തൃശൂര്‍: രണ്ട് വയസുകാരന്‍റെ മൂക്കിനുള്ളിൽ കുടുങ്ങിയ നിലക്കടല പുറത്തെടുത്തു. കൊടുങ്ങല്ലൂര്‍ മതിലകം കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറും അസിസ്റ്റന്‍റ് സര്‍ജനും ഇ.എന്‍.ടി സ്‌പെഷ്യലിസ്റ്റുമായ ഫാരിസാണ് കുട്ടിയുടെ മൂക്കില്‍നിന്ന് നിലക്കടല പുറത്തെടുത്തത്.
ദിവസങ്ങളോളം വിട്ടുമാറാത്ത ജലദോഷവും പനിയും അണുബാധയും അനുഭവപ്പെട്ടതോടെ കുട്ടിയെ മതിലകം കുടുംബാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചത്. ഡോ. ഫാരിസ് നടത്തിയ പരിശോധനയിലാണ് കുട്ടിയുടെ മൂക്കിനുള്ളില്‍ നിലക്കടല കുടുങ്ങിയതായി കണ്ടെത്തിയത്.
കുളിമുട്ടം പൊക്കളായിയിലെ ഓട്ടോറിക്ഷാ ഡ്രൈവര്‍ പണിക്കവീട്ടില്‍ സുബീഷ്-നിത്യ ദമ്പതികളുടെ മകന്‍ പ്രയാഗിന്‍റെ മുക്കിനുള്ളിലാണ് നിലക്കടല കുടുങ്ങിയത്. പുറത്തേക്ക് കാണാത്ത വിധമാണ് നിലക്കടല കുഞ്ഞിന്‍റെ മൂക്കില്‍ കുടുങ്ങിയത്.
തുടക്കത്തില്‍ മറ്റ് ഡോക്ടര്‍മാരെയാണ് കാണിച്ചിരുന്നത്. അവര്‍ ആന്‍റി ബയോട്ടിക്കും സിറപ്പും തുള്ളിമരുന്നുമൊക്കെ നല്‍കി. എന്നാല്‍ പിന്നീട് മരുന്നിന് വേണ്ടിയാണ് കുഞ്ഞിനെ ഡോക്ടര്‍ ഫാരിസിന്‍റെ അടുത്ത് കൊണ്ടുവന്നത്. എന്നാല്‍ പരിശോധനയില്‍ ഒരു മൂക്കില്‍ മാത്രം അടഞ്ഞിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് വിദഗ്ദ്ധ പരിശോധന നടത്താന്‍ ഡോ. ഫാരിസ് തയ്യാറായത്.
ഇങ്ങനെ മൂക്കിനുള്ളില്‍നിന്ന് പഴുപ്പ് പുറത്തെടുത്തു. പഴുപ്പിനൊപ്പമാണ് കനമുള്ള എന്തോ വസ്‌തു കുടുങ്ങിയതായി കണ്ടത്. ഇത് പുറത്തെടുത്ത് നടത്തിയ പരിശോധനയിലാണ് മൂക്കിനുള്ളില്‍ നിലക്കടല കുടുങ്ങിയിരിക്കുന്നതായി വ്യക്തമായത്.
പഴുപ്പ് പൊതിഞ്ഞിരുന്നതിനാലാണ് മുമ്പ് പരിശോധിച്ച ഡോക്ടര്‍മാരുടെ ശ്രദ്ധയില്‍ നിലക്കടല വരാതിരുന്നതെന്ന് ഡോ. ഫാരിസ് പറയുന്നു. പഴുപ്പ് തുടര്‍ന്നിരുന്നെങ്കില്‍ അത് തലച്ചോറിലേക്ക് ബാധിക്കുമായിരുന്നെന്നും, കുട്ടിയുടെ ആരോഗ്യസ്ഥിതി വിഷളാകുമായിരുന്നുവെന്നും ഡോക്ടര്‍ പറഞ്ഞു.
ടെലഗ്രാമിൽ ഫോളോ ചെയ്യാനായി
Post A Comment: