കോട്ടയം: മോഷണത്തിനായി വയോധിക ദമ്പതികളെ ആക്രമിച്ച് കീഴടക്കി തസ്കരർ. കോട്ടയം താഴത്തങ്ങാടിയിലാണ് നാടിനെ നടുക്കുന്ന സംഭവങ്ങൾ അരങ്ങേറിയത്. ആക്രമണത്തിൽ വയോധിക കൊല്ലപ്പെട്ടു. ഇവരുടെ ഭർത്താവ് അതീവ ഗുരുതരാവസ്ഥയിലാണ്. പാറപ്പാടം ഷാനി മൻസിൽ ഷീബ (60)യാണ് കൊലപ്പെട്ടത്. ഇവരുടെ ഭർത്താവ് സാലി (65) യെയാണ് കോട്ടയം മെഡിക്കൽ കോളെജിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. ഷീബയുടെ ശരീരത്തിൽ വയർ കെട്ടി വച്ചിട്ടുണ്ട്. സംഭവം ഇന്നലെ രാത്രിയാണെന്നു സംശയിക്കുന്നു.
അൽപം മുൻപാണ് സംഭവം പുറംലോകം അറിഞ്ഞത്. വീട്ടിലെ പാചകവാതകം തുറന്നു വിട്ടിട്ടുണ്ട്. ഭർത്താവിനു ബോധം മറഞ്ഞിരിക്കുകയാണ്. വീട്ടിലെ കാർ കാണാതായിട്ടുള്ളതിനാലാണ് മോഷണ ശ്രമമാണെന്ന് സംശയിക്കുന്നത്. വൻ പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. തിങ്കളാഴ്ച്ച വൈകിട്ടാണ് സംഭവം പുറം ലോകം അറിയുന്നത്. വിദേശത്തുള്ള മകൾ ഷാനി ഫോൺ ചെയ്തപ്പോൾ വീട്ടിൽ ആരും ഫോൺ എടുത്തില്ല.
തുടർന്ന് അയൽവാസി കൂടിയായ ബന്ധുവിനെ വിളിച്ച് വിവരം അന്വേഷിച്ചു. ഇവർ വീടിനു സമീപത്തെത്തിയപ്പോൾ രൂക്ഷമായ ഗ്യാസിന്‍റെ ഗന്ധം അനുഭവപ്പെടുകയായിരുന്നു. തുടർന്ന് പൊലീസിനെ വിവരം അറിയിച്ചു. അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി. ആശുപത്രിയിൽ എത്തും മുൻപേ ഷീബ മരിച്ചിരുന്നു. അടുക്കളയിൽ പാത്രത്തിൽ മുട്ട പുഴുങ്ങാൻ വച്ചിട്ടുണ്ട്. സമീപത്ത് ചപ്പാത്തി പരത്താൻ ഒരുക്കി വച്ചിട്ടുണ്ട്. ഒരു ചപ്പാത്തി പരത്തിയ നിലയിലാണ്. മുട്ട പുഴുങ്ങാൻ വച്ച അടുപ്പ് കത്തിയ നിലയിലായിരുന്നു. പാത്രത്തിലെ വെള്ളം വറ്റിയിട്ടുണ്ടായിരുന്നു. മറ്റൊരു ഗ്യാസ് സിലിണ്ടറാണ് തുറന്നു വിട്ടിരുന്നത്.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ
Post A Comment: