ഇടുക്കി: തൊഴിലുറപ്പ് പദ്ധതിയുടെ മറവിൽ വൻ അഴിമതി നടത്തിയ അയ്യപ്പൻകോവിൽ പഞ്ചായത്ത് കൂടുതൽ വിവാദങ്ങളിലേക്ക്. തൊഴിലുറപ്പ് പദ്ധതിയുടെ മറവിൽ ഭരണ സമിതി അംഗങ്ങളും പഞ്ചായത്ത് ജീവനക്കാരും സിഡിഎസ് അംഗങ്ങളും ചേർന്ന് വിനോദ യാത്ര നടത്തിയെന്നാണ് കണ്ടെത്തൽ. അഴിമതിയുമായി ബന്ധപ്പെട്ട് കലക്റ്റർ നിയോഗിച്ച ഇന്‍റേണൽ വിജിലൻസ് വിഭാഗം നടത്തിയ അന്വേഷണത്തിലാണ് വിനോദ യാത്രാ വിവരവും പുറത്ത് വരുന്നത്.
ഇതോടെ തൊഴിലുറപ്പ് പദ്ധതിയിൽ പങ്കില്ലെന്ന് പറഞ്ഞ് രക്ഷപെടാൻ ശ്രമിച്ച ഭരണ സമിതി അംഗങ്ങൾ വീണ്ടും വിവാദത്തിലായി. നേരത്തെ പഞ്ചായത്തിൽ സിറ്റിസൺ ഇൻഫർമേഷൻ ബോർഡ് സ്ഥാപിക്കാൻ കുടുംബശ്രീ ആക്റ്റിവിറ്റി ഗ്രൂപ്പായ എയ്ഞ്ചൽ ആക്റ്റിവിറ്റി ഗ്രൂപ്പ് 2018 മുതൽ 2021 വരെ നടത്തിയ പ്രവർത്തനങ്ങളിലെ ക്രമക്കേടുകളാണ് പുറത്ത് വരുന്നത്. 2,67,132 രൂപയുടെ ക്രമക്കേടാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. ഒരു ബോർഡിന് ഒന്നിലധികം പ്രാവശ്യം പണം നൽകിയും ചെറിയ ബോർഡിന് വലിയ ബോർഡിന്‍റെ തുക നൽകിയുമാണ് ക്രമക്കേട് നടത്തിയത്.
ചട്ടങ്ങൾക്ക് വിരുദ്ധമായി സി.ഡി.എസ്. ഭാരവാഹികൾ പ്രധാന ചുമതലക്കാരായി ഏഞ്ചൽ ആക്ടിവിറ്റി ഗ്രൂപ് ഉണ്ടാക്കി രണ്ടു പഞ്ചായത്ത് അംഗങ്ങളായ സജി വർഗീസ്, അഭിലാഷ് മാത്യൂ എന്നിവരുടെ ചുമതലയിലാണ് ബോർഡുകൾ സ്ഥാപിച്ചത്. ആവശ്യമായ രേഖകളോ, ഫയലുകളോ ഉണ്ടായിരുന്നില്ല. 2018 - 19 മുതൽ പഞ്ചായത്ത് ഭരണ സമിതിയുടെ അംഗീകാരം ഇല്ലാതെയാണ് ആക്റ്റിവിറ്റി ഗ്രൂപ്പ് പ്രവർത്തിച്ചത്. ഇക്കാര്യത്തിൽ സെക്രട്ടറിക്കും, സെക്ഷൻ ക്ലാർക്കിനും ഗുരുതരമായ വീഴ്ച പറ്റിയെന്നും, റിപ്പോർട്ടിലുണ്ട്.
സർക്കാരിനു നഷ്ടമായ തുക (2,67,132 ) എഞ്ചൽ ആക്റ്റിവിറ്റി ഗ്രൂപ്പിൽ നിന്നും തിരിച്ചു പിടിക്കണമെന്നും, വീഴ്ച്ച വരുത്തിയ പഞ്ചായത്ത് ഉദ്യോഗസ്ഥർക്കും , എൻ.ആർ. ഇ ജി. സാങ്കേതിക വിഭാഗം ജീവനക്കാർക്കും എതിരെ വകുപ്പുതല അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നും റിപ്പോർട്ട് ശുപാർശ ചെയ്തിട്ടുണ്ട്. സംഭവത്തിൽ വിജിലൻസ് അന്വേഷണം വേണമെന്ന് യു.ഡി.എഫ് മണ്ഡലം കൺവീനർ ജേക്കബ്ബ് പടലുക്കൽ ആവശ്യപ്പെട്ടു. ബിജെപിയും സമാന ആവശ്യം ഉന്നയിച്ചിട്ടുണ്ട്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: