കോട്ടയം: പട്ടാപ്പകൽ വീട്ടമ്മയെ കൊലപ്പെടുത്തി ഭർത്താവിനെ ക്രൂരമായി മർദിച്ച സംഭവത്തിൽ പ്രതികളെ കുറിച്ച് പൊലീസിനു സൂചലന ലഭിച്ചു. താഴത്തങ്ങാടിയിലാണ് കഴിഞ്ഞ ദിവസം പട്ടാപ്പകൽ വീട്ടമ്മയെ അക്രമി സംഘം ക്രൂരമായി കൊലപ്പെടുത്തുന്നത്. സംഭവത്തിനു പിന്നിൽ കൊട്ടേഷൻ സംഘമാണെന്ന വിവരമാണ് പൊലീസിനു ലഭിച്ചിരിക്കുന്നത്. മരിച്ച ഷീബയ്ക്കും ഭർത്താവ് സാലിക്കും നിരവധി പേരുമായി സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നു. പണത്തെ ചൊല്ലിയുള്ള തർക്കത്തെ തുടർന്നാണ് കൊട്ടേഷൻ സംഘം വീട്ടിലെത്തിയതെന്നാണ് വിവരം.
തുടർന്ന് നടന്ന വാക്കേറ്റവും സംഘർഷവും കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു. പണമിടപാടുകളിൽ ഉൾപ്പെടെ സജീവമായ താഴത്തങ്ങാടിയിലെ തന്നെ സംഘത്തിന്‍റെ പങ്കാണ് പൊലീസ് സംശയിക്കുന്നത്. വീട്ടിൽനിന്ന് അക്രമികൾ മോഷ്ടിച്ച കാർ കൊച്ചിയിലെത്തിയതായും പൊലീസിന് വിവരം ലഭിച്ചു. അക്രമികൾക്ക് കൊലപ്പെടുത്തണമെന്ന ഉദ്ദേശം ഉണ്ടായിരുന്നില്ലെന്നാണു നിഗമനം. ദമ്പതികളെ ആക്രമിക്കാൻ മാരകായുധങ്ങൾ ഉപയോഗിച്ചിട്ടില്ല. ഭീഷണിപ്പെടുത്തി പണം തട്ടുകയായിരുന്നു അക്രമികളുടെ ലക്ഷ്യമെന്നാണു സൂചന.
എന്നാൽ തർക്കം മുറുകിയതോടെ പ്രകോപിതരായ അക്രമികൾ മുറിയിലുണ്ടായിരുന്ന ടീപോയ് ഉപയോഗിച്ചാണ് ഇരുവരെയും തലയ്ക്കടിച്ചു വീഴ്ത്തിയത്. ശരീരത്തിൽ വൈദ്യുതി കമ്പികൾ ചുറ്റിയെങ്കിലും ഷോക്കടിപ്പിച്ചതിന്‍റെയും തെളിവുകളില്ല. കവർച്ചാ ശ്രമമെന്ന് വരുത്തി തീർത്ത് അന്വേഷണം വഴിതെറ്റിക്കാനാണു കാറും സ്വർണവും കവർന്നതെന്നും കരുതുന്നു. ഷീബയുടെ ശരീരത്തിലേയും അലമാരയിലും സൂക്ഷിച്ച സ്വർണാഭരണങ്ങളും നഷ്ടപ്പെട്ടെങ്കിലും കണക്ക് തിട്ടപ്പെടുത്തിയിട്ടില്ല. അക്രമികൾക്ക് കൊച്ചിയിലും ബന്ധങ്ങളുണ്ട്. സിസിടിവി ദൃശ്യങ്ങളുടെ പരിശോധനയിൽ കാർ കൊച്ചിയിലെത്തിയെന്നാണു വിവരം.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ
Post A Comment: