പാലക്കാട്: ജനവാസ മേഖലയിൽ ഭക്ഷണം തേടിയെത്തിയ ഗർഭിണിയായ ആന പടക്കം നിറച്ച കൈതച്ചക്ക തിന്ന് ദാരുണമായി ചെരിഞ്ഞ സംഭവത്തിൽ കുറ്റക്കാരെ കുറ്റക്കാരെക്കുറിച്ച് വിവരം ലഭിച്ചതായി വനംവകുപ്പ്. സംഭവം ദേശീയ തലത്തിൽ ചർച്ചയായതോടെയാണ് അന്വേഷണം വ്യാപിപ്പിച്ചത്. രണ്ട് പേരാണ് സംഭവത്തിനു പിന്നിലെന്നാണ് സൂചന. ഇവരെ സംബന്ധിച്ച വിവരം ലഭിച്ചിട്ടുണ്ട്. ഇവരെ ഉടൻ പിടികൂടുമെന്ന സൂചനകളും വനംവകുപ്പിൽ നിന്നും ലഭിച്ചിട്ടുണ്ട്. വിവാദ സംഭവത്തിൽ പ്രതികൾക്കെതിരെ കടുത്ത ശിക്ഷാ നടപടികൾ സ്വീകരിക്കാനാണ് നീക്കം.
വനം വകുപ്പിന്‍റെ പരാതിയെ തുടർന്നു പൊലീസും കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മലപ്പുറം കരുവാരകുണ്ട് മേഖലയിൽ നിന്നാണ് ആന പാലക്കാട് അമ്പലപ്പാറ പ്രദേശത്തേക്ക് എത്തിയതെന്നാണ് നാട്ടുകാരുടെ ആരോപണം. സംഭവത്തെക്കുറിച്ച് കേന്ദ്രസര്‍ക്കാര്‍ അന്വേഷിക്കുമെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി പ്രകാശ് ജാവഡേക്കർ പറഞ്ഞു. ഏറെ ഗൗരവത്തോടെയാണ് വിഷയം പരിഗണിക്കുന്നതെന്നും കുറ്റവാളികളെ കണ്ടെത്താന്‍ വിശദമായ അന്വേഷണം നടത്തുമെന്നും മന്ത്രി പറഞ്ഞു. സൈലന്‍റ് വാലി നാഷനല്‍ പാര്‍ക്കിലുള്ള ആനയാണ് പടക്കങ്ങള്‍ നിറച്ച കൈതച്ചക്ക കഴിക്കാന്‍ ശ്രമിച്ച് പൊള്ളലേറ്റതിനെ തുടര്‍ന്ന് ചരിഞ്ഞത്.
തുമ്പിക്കൈക്കും നാവിനുമെല്ലാം സാരമായ പൊള്ളലേറ്റതിനെ തുടര്‍ന്ന് വെള്ളത്തിലിറങ്ങിയ ആന അതേനില്‍പ്പില്‍ത്തന്നെ ചരിയുകയായിരുന്നു. വായ്ക്കുള്ളില്‍ വച്ച് പടക്കം പൊട്ടിയതോടെയാണ് ആനയ്ക്ക് ഗുരുതരമായി പൊള്ളലേറ്റത്. കടുത്ത വേദനയോടെ ദിവസങ്ങളോളം ആന ഗ്രാമത്തില്‍ അലഞ്ഞു. ഏപ്രില്‍ അവസാനവാരമോ മേയ് തുടക്കത്തിലോ ആണ് ആന പടക്കം കടിച്ചതെന്നാണ് ഉദ്യോഗസ്ഥര്‍ കരുതുന്നത്. മേയ് 25-നാണ് ആനയെക്കുറിച്ച് വനപാലകര്‍ അറിയുന്നത്. രണ്ടു ദിവസത്തിനുള്ളില്‍ ആന ചരിയുകയും ചെയ്‌തു.
നദിയില്‍നിന്നു കരയില്‍ കയറ്റാനായി സുരേന്ദ്രന്‍, നീലകണ്ഠന്‍ എന്നീ കുങ്കിയാനകളെ കൊണ്ടുവന്നിരുന്നു. എന്നാല്‍ ഇതും ഫലം കണ്ടില്ല. 27 ന് വൈകിട്ട് നാലിനാണ് ആന ചരിഞ്ഞത്. നിലമ്പൂര്‍ വനമേഖലയിലെ സെക്‌ഷന്‍ ഓഫിസറായ മോഹന്‍ കൃഷ്ണന്‍റെ ഫെയ്‌സ്ബുക് പോസ്റ്റിലൂടെയാണ് വിവരം പുറംലോകമറിഞ്ഞത്. 15 വയസായിരുന്നു പിടിയാനയുടെ പ്രായം. ഗര്‍ഭകാലത്തിന്‍റെ തുടക്കമായതിനാല്‍ വയറ്റിലുള്ള കുഞ്ഞിനും കൂടി വേണ്ട രീതിയില്‍ ഭക്ഷണം ലഭിക്കുന്നതിനു വേണ്ടിയാവണം പിടിയാന നാട്ടിലിറങ്ങിയതെന്ന് മോഹന്‍ കൃഷ്ണന്‍റെ പോസ്റ്റില്‍ പറയുന്നു.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ
Post A Comment: