
ഇടുക്കി: ജില്ലയിൽ വീണ്ടും കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റ്. നെടുങ്കണ്ടം ബ്ലോക്ക് ഡവലപ്പ്മെന്‍റ് ഓഫീസർ ഷൈമോൻ ജോസഫ്, എക്സ്റ്റൻഷൻ ഓഫീസിലെ ജീവനക്കാരനായ നാദിർഷ എന്നിവരാണ് വിജിലൻസിന്‍റെ പിടിയിലായ്. കുളത്തിന്‍റെ കരാർ കാലാവധി കരാറുകാരനു നീട്ടി നൽകുന്നതിനായി വ്യാജ മിനിറ്റ്സ് തയാറാക്കി നൽകാമെന്ന് വിശ്വസിപ്പിച്ചായിരുന്നു കൈക്കൂലി ആവശ്യപ്പെട്ടത്.
രാജാക്കാട് സ്വദേശിയോടാണ് ഇത്തരത്തിൽ കൈക്കൂലി ആവശ്യപ്പെട്ടത്. കുളം നിർമിക്കുന്നതിനു സൗജന്യമായി കൊടുത്ത വസ്തുവിൽ നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്തും തൊടുപുഴ ഇറിഗേഷൻ വകുപ്പും ചേർന്ന് നിർമിക്കുന്ന കുളത്തിന്‍റെ കരാർ കാലാവധി നീട്ടി നൽകാമെന്നും പൊതു കാർഷിക ജലസേചനത്തിനുള്ള കുളം സ്വകാര്യ കുളം പോലെ ഉപയോഗിക്കുന്നതിനു സൗകര്യം ചെയ്ത് നൽകാമെന്ന് പരാതിക്കാരനെ വിശ്വസിപ്പിച്ചാണ് പ്രതി ഷൈമോൻ ജോസഫ് കൈക്കൂലി ആവശ്യപ്പെട്ടത്.
കള്ളിമാലി കാർഷിക ജലസേചന പദ്ധതിയുടെ കീഴിൽ കുളം നിർമിക്കുന്നതിനു രാജാക്കാട് സ്വദേശി 2019 ൽ അഞ്ച് സെന്‍റ് വസ്തു സൗജന്യമായി നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്തിനു എഴുതി നൽകിയിരുന്നു. നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് 25 ലക്ഷം രൂപ കുളം നിർമാണത്തിനു അനുവദിക്കുകയും ചെയ്തു. 2020 ഫെബ്രുവരിയിൽ കുളത്തിന്‍റെ നിർമാണം ആരംഭിച്ചു. കുളം കുഴിച്ച് തീർന്നെങ്കിലും ചുറ്റുമുള്ള കോൺക്രീറ്റ് ജോലികൾ കോവിഡ് കാലമായതിനാൽ പൂർത്തിയായില്ല. ഇതുമായി ബന്ധപ്പെട്ട് നെടുങ്കണ്ടം ബിഡിഒ സ്ഥലം സന്ദർശിച്ചു.
പദ്ധതികൊണ്ട് വ്യക്തിപരമായ ലാഭം സ്ഥലം ഉടമക്കാണെന്നും കുളത്തിന്‍റെ നിർമാണ പ്രവർത്തനം പൂർത്തിയാക്കുന്നതിനു ഉപഭോക്താക്കളായ കർഷകരുടെ മീറ്റിങ് വിളിക്കണമെന്നും ഷൈമോൻ പരാതിക്കാരനോട് ആവശ്യപ്പെട്ടു. സർക്കാർ പണം ഉപയോഗിച്ച് നിർമിക്കുന്ന കുളത്തിനു വ്യക്തിപരമായ പ്രയോജനമുള്ളതിനാൽ പരാതിപ്പെട്ടാൽ പ്രശ്നമാകുമെന്നും അങ്ങനെ വരാതെ രേഖകൾ തയ്യാറാക്കാമെന്നും ഷൈമോൻ പറഞ്ഞു. ഷൈമോൻ നേരിട്ട്
തന്നെ രേഖകൾ തയ്യാറാക്കാമെന്നും അതിനായി തനിക്ക് 20000 രൂപയും ക്ലർക്കിനു 10000 രൂപ വേണമെന്നും ഷൈമോൻ പരാതിക്കാരനോട് ആവശ്യപ്പെട്ടു. അത്രയും പണം നൽകാൻ പറ്റില്ലന്ന് പറഞ്ഞപ്പോൾ 25000 രൂപയ്ക്ക് പ്രശ്നം പരിഹരിക്കാമെന്ന് ഷൈമോൻ പരാതിക്കാരന് ഉറപ്പ് നൽകി. എന്നാൽ സർക്കാരിന് സൗജന്യമായി
നൽകിയ സ്ഥലത്ത് കൃഷി ആവശ്യത്തിന് കുളം നിർമ്മിക്കാൻ വിട്ട് കൊടുത്തിട്ടും കൈക്കൂലി ആവശ്യപ്പെട്ടതിനെ തുടർന്ന് രാജാക്കാട് സ്വദേശി പരാതിയുമായി വിജിലൻസ് കിഴക്കൻ മേഖല പോലീസ് സൂപ്രണ്ട് വി.ജി. വിനോദ് കുമാറിനെ സമീപിക്കുകയായിരുന്നു. തുടർന്നാണ് വിജിലൻസ് സ്ഥലത്ത് എത്തിയത്.
രാജാക്കാട് കള്ളിമാലിയിലുള്ള പരാതികാരന്‍റെ വീട്ടിൽ ബ്ലോക്ക് പഞ്ചായത്തിന്‍റെ ഔദ്യോഗിക വാഹനത്തിലെത്തി കൈക്കൂലി പണം വാങ്ങുന്നതിനിടയിലാണ് പുറത്ത് കാത്ത് നിന്ന വിജിലൻസ് സംഘം ഇരുവരെയും പിടികൂടിയത്. വിജിലൻസ് ഇടുക്കി യൂണിറ്റ് ഡിവൈഎസ്പി വി.ആർ. രവികുമാറിന്‍റെ നേതൃത്വത്തിൽ സിഐമാരായ റ്റി. ബിജു, റജി എം. കുന്നിപറമ്പൻ, രാഹുൽ രവീന്ദ്രൻ, എസ്.ഐ കെ.എൻ. സന്തോഷ്, എഎസ്‌ഐമാരായ തുളസീധരകുറുപ്പ്, സ്റ്റാൻലി തോമസ്, വി.കെ. ഷാജികുമാർ, കെ.ജി.സഞ്ജയ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. പ്രതികളെ തൃശൂർ വിജിലൻസ് കോടതിയിൽ ഹാജരാക്കും.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: