വാലൻസിയ: രണ്ട് മക്കളുടെ ജീവൻ നിലനിർത്താൻ നാല് ദിവസം മൂത്രം മാത്രം കുടിച്ച് ജീവിച്ച അമ്മ ഒടുവിൽ മരണത്തിനു കീഴടങ്ങി. വെനസ്വലയിൽ നിന്നാണ് ഹൃദയം നുറുങ്ങുന്ന വാർത്ത പുറത്തു വരുന്നത്. ഉല്ലാസ യാത്രക്കിടെ ബോട്ട് തകർന്നതിനെ തുടർന്ന് സമുദ്രത്തിൽ അകപ്പെട്ടു പോയ അമ്മയാണ് നാല് ദിവസത്തോളം മക്കൾക്ക് മുലപ്പാൽ നൽകി ജീവൻ നിലനിർത്തിയത്.
എന്നാൽ സ്വന്തം ജീവൻ നിലനിർത്താൻ കഴിയാതെ അമ്മ മരണത്തിനു കീഴടങ്ങുകയായിരുന്നു. അറ്റ്‌ലാന്‍റിക് സമുദ്രത്തിലായിരുന്നു വീട്ടമ്മ അകപ്പെട്ടത്. സമുദ്രത്തിലെ ഒരു ദ്വീപിലേക്കുള്ള ഉല്ലാസയാത്രയ്ക്കിടെയാണ് ബോട്ട് തകർന്നത്. മരിലീ ഷാകോൺ എന്ന യുവതിയും മക്കളായ ആറ് വയസുകാരൻ ജോസ് ഡേവിഡും രണ്ടു വയസുകാരി മരിയയും ഇവരുടെ പരിചാരകയുമാണ് ബോട്ടിലുണ്ടായിരുന്നത്.
തകർന്ന ബോട്ടിന്‍റെ വെള്ളത്തിൽ ഉയർന്നു കിടന്ന ഒരു ഭാഗത്താണ് ഇവർ നാല് ദിവസം കഴിഞ്ഞുകൂടിയത്. എന്നാൽ ഭക്ഷണമോ വെള്ളമോ കൈയിൽ ഇല്ലാതെ വന്നതോടെ കുട്ടികൾ തളർന്നു. ഇതോടെ കുട്ടികളുടെ ജീവൻ നിലനിർത്താൻ മരിലീ ഇവർക്ക് മുലപ്പാൽ നൽകാൻ തുടങ്ങി. ഇതിനിടെ സ്വന്തം ജീവൻ നഷ്ടമാകാതിരിക്കാൻ ഇവർ സ്വയം മൂത്രം കുടിക്കുന്നുണ്ടായിരുന്നു.
നാല് ദിവസത്തിനു ശേഷം കടലിൽ അകപ്പെട്ട ബോട്ട് യാത്രക്കാരെ തിരഞ്ഞിറങ്ങിയ രക്ഷാസംഘം ഇവരെ കണ്ടെത്തുമ്പോഴേക്കും കുട്ടികൾ അമ്മയുടെ മൃതദേഹത്തിൽ ചേർന്നിരിക്കുന്ന കാഴ്ച്ചയാണ് കണ്ടത്. മൂത്രം കുടിച്ച് ജീവൻ നിലനിർത്താൻ ശ്രമിച്ചതിനെ തുടർന്ന് ആന്തരികാവയവങ്ങളുടെ പ്രവർത്തനം നിലച്ചാണ് മരിലി മരിച്ചത്.
കുട്ടികൾ ഇരുവരും നിർജലീകരണവും സൂര്യതാപമേറ്റതും മൂലം തികച്ചും അവശരായ നിലയിലായിരുന്നു. കൊടും ചൂടിനെ അതിജീവിക്കാൻ ബോട്ടിന്‍റെ തകർന്ന ഭാഗത്ത് അവശേഷിച്ച ചെറിയ ഫ്രിഡ്ജിനുള്ളിലാണ് ഇവർക്കൊപ്പമുണ്ടായിരുന്ന യുവതി രക്ഷ നേടിയത്.
ഇവരെ രക്ഷപെടുത്തിയ സംഘം ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചു. പരിശോധനയിൽ ഇലക്ട്രോലൈറ്റുകളിൽ കാര്യമായ കുറവ് വന്നതിനെ തുടർന്നാണ് മരിലിയുടെ ആന്തരികാവയവങ്ങളുടെ പ്രവർത്തനം നിലച്ചത് എന്ന് കണ്ടെത്തി. മരിലിയുടെ ഭർത്താവടക്കം ബോട്ടിലുണ്ടായിരുന്ന മറ്റ് അഞ്ച് പേരെ ഇതുവരെ കണ്ടെത്താനായിട്ടില്ല.
കുട്ടികളെ സന്തോഷിപ്പിക്കാനായാണ് സംഘം ദ്വീപിലേക്ക് യാത്ര പുറപ്പെട്ടത്. ശക്തമായ തിരമാലകളെ തുടർന്നാണ് ബോട്ട് തകർന്നതെന്നാണ് റിപ്പോർട്ട്. നിലവിൽ ആശുപത്രിയിൽ ചികിത്സയിലുള്ള കുട്ടികളുടെ നില മെച്ചപ്പെട്ടു വരികയാണ്. ബോട്ടിലെ മറ്റു യാത്രക്കാരെ കണ്ടെത്താൻ ഇപ്പോഴും തിരച്ചിൽ നടത്തുന്നുണ്ട്.
സ്റ്റേ കമ്പി കെട്ടാൻ കയറിയ കെ.എസ്.ഇ.ബി. ജീവനക്കാരൻ പോസ്റ്റ് മറിഞ്ഞ് വീണ് മരിച്ചു
ഇടുക്കി: പൊട്ടിയ സ്റ്റേ കമ്പി കെട്ടാൻ പോസ്റ്റിൽ കയറിയ കെ.എസ്.ഇ.ബി ജീവനക്കാരൻ പോസ്റ്റ് മറിഞ്ഞു വീണു മരിച്ചു. വലിയതോവാള പാലന്താനത്ത് പി.ബി. സുരേഷ് (42) ആണ് മരിച്ചത്. വെള്ളിയാഴ്ച്ച ഉച്ചയോടെ പുളിയൻമല നൂറേക്കറിലായിരുന്നു അപകടം. ഇവിടെ പോസ്റ്റിന്‍റെ സ്റ്റേ കമ്പി പൊട്ടിയിരുന്നു.
ഇത് നന്നാക്കാനായി കട്ടപ്പന കെ.എസ്.ഇ.ബി. സെക്ഷൻ ഓഫീസിനു കീഴിലെ ജോലിക്കാർക്കൊപ്പം സുരേഷും സ്ഥലത്തെത്തുകയായിരുന്നു. കമ്പി കെട്ടാൻ പോസ്റ്റിലേക്ക് കയറിയതിനു പിന്നാലെ ചുവട്ടിലെ മണ്ണിളകി പോസ്റ്റ് മറിഞ്ഞു. സേഫ്‌റ്റി ബെൽറ്റ് ഘടിപ്പിച്ചിരുന്നതിനാൽ സുരേഷിനു ചാടി രക്ഷപെടാനായില്ല.
പോസ്റ്റിനൊപ്പം സുരേഷും വീണു. ഗുരുതരമായി പരുക്കേറ്റ സുരേഷിനെ ഒപ്പമുണ്ടായിരുന്നവർ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രഞ്ജിനിയാണ് ഭാര്യ. ദേവികൃഷ്‌ണ, ദയ കൃഷ്ണ എന്നിവർ മക്കളാണ്.
Post A Comment: