ഇടുക്കി: സ്വന്തം അമ്മയെ കൊല്ലാൻ വീട്ടിലെ ഗ്യാസ് സിലിണ്ടർ തുറന്നിട്ട് മകന്‍റെ ക്രൂരത. നെടുങ്കണ്ടം കോമ്പയാറിലാണ് നാട്ടുകാരെ ഞെട്ടിച്ച സംഭവം ഉണ്ടായിരിക്കുന്നത്. ഗ്യാസിന്‍റെ മണം പരിസരത്ത് വ്യാപിച്ചതോടെ നാട്ടുകാർ നടത്തിയ അവസരോചിത ഇടപെടലാണ് വൻ ദുരന്തം ഒഴിവാക്കിയത്.
കോമ്പയാർ മുരുകൻപാറയിലായിരുന്നു സംഭവം. തനിച്ച് താമസിക്കുന്ന 52 കാരിയായ മാതാവിനെ കൊലപ്പെടുത്താൻ വീട്ടിലെത്തിയ മകൻ ഗ്യാസ് സിലിണ്ടറിന്‍റെ റെഗിലേറ്റർ ഊരി എറിയുകയായിരുന്നു. മദ്യലഹരിയിലായിരുന്ന ഇയാൾ ഓടി രക്ഷപെട്ടതായിട്ടാണ് വിവരം.
വീട്ടിനുള്ളിലും പുറത്തും ഗ്യാസിന്‍റെ മണം വ്യാപിച്ചു. ഇതോടെ സമീപവാസികൾക്ക് സംശയം തോന്നി അഗ്നി ശമന സേനയെ വിവരം അറിയിക്കുകയായിരുന്നു. അഗ്നിശമന സേനയെത്തി ഗ്യാസ് സിലണ്ടർ പരിശോധന നടത്തിയപ്പോഴാണ് റെഗുലേറ്റർ ഊരിയെറിഞ്ഞ നിലയിൽ കണ്ടെത്തിയത്. ഇതോടെയാണ് മകനിലേക്ക് സംശയം നീണ്ടത്.
പിന്നീട് ഗ്യാസ് സിലിണ്ടറിന്‍റെ ലീക്ക് പരിഹരിച്ച അഗ്നിരക്ഷാ സേന വീടുകളുടെ വാതിലുകളും ജനലുകളും തുറന്ന് അപകട സാധ്യത ഒഴിവാക്കി. അഗ്നിശമന സേന ഉദ്യോഗസ്ഥരായ സുനിൽകുമാർ, ചന്ദ്രകാന്ത്, കേശവപ്രദീപ്, പ്രശോഭ്, ലിബിൻ, അനീഷ്, ഹോം ഗാർഡ് സദാനന്ദൻ എന്നിവരടങ്ങിയ സംഘമെത്തിയാണ് ഗ്യാസ് സിലണ്ടർ നീക്കം ചെയ്ത് അപകടസാഹചര്യം ഒഴിവാക്കിയത്. വിവരമറിഞ്ഞ പ്രദേശവാസികൾ എത്തി മാതാവിനെ അയൽപക്കത്തുള്ള മറ്റൊരു വീട്ടിലേക്ക് മാറ്റി താമസിപ്പിച്ചു. അതേസമയം സംഭവത്തിൽ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്ന് നെടുങ്കണ്ടം പൊലീസ് അറിയിച്ചു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/L67XbjS4vdxJpqM0Dz7ehJ
Post A Comment: