ഇടുക്കി: മാസങ്ങളോളം ആഡംബര ഹോട്ടലിൽ താമസിച്ച് മുന്തിയ ഇനം ഭക്ഷണങ്ങൾ ഉൾപ്പെടെ ഭക്ഷിച്ച ശേഷം ബില്ല് കൊടുക്കാതെ മുങ്ങുന്ന പറ്റിക്കൽ വീരനെ കട്ടപ്പന പൊലീസ് സാഹസികമായി പിടികൂടി. പത്തനംതിട്ട ജില്ലയിലെ സീതത്തോട് വയ്യാറ്റുപുഴ സ്വദേശിയായ മനുഭവനിൽ മനുമോഹനാണ് (29) അറസ്റ്റിലായത്. അണക്കരയിലെ ആഡംബര ഹോട്ടലിൽ മാസങ്ങളോളം താമസിച്ച് ലക്ഷങ്ങൾ ബില്ലായപ്പോൾ ആരുമറിയാതെ മുങ്ങിയ കേസിലാണ് അറസ്റ്റുണ്ടായത്.
ഇതിനു പിന്നാലെ നടന്ന അന്വേഷണത്തിൽ ഇയാൾ കേരളത്തിൽ വിവിധ ജില്ലകളിലായി നിരവധി തട്ടിപ്പുകള് നടത്തിയിട്ടുണ്ടെന്നു ബോധ്യമായി. പിടിയിലാകുമ്പോൾ പ്രതി ഗോവയിലെ ആഡംബര ഹോട്ടലിൽ താമസിക്കുകയായിരുന്നു. ഇവിടെ നിന്നും മുങ്ങാനുള്ള തയാറെടുപ്പ് നടത്തുന്നതിനിടെയാണ് പ്രതി കുടുങ്ങിയത്.
2020 ഡിസംബറിലാണ് ഇയാൾ കുടുംബ സമേതം അണക്കരയിലെ ഹോട്ടലിൽ മുറിയെടുത്തത്. തുടർന്ന് മാർച്ച് ഒൻപത് വരെ ഇവർ ഇതേ മുറിയിൽ താമസിച്ചു. ഈ സമയമത്രയും മുന്തിയ ഇനം ഭക്ഷണമാണ് ഇവർ കഴിച്ചിരുന്നതും. പണക്കാരനാണെന്ന് ധരിച്ച് ഹോട്ടൽ ജീവനക്കാരും ഇയാൾക്ക് വിഐപി പദവി നൽകിയിരുന്നു.
മുറി വാടകയും ഭക്ഷണത്തിന്‍റെ ബില്ലും 3.17 ലക്ഷത്തോളം എത്തിയപ്പോഴാണ് പ്രതി ജീവനക്കാരെ പറ്റിച്ച് തടിതപ്പിയത്. ഹോട്ടൽ ജീവനക്കാരുടെ പരാതിയിൽ കേസെടുത്ത കട്ടപ്പന പൊലീസ് അന്വേഷണം ആരംഭിച്ചെങ്കിലും മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്‌ത് മുങ്ങിയതിനാൽ ഇയാളെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
എറണാകുളം ജില്ലയിലെ മുനമ്പം, തോപ്പുംപടി പൊലീസ് സ്റ്റേഷനുകളിലും ഇയാൾക്കെതിരെ വഞ്ചനാ കേസുകൾ നിലവിലുണ്ട്. ലോൺ ശരിയാക്കാമെന്ന് വിശ്വസിപ്പിച്ചും വിദേശ ജോലി വാഗ്ദാനം ചെയ്‌തും നിരവധി പേരിൽ നിന്നും ഇയാൾ പണം തട്ടിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.
സാമ്പത്തിക തട്ടിപ്പിനിരയായ പരാതിക്കാരൻ പിന്നീട് ജീവനൊടുക്കിയിരുന്നു. കോട്ടയം ജില്ലയിലെ പൊന്‍കുന്നം പൊലീസ് സ്റ്റേഷനിലും സമാനമായി കേസ് നിലവിലുണ്ട്. കട്ടപ്പന ഡി.വൈ.എസ്.പി വി.എ. നിഷാദ്മോന്‍റെ നേതൃത്വത്തിൽ എസ്.ഐ. സജിമോന്‍ ജോസഫ്, എ.എസ്.ഐ ബേസില്‍ പി. ഐസക് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്‌തിട്ടുണ്ട്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/L67XbjS4vdxJpqM0Dz7ehJ
Post A Comment: