കൊല്ലം: ഉത്രയെ കൊലപ്പെടുത്താൻ വാങ്ങിയ മൂർഖനെ പട്ടിണിക്കിട്ടത് 11 ദിവസം. ചോദ്യം ചെയ്യലിൽ സൂരജ് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പാമ്പ് വേഗം കടിക്കുന്നതിനാണ് പട്ടിണിക്കിട്ടത്. കുപ്പിക്കുള്ളിൽ അടച്ചിട്ട പാമ്പിന് 11 ദിവസം ഭക്ഷണം കൊടുത്തില്ല. ഇതോടെ പാമ്പിനു ശൗര്യം കൂടി. ഉത്രയുടെ ശരീരത്തിലേക്ക് ഇടാൻ പാമ്പിന്‍റെ കുപ്പി തുറന്നപ്പോൾ മൂർഖൻ തന്‍റെ നേരെ ചീറ്റിയെന്നും പെട്ടെന്ന് ഭയന്നു പോയെന്നും സൂരജ് മൊഴിയിൽ പറയുന്നു.
അതേസമയം ആദ്യ ഘട്ട ചോദ്യം ചെയ്യൽ പൂർത്തിയാക്കി വിട്ടയച്ച സൂരജിന്‍റെ അമ്മയെയും സഹോദരിയെയും ഉടൻ തന്നെ വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിക്കും. കൂടുതൽ തെളിവുകൾ ശേഖരിച്ച ശേഷമായിരിക്കും അടുത്ത ചോദ്യം ചെയ്യലെന്നും അന്വേഷണ സംഘം അറിയിച്ചു. കൊലപാതകത്തിന്‍റെ ഗൂഢാലോചനയെപ്പറ്റി ഒന്നും അറിയില്ലെന്ന ഇരുവരുടെയും മൊഴി അന്വേഷണ സംഘം പൂർണമായി വിശ്വസിച്ചിട്ടില്ല. കോടതി കസ്റ്റഡിയിൽ വിട്ടു നൽകിയ സൂരജിന്‍റെ പിതാവ് സുരേന്ദ്രനെ വിവിധ സ്ഥലങ്ങളിലെത്തിച്ചു തെളിവെടുക്കും.
സൂരജ് ഉത്രയെ കൊല്ലുമെന്ന് അറിയില്ലായിരുന്നുവെന്നാണ് സുരേന്ദ്രന്‍റെയും രേണുകയുടെയും സഹോദരിയുടെയും മൊഴി. എന്നാൽ പലതവണ സൂരജ് വീട്ടിൽ ഉഗ്ര വിഷമുള്ള പാമ്പിനെ കൊണ്ടു വന്നിട്ടുണ്ടെന്നു മൂവരം സമ്മതിച്ചു. സ്വർണാഭരണങ്ങൾ ഒളിപ്പിച്ച സ്ഥലം സുരേന്ദ്രൻ കാട്ടി തന്നിരുന്നതായി രേണുക വെളിപ്പെടുത്തി. അറസ്റ്റ് ഉറപ്പായ ഘട്ടത്തിൽ സൂരജിനെ ഒളിവിൽ കഴിയാൻ സഹായിച്ചതായി സഹോദരിയും പറഞ്ഞു. സൂരജിന്‍റെയും ഇയാളുടെ അമ്മ, അഛൻ, സഹോദരി എന്നിവരുടെയും മൊഴികളിൽ വൈരുധ്യമുണ്ട്. സൂരജിന്‍റെയും അഛന്‍റെയും കസ്റ്റഡി കാലാവധി അവസാനിക്കും മുൻപ് അമ്മയെയും സഹോദരിയെയും വീണ്ടും ചോദ്യം ചെയ്യാനാണ് നീക്കം.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ
Post A Comment: