മാംസ വിൽപന ശാലയിൽ പിടിയിലായ ഭീമൻ മുതലയുടെ വയറ്റിൽ ക്രിസ്‌തുവിന് 6000 വർഷം മുമ്പ് നിർമിക്കപ്പെട്ടതെന്ന് കരുതുന്ന ആയുധ ഭാഗം ഉൾപ്പെടെ നിരവധി വസ്‌തുക്കൾ. 13 അടി നീളവും 750 പൗണ്ട് (340 കിലോഗ്രാം) ഭാരവുമുള്ള മുതലയുടെ വയറിനുള്ളിലാണ് അമൂല്യ വസ്‌തുക്കൾ കണ്ടെത്തിയത്. ജോൺ ഹാമിൽട്ടൺ എന്ന വ്യക്തി മിസിസിപ്പിയിലെ ഈഗിൾ ലേക്കിൽ നിന്നും പിടികൂടിയ മുതലായാണ് ഇത്.
മാംസ വിൽപ്പനശാലയായ റെഡ് ആന്‍റ്ലർ പ്രോസസിങ് എന്ന സ്ഥാപനമാണ് മുതലയുടെ വയർ തുറന്ന് പരിശോധിച്ചത്. മിസിസിപ്പി ഡിപ്പാർട്മെന്‍റ് ഓഫ് എൻവയോൺമെന്‍റ് ക്വാളിറ്റിയിലെ ഉദ്യോഗസ്ഥനായ ജെയിംസ് സ്റ്റാർണസ് മുതലയുടെ ഉള്ളിൽ നിന്നും ലഭിച്ച വസ്‌തുക്കളുടെ ചിത്രങ്ങൾ വിശദമായി പരിശോധിച്ച ശേഷമാണ് അവയിലൊന്ന് ആയുധത്തിന്‍റെ ഭാഗമാണെന്ന് കണ്ടെത്തിയത്. ഇത് ക്രിസ്‌തുവിനും 6000 വർഷങ്ങൾക്ക് മുൻപ് നിർമിക്കപ്പെട്ടതാണ് എന്നാണ് നിഗമനം.
ഇതിനു പുറമേ വേറെയും വസ്‌തുക്കൾ മുതലയുടെ വയറ്റിൽ നിന്നും കണ്ടെത്തി. ആഴം അളക്കുന്ന ഈയക്കട്ടിക്ക് സമാനമായ ഒന്നാണ് മറ്റൊന്ന്. ഇത് 1700 ബിസിയിൽ നിർമിക്കപ്പെട്ടതാണെന്ന് കരുതുന്നു. ദഹനപ്രക്രിയയ്ക്ക് സഹായകരമാകുന്നതിനു വേണ്ടി പാറക്കല്ലുകൾ പോലെ കട്ടിയുള്ള വസ്‌തുക്കൾ ഉരഗങ്ങൾ ഭക്ഷിക്കുന്നത് സാധാരണയാണ്. ഇത്തരത്തിലാവാം കണ്ടെത്തിയ വസ്‌തുക്കളും മുതലയുടെ വയറിനുള്ളിൽ എത്തിയതെന്നാണ് കരുതുന്നത്.
മിസിസിപ്പി, സൗത്ത് കാരലൈന, ടെക്‌സസ് എന്നിവയടക്കം അമേരിക്കയിലെ പല സംസ്ഥാനങ്ങളിലും മുതലകൾ വേട്ടയാടുന്നതിന് നിയമാനുമതിയുണ്ട്. ഏതാനും മാസങ്ങൾക്ക് മുൻപ് കാരലൈനയിൽ നിന്നും പിടികൂടിയ ഒരു മുതലയുടെ വയറിനുളളിൽ നായകളെ തിരിച്ചറിയുന്നതിന് ഉപയോഗിക്കുന്ന ടാഗുകളും ബുള്ളറ്റ് ജാക്കറ്റുകളും അടക്കം പല വസ്‌തുക്കളും കണ്ടെത്തിയിരുന്നു.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
Post A Comment: