ഇടുക്കി: കോവിഡ് പടർന്നു പിടിക്കുന്ന തമിഴ്‌നാട്ടിലെ തേനി ജില്ലയിൽ നിന്നും ഇടുക്കിയിലേക്ക് അനധികൃതമായി എത്തിയ നിരവധി പേരെ കണ്ടെത്താനായിട്ടില്ലെന്ന് റിപ്പോർട്ട്. എട്ടോളം പേരെയാണ് ഇനിയും കണ്ടെത്താനുള്ളതെന്നാണ് ആരോഗ്യ വകുപ്പിന്‍റെ കണക്ക്. എന്നാൽ ഇതിൽ കൂടുതൽ ആളുകൾ അതിർത്തി കടന്ന് എത്തിയിട്ടുണ്ടെന്നാണ് പൊലീസ് രഹസ്യാന്വേഷണ വിഭാഗം ഉൾപ്പെടെ കണ്ടെത്തിയിരിക്കുന്നത്. കോവിഡ് പടരുന്ന സാഹചര്യത്തിൽ തേനി ജില്ലയിൽ നിയന്ത്രണങ്ങൾ കർശനമാക്കിയിരുന്നു. ഇതോടെയാണ് ഇടുക്കിയിലേക്ക് അനധികൃതമായി കടന്നു കയറ്റം വ്യാപിച്ചത്.
തൊഴിൽ ഇല്ലായ്മയും പട്ടിണിയുമാണ് ഇത്തരം കടന്നു കയറ്റത്തിനു കാരണം. അതേസമയം രോഗം വ്യാപിക്കുന്ന തമിഴ്‌നാട്ടിൽ നിന്നും അനധികൃതമായി ആളുകൾ എത്തുന്നത് ജില്ലയെ ആശങ്കയിലാക്കുകയാണ്. കഴിഞ്ഞ കണ്ട് ദിവസത്തിനിടെ പിഞ്ചുകുഞ്ഞുങ്ങളുമായി അനധികൃതമായി അതിർത്തി കടന്നെത്തിയ നാല് പേർക്കെതിരെ ജില്ലയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. ഒരാഴ്ചയ്ക്കിടെ തേനി ജില്ലയിൽ നിന്നു വനാതിർത്തി കടന്ന് എത്തിയത് 14 പേരെന്നാണ് റിപ്പോർട്ട്. ഇതിൽ ആറ് പേരെ തിരിച്ചറിഞ്ഞ് നിരീക്ഷണത്തിലാക്കി.
ഇതിൽ എട്ട് പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്. നെടുങ്കണ്ടം, ഉടുമ്പൻചോല പൊലീസ് സ്റ്റേഷൻ പരിധിയിലാണ് 14 പേർ എത്തിയത്. എത്തിയവരെ തിരിച്ചറിയാനായി ജനമൈത്രി പൊലീസിന്‍റെ നേതൃത്വത്തിൽ പരിശോധന നടന്നുവരികയാണ്. കഴിഞ്ഞ മൂന്നു മാസത്തിനിടെ അതിർത്തി കടക്കാൻ ശ്രമിച്ച 95 പേരെ ഉടുമ്പൻചോല, നെടുങ്കണ്ടം, കമ്പംമെട്ട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തേസമയം, പൊലീസിനു നൽകിയ വാഹനങ്ങൾ പിൻവലിച്ചതോടെ അതിർത്തിയിലെ പരിശോധനകൾ പൂർണമായും നിലച്ചു. പൊലീസിന് ജില്ലാ ഭരണകൂടം ഇടപെട്ടു നൽകിയ വാഹനങ്ങൾ പിൻവലിച്ചതാണ് നിലവിലെ പ്രതിസന്ധിക്കു കാരണം. തേവാരംമെട്ടിൽ പകൽ ഹോം ഗാർഡിനെയും രാത്രി പട്രോളിങ് സംഘത്തെയും വിന്യസിച്ചതായി നെടുങ്കണ്ടം പൊലീസ് അറിയിച്ചു.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ
Post A Comment: