പെൺകുട്ടിയെ മാറ്റി നിർത്തി ചോദ്യം ചെയ്‌തപ്പോഴാണ് ഇയാൾ വീട്ടിലെത്തിയ കാര്യം പുറത്ത് വരുന്നത്.
സൈബർ സെൽ നടത്തിയ അന്വേഷണത്തിൽ അർഫാൻ നിരവധി തവണ പെൺകുട്ടിയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും കണ്ടെത്തി. താൻ ബിരുദ വിദ്യാർഥിയാണെന്നും മാതാപിതാക്കൾ വിദേശത്താണെന്നാണ് ഇയാൾ പെൺകുട്ടിയോട് പറഞ്ഞിരുന്നത്. കൂട്ടുകാരുമൊത്തുള്ള ചിത്രങ്ങളും ഇയാൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. കസബ പൊലീസ് ഇൻസ്പെക്റ്റർ എൻ. പ്രജീഷ്, എസ്.ഐ ടി. ശ്രീജിത്ത് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/L67XbjS4vdxJpqM0Dz7ehJ
ആശുപത്രിയിലെത്തിക്കാതെ ജനം; അപകടത്തിൽ പരുക്കേറ്റയാൾ മരിച്ചു
ഏറ്റുമാനൂർ: ഓട്ടോറിക്ഷ മറിഞ്ഞ് പരുക്കേറ്റ് വഴിയരികിൽ കിടന്നയാൾ മരിച്ചു. കണ്ടു നിന്നവർ രക്ഷിക്കാൻ തയാറാകാതെ വന്നതോടെയാണ് അതിരംപുഴ സ്വദേശി ബിനു ദാരുണമായി മരിച്ചത്. ഏറ്റുമാനൂരിലായിരുന്നു സംഭവം. ഇന്നലെ രാത്രിയാണ് ഓട്ടോ മറിഞ്ഞ് അപകടമുണ്ടായത്. ബിനുവും ബന്ധുവും സഞ്ചരിച്ച ഓട്ടോറിക്ഷയാണ് അപകടത്തിൽപെട്ടത്.
ഇരുവരും മദ്യപിച്ചിരുന്നുവെന്നാണ് വിവരം. ബന്ധുവാണ് ഓട്ടോറിക്ഷ ഓടിച്ചത്. അപകടം കണ്ടവർ ഓട്ടോറിക്ഷ ഉയർത്തിവെച്ച് പരുക്കേറ്റവരെ സമീപത്തെ കടയുടെ മുന്നിലിരുത്തി. എന്നാൽ ആരും ഇവരെ ആശുപത്രിയിലെത്തിക്കാൻ തയ്യാറായില്ല.
ഓട്ടോ ഡ്രൈവറും ബിനുവിനെ രക്ഷിക്കാൻ ശ്രമിച്ചില്ല. രാത്രി 12 മണിയോടെയാണ് അപകടം നടന്നത്. ബിനുവിന് നേരത്തെ അപസ്മാരത്തിന്‍റെ ബുദ്ധിമുട്ടുകളുണ്ടെന്ന് ബന്ധുക്കളുടെ മൊഴിയുണ്ട്. ഇതാണോ മരണകാരണം എന്ന് വ്യക്തമല്ല. എന്നിരുന്നാലും അപകടത്തിൽ പരുക്കേറ്റയാളെ ആശുപത്രിയിലെത്തിക്കാതിരുന്നത് വലിയ വീഴ്ചയാണെന്ന് പൊലീസ് പറയുന്നു. അപകടം നടന്ന് മണിക്കൂറുകൾക്ക് ശേഷം പുലർച്ചെ ഫയർ ഫോഴ്സെത്തിയാണ് ബിനുവിനെ ആശുപത്രിയിലേക്ക് മാറ്റിയത്.
Post A Comment: