ഇടുക്കി: ജില്ലയിൽ വീണ്ടും സി.പി.എം- ബി.ജെ.പി. സംഘർഷം. നെടുങ്കണ്ടം അന്യാർതൊളുവിലാണ് പ്രവർത്തകർ ചേരി തിരിഞ്ഞ് ഏറ്റുമുട്ടിയത്. സംഘർഷത്തിൽ ഇരുകൂട്ടർക്കും പരുക്കേറ്റിട്ടുണ്ട്. പരസ്‌പരം പരാതികളുമായി ഇരുകൂട്ടരും രംഗത്തെത്തുകയും ചെയ്‌തു. ബിജെപി ഉടുമ്പൻചോല നിയോജക മണ്ഡലം കമ്മിറ്റിയംഗം സുരേഷ്കുമാർ, പാമ്പാടുംപാറ പഞ്ചായത്ത് സേവഭാരതി പ്രസിഡന്‍റ് കെ.പി. പ്രസാദ് എന്നിവർക്കും ഡിവൈഎഫ്ഐ മേഖല സെക്രട്ടറി ശ്രിജിത്തിനും സംഘർഷത്തിൽ പരുക്കേറ്റു.
15 വർഷം മുൻപു സിപിഎം വിട്ടതാണു കെ.പി. പ്രസാദ്. 10 വർഷം ഒരു പാർട്ടിയിലും പ്രവർത്തിച്ചിരുന്നില്ല. ഇക്കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പാമ്പാടുംപാറ പഞ്ചായത്തിൽ ഒൻപതാം വാർഡിൽ നിന്നും ബിജെപി സ്ഥാനാർഥിയായി മത്സരിച്ചിരുന്നു. പാർട്ടി വിട്ടതുമുതൽ കെ.പി. പ്രസാദിനെ സിപിഎം വേട്ടയാടുന്നതയാണു ആരോപണം. ബുധനാഴ്ച രാത്രിയിൽ കാറിനുള്ളിലിരുന്ന സുരേഷ്കുമാറിനെയും കെ.പി.പ്രസാദിനെയും ഒരു സംഘം സിപിഎം പ്രവർത്തകർ ആക്രമിക്കുകയായിരുന്നുവെന്ന് ബിജെപി പറയുന്നു.
സിപിഎം പ്രവർത്തകർ ബ്രാഞ്ച് സമ്മേളനത്തിനു പോസ്റ്റർ പതിക്കുന്നതിനിടെയാണ് കാറിനുള്ളിലിരുന്ന സുരേഷ് കുമാറിനെയും കെ.പി. പ്രസാദിനെയും കണ്ടത്. തുടർന്ന് കാറിനുള്ളിലേക്ക് അതിക്രമിച്ചു കയറി രണ്ട് പേരെയും അതിക്രമിച്ചുവെന്നാണു ബിജെപിയുടെ പരാതി. പരുക്കേറ്റ ബിജെപി പ്രവർത്തകർ തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
ആരോപണം അടിസ്ഥാന രഹിതമെന്നാണ് സിപിഎമ്മിന്‍റെ വാദം. ബ്രാഞ്ച് സമ്മേളനം നടക്കുന്നതിന്‍റെ ഭാഗമായി കൊടി സ്ഥാപിക്കുന്നതിനിടയിൽ ബിജെപി പ്രവർത്തകർ ശ്രീജിത്തിനെയും പ്രവർത്തകരെയും ആക്രമിക്കുകയാണുണ്ടായതെന്ന് സി.പി.എം പറയുന്നു. തലയ്ക്കു പരുക്കേറ്റ ശ്രീജിത്ത് തുക്കുപാലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ഇരുകൂട്ടരും നൽകിയ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: