തേജ്‌പൂർ: ഷോർട്‌സ് ധരിച്ചെത്തിയ വിദ്യാർഥിനിയെ കാലിനു ചുറ്റും കർട്ടൻ കെട്ടി പരീക്ഷക്കിരുത്തി അധികൃതർ. അസമിലെ തേജ്പുരിലായിരുന്നു സംഭവം. ജോർഹാട്ടിന്‍റെ അസം കാർഷിക സർവകലാശാലയുടെ (AAU) പ്രവേശന പരീക്ഷയെഴുതാൻ ബുധനാഴ്ച്ച എത്തിയ ജൂബിലി തമുലി എന്ന 19 കാരിക്കാണ് ദുരനുഭവം നേരിടേണ്ടി വന്നത്. യുവതി തന്നെയാണ് ഇക്കാര്യം പുറം ലോകത്തെ അറിയിച്ചതും. തന്‍റെ ജീവിതത്തിലെ ഏറ്റവും അപമാനകരമായ അനുഭവം എന്നായിരുന്നു യുവതി ഇതിനെ വിശേഷിപ്പിച്ചത്.
ഷോർട്‌സ് ധരിച്ചായിരുന്നു ജൂബിലി പരീക്ഷക്കെത്തിയത്. ഇത് കണ്ട് അധികൃതർ തടഞ്ഞു, പിന്നീട് കാലുകൾക്ക് ചുറ്റും കർട്ടൻ പൊതിഞ്ഞ ശേഷമാണ് പരീക്ഷ എഴുതാൻ അനുവദിച്ചത്. സംഭവത്തിൽ അസം വിദ്യാഭ്യാസ മന്ത്രി രനോജ് പെഗുവിന് പരാതി നൽകമെന്ന് ജൂബിലി മാധ്യമങ്ങളോട് പ്രതികരിച്ചു.
തന്‍റെ പിതാവിനൊപ്പമാണ് ജന്മനാടായ ബിശ്വനാഥ് ചരിയാലിയിൽ നിന്ന് 70 കിലോമീറ്റർ അകലെയുള്ള തേസ്പൂരിലേക്ക് ഇവർ പരീക്ഷ എഴുതാനെത്തിയത്. ഗിരിജാനന്ദ ചൗധരി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാർമസ്യൂട്ടിക്കൽ സയൻസസ് (ജിഐപിഎസ്) ആയിരുന്നു പരീക്ഷാകേന്ദ്രം. പരീക്ഷാവേദിയിൽ കയറുന്നതുവരെ തടസങ്ങളൊന്നും പറഞ്ഞില്ല. സെക്യൂരിറ്റി ജീവനക്കാർ അകത്തേക്ക് കടക്കാൻ അനുവദിച്ചപ്പോൾ പരീക്ഷാ ഹാളിൽ നിന്നിരുന്ന ഇൻവിജിലേറ്റർ ജൂബിലിയെ തടയുകയായിരുന്നു.
ഷോർട്‌സ് ധരിച്ച് അകത്തേക്ക് കടത്തിവിടില്ലെന്ന് അയാൾ ഉറപ്പിച്ച് പറഞ്ഞു. അഡ്‌മിറ്റ് കാർഡിൽ ഒരു ഡ്രസ് കോഡും പരാമർശിച്ചിട്ടില്ലെന്ന് ജൂബിലി പറയുന്നു. ദിവസങ്ങൾക്ക് മുൻപ് ഇതേ പട്ടണത്തിൽ ഞാൻ നീറ്റ് പരീക്ഷയെഴുതി- ഒന്നും സംഭവിച്ചില്ലെന്നും യുവതി പറയുന്നു.
പരീക്ഷ എഴുതാൻ കഴിയില്ലെന്ന് പറഞ്ഞതോടെ എനിക്ക് സങ്കടം വന്നു. പുറത്തുകാത്തിരുന്ന അഛനോട് കരഞ്ഞുകൊണ്ട് പോയി ഞാൻ കാര്യം പറഞ്ഞു. ഒടുവിൽ, ഒരു ജോടി പാന്‍റ്സ് സംഘടിപ്പിച്ചാൽ എനിക്ക് പരീക്ഷ എഴുതാം എന്ന് പരീക്ഷാ കൺട്രോളർ പറഞ്ഞു. അഛൻ എനിക്ക് പാന്‍റ്സ് വാങ്ങാനായി മാർക്കറ്റിലേക്ക് ഓടി. അപ്പോഴെല്ലാം എന്‍റെ വിലപ്പെട്ട സമയം നഷ്ടപ്പെടുകയായിരുന്നു.
ഞാൻ മാനസികമായി അങ്ങേയറ്റം പീഡിപ്പിക്കപ്പെടുന്നതായി തോന്നി. അവർ കോവിഡ് പ്രോട്ടോക്കോളുകൾ, മാസ്കുകൾ, ശരീരത്തിന്‍റെ താപനില പോലും പരിശോധിച്ചില്ല. പക്ഷേ, എന്‍റെ ഷോർട്സ് പരിശോധിച്ചുവെന്നും ജൂബിലി മാധ്യമങ്ങളോട് പറഞ്ഞു. ഏകദേശം എട്ട് കിലോമീറ്റർ അകലെയുള്ള മാർക്കറ്റിൽ നിന്നാണ് പിതാവ് ട്രൗസറുകൾ സംഘടിപ്പിച്ചത്. അപ്പോഴേക്കും കാലുകൾ കർട്ടൻ വച്ച് മറച്ച് പ്രശ്നം പരിഹരിച്ചിരുന്നു. ആ കർട്ടൻ ചുറ്റിയത് കാരണം ശരിക്കും സമ്മർദ്ദത്തിലാണ് ഞാൻ പരീക്ഷ മുഴുവൻ എഴുതിയതെന്നും ജൂബിലി പറയുന്നു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: