തിരുവനന്തപുരം: ദേശീയ പണിമുടക്കിന്‍റെ രണ്ടാം ദിവസവും കേരളത്തിൽ അക്രമം അഴിച്ചുവിട്ട് വിവിധ സംഘടനകൾ. കടകൾ തുറക്കാനെത്തിയ വ്യാപാരികൾക്ക് നേരെ ഇന്നും വ്യാപകമായ ആക്രമണം ഉണ്ടായി. സംസ്ഥാനത്ത് കടകൾ തുറക്കാമെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് പലയിടത്തും ആക്രമണം നടന്നത്.
തിരുവനന്തപുരത്ത് ലുലുമാളിലെത്തിയ ജീവനക്കാരെ സമരാനുകൂലികൾ തടഞ്ഞത് സംഘർഷത്തിനു കാരണമായി. തുടർന്ന് സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്‌തു നീക്കി. മാളിലെ ജീവനക്കാരെ തടയുകയും മാളിന് മുന്നിൽ റോഡിൽ കുത്തിയിരുന്ന് വാഹനങ്ങൾ തടയുകയും ചെയ്തതിന് പിന്നാലെയാണ് സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്‌തു നീക്കിയത്.
ഇതിനിടെ കൊച്ചിയിൽ വ്യാപാര സ്ഥാപനങ്ങൾ രാവിലെ മുതൽ തുറന്നു പ്രവർത്തിക്കുന്നുണ്ട്. ബ്രോഡ്‌വെയിൽ 40 ശതമാനത്തിലേറെ കടകൾ തുറന്നു. ഉച്ചയോടെ ശേഷിക്കുന്ന കടകളും തുറക്കുമെന്നാണ് കരുതുന്നത്. സംസ്ഥാനത്തെ മുഴുവൻ കടകളും തുറന്നു പ്രവർത്തിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
കൊച്ചിയിൽ സിനിമാ തീയേറ്ററുകളും ലുലു ഉൾപ്പെടെയുള്ള മാളുകളും തുറന്നിട്ടുണ്ട്. ലുലുമാളിൽ പതിവു പോലെ തന്നെ തിരക്ക് അനുഭവപ്പെട്ടു. കൊച്ചി നഗരത്തിൽ കാര്യമായ പ്രതിഷേധങ്ങൾ ഉണ്ടായിട്ടില്ല. എന്നാൽ രാവിലെ ജോലിക്കെത്തിയ ബി.പി.സി.എൽ ജീവനക്കാരെ സമരക്കാർ തടഞ്ഞിരുന്നു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/Jzacc9s6wvDEsjJosxohlq
Post A Comment: