ചെന്നൈ: കാമുകനുമൊത്തുള്ള ജീവിതത്തിനു തടസമെന്ന് തോന്നിയതോടെ ഒരു വയസുള്ള കുഞ്ഞിന്‍റെ വായിൽ മദ്യം കലർത്തിയ ഭക്ഷണം കുത്തി നിറച്ച് കൊലപ്പെടുത്തിയ അമ്മ അറസ്റ്റിൽ. തമിഴ്നാട്ടിലെ ഊട്ടിയിലാണ് സംഭവം നടന്നത്. 38 കാരിയായ ഗീതയെന്ന സ്ത്രീയാണ് അറസ്റ്റിലായിരിക്കുന്നത്. ഭർത്താവുമായി അകന്നു കഴിഞ്ഞിരുന്ന ഗീത കാമുകനൊപ്പമുള്ള ജീവിതം ആസ്വദിക്കാനാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു.
കഴിഞ്ഞ മാസമാണ് ബോധം ഒരു വയസുള്ള കുട്ടിയുമായി ഗീത ആശുപത്രിയിലെത്തിയത്. കുട്ടി ബോധം കെട്ടു വീണെന്നായിരുന്നു ഗീത ആശുപത്രിയിൽ പറഞ്ഞിരുന്നത്. ആശുപത്രിയിൽ എത്തും മുമ്പേ കുട്ടി മരിച്ചിരുന്നു. സംഭവത്തിൽ അസ്വാഭാവിക മരണത്തിനു കേസെടുത്ത പൊലീസ് നടത്തിയ രഹസ്യാന്വേഷണമാണ് കൊലപാതകത്തിലേക്ക് വിരൽചൂണ്ടിയത്.
ഊട്ടി നീലഗിരിയിലെ ഉദയ് വാഷർമാൻപേട്ട് സ്വദേശിനിയായ ഗീത രണ്ട് വട്ടം വിവാഹിതയാണ്. കോയമ്പത്തൂർ സ്വദേശി കാർത്തിക്കുമായി വിവാഹം കഴിഞ്ഞതോടെ മൂന്നും ഒന്നും വയസുള്ള കുട്ടികൾക്കൊപ്പം ഊട്ടിയിലായിരുന്നു താമസം. എന്നാൽ അടുത്തിടെ കാർത്തിക്കുമായി പിണങ്ങി. മൂന്ന് വയസുള്ള മൂത്ത മകനൊപ്പം കാർത്തിക് കോയമ്പത്തൂരിലേക്ക് പോയി. അവിടെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ഇയാൾ ജോലി ചെയ്യുകയാണ് ഇപ്പോൾ.
ഇതിനിടെ ഗീത മറ്റൊരു യുവാവുമായി അടുപ്പത്തിലായി. ഇയാൾക്കൊപ്പമുള്ള ജീവിതത്തിന് ഒരു വയസുള്ള കുട്ടി തടസമാകുമെന്ന് ഭയന്നാണ് കൊലപാതകത്തിലേക്ക് നീങ്ങിയത്. കോയമ്പത്തൂരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ നടന്ന പോസ്റ്റ് മോര്‍ട്ടത്തിലാണ് ഭക്ഷണം കുടുങ്ങി ശ്വാസം മുട്ടിയാണ് കുട്ടി മരിച്ചതെന്ന് കണ്ടെത്തിയത്. മദ്യം കലര്‍ന്നതായിരുന്നു കുഞ്ഞിന് നല്‍കിയ ഭക്ഷണമെന്നും പോസ്റ്റുമോര്‍ട്ടത്തില്‍ വിശദമായി. തൊട്ടിലില്‍ ആട്ടുന്നതിന് ഇടയില്‍ കുഞ്ഞിന്‍റെ തല ഭിത്തിയില്‍ ഇടിപ്പിച്ചതായും പോസ്റ്റുമോര്‍ട്ടത്തില്‍ വ്യക്തമായിട്ടുണ്ട്.
ഇതോടെയാണ് പൊലീസ് ഗീതയെ ചോദ്യം ചെയ്തത്. വിശദമായ ചോദ്യം ചെയ്യലിലാണ് സ്വകാര്യ ജീവിതത്തിന് കുഞ്ഞ് വെല്ലുവിളിയാണെന്ന് മനസിലായതോടെ കൊലപ്പെടുത്തിയതാണെന്ന് ഗീത പൊലീസിന് മൊഴി നല്‍കിയത്. സ്വാഭാവിക മരണമെന്ന തോന്നിപ്പിക്കുന്നതിനായിരുന്നു കുഞ്ഞിന്‍റെ വായില്‍ ഭക്ഷണം കുത്തി നിറച്ചതെന്നും ഇവര്‍ മൊഴിയില്‍ വിശദമാക്കിയിരുന്നു. ഇവരെ പൊലീസ് അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തു.
ടെലഗ്രാമിൽ ഫോളോ ചെയ്യാനായി
https://t.me/superprimetime
Post A Comment: