ഇടുക്കി: മഹാപ്രളയ സമയത്തുണ്ടായ ഉരുൾപൊട്ടലിൽ മാതാപിതാക്കളെയും ഭാര്യയെയും നഷ്‌ടമായ യുവാവിന് ബൈക്ക് അപകടത്തിൽ ഗുരുതര പരുക്ക്. നെടുങ്കണ്ടം പച്ചടി പത്തുവളവ് താറാവിളയിൽ ജയനാ (45) ണ് പരുക്കേറ്റത്. ജോലി കഴിഞ്ഞ് കവുന്തിയിൽ നിന്നും വീട്ടിലേക്ക് വരുന്ന വഴിയിൽ ജയൻ സഞ്ചരിച്ച ബൈക്കിൽ മാരുതി കാർ ഇടിക്കുകയായിരുന്നു. കല്ലാറിനു സമീപത്ത് ശനിയാഴ്ച്ച വൈകിട്ടായിരുന്നു അപകടം.
ജയന്‍റെ ബൈക്ക് ഇടിച്ചു തെറിപ്പിച്ച കാർ നിർത്താതെ പോയി. മാരുതി 800 ആണ് അപകടമുണ്ടാക്കിയതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. അപകടത്തിൽ ബൈക്കിൽ നിന്നും തെറിച്ചു വീണ ജയന്‍റെ തലക്കും കൈകാലുകൾക്കുമാണ് ഗുരുതര പരുക്കേറ്റിരിക്കുന്നത്. ഓടിക്കൂടിയ പ്രദേശവാസികൾ ഉടൻ തന്നെ ജയനെ കല്ലാറിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
എന്നാൽ പരുക്ക് ഗുരുതരമായതിനാൽ കോട്ടയം മെഡിക്കൽ കോളെജിലേക്ക് കൊണ്ടു പോകാൻ നിർദേശിക്കുകയായിരുന്നു. സ്ഥലത്തെത്തിയ നെടുങ്കണ്ടം പൊലീസ് അപകടം ഉണ്ടാക്കിയ കാർ കണ്ടെത്താൻ ശ്രമം തുടങ്ങി. 2018 ഓഗസ്റ്റിൽ ഉണ്ടായ പ്രളയ സമയത്താണ് ജയന്‍റെ കുടുംബത്തെ ദുരുതത്തിലാക്കിയ ഉരുൾപൊട്ടൽ ഉണ്ടാകുന്നത്. ഭാര്യയെയും മാതാപിതാക്കളെയും ഉരുൾപൊട്ടലിയിൽ ജയനു നഷ്‌ടമായിരുന്നു.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ
Post A Comment: