കോട്ടയം: താഴത്തങ്ങാടിയിൽ വൃദ്ധയെ അക്രമികൾ കൊലപ്പെടുത്തിയത് അതിക്രൂരമായിട്ടെന്ന് നിഗമനം. തിങ്കളാഴ്ച്ച വൈകിട്ടാണ് പാറപ്പാടം ഷാനി മൻസിൽ ഷീബ (60)യെ കൊല്ലപ്പെട്ട നിലയിലും ഭർത്താവ് സാലി (65) യെ ഗുരുതരമായി പരുക്കേറ്റ നിലയിലും കണ്ടെത്തിയത്. കോട്ടയം മെഡിക്കൽ കോളെജിൽ പ്രവേശിപ്പിച്ച സാലി അപകട നില തരണം ചെയ്‌തിട്ടില്ല. മോഷണ ശ്രമത്തിനായി ഇരുവരെയും അക്രമികൾ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് കരുതുന്നത്. സംഭവത്തിൽ കൊലയാളികളെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചു.
അതേസമയം കൊലയാളികൾ അതിക്രൂരമായിട്ടാണ് ഷീബയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് കണ്ടെത്തി. ഇരുവരെയും മർദിച്ചു വീഴ്ത്തിയ ശേഷം കൈകാലുകൾ ഇരുമ്പുകൊണ്ട് ബന്ധിപ്പിച്ച നിലയിലായിരുന്നു. തുടർന്ന് ഇരുമ്പു കമ്പിയിലേക്ക് വയർ ഉപയോഗിച്ച് വൈദ്യുതി പ്രവഹിപ്പിച്ചിട്ടുണ്ട്. വൈദ്യുതി കടത്തിവിട്ട് ക്രൂരമായി എന്തോ ചോദ്യം ചെയ്യൽ നടന്നിട്ടുണ്ടെന്നും പൊലീസ് സംശയിക്കുന്നു. പണം ഇരിക്കുന്ന സ്ഥലമോ, വാഹനത്തിന്‍റെ താക്കോലോ ആയിരിക്കാം ഇത്തരത്തിൽ ഭീഷണിപ്പെടുത്തി കണ്ടെത്താൻ ശ്രമിച്ചതെന്നാണ് നിഗമനം.
മൃതദേഹം കിടന്ന മുറിയിൽ ഗ്യാസ് സിലിണ്ടർ തുറന്നു വിട്ട നിലയിലായിരുന്നു. രണ്ടുപേരുടെയും തലക്ക് അടിയേറ്റിട്ടുണ്ട്. ഇഞ്ചിഞ്ചായി കൊലപ്പെടുത്താനുള്ള നീക്കമാണ് നടന്നതെന്നാണ് വിവരം. ഇരുവരും തനിച്ചാണ് താമസം എന്നു മനസിലാക്കിയവരാണ് കൊലയാളികൾ. ഇന്നലെ രാത്രിയാണ് സംഭവം നടന്നതെന്നും സംശയിക്കുന്നുണ്ട്. വീട്ടിലെ കാർ കാണാതായിട്ടുള്ളതിനാലാണ് മോഷണ ശ്രമമാണെന്ന് സംശയിക്കുന്നത്. വൻ പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
വിദേശത്തുള്ള മകൾ ഷാനി ഫോൺ ചെയ്‌തപ്പോൾ വീട്ടിൽ ആരും ഫോൺ എടുത്തില്ല. തുടർന്ന് അയൽവാസി കൂടിയായ ബന്ധുവിനെ വിളിച്ച് വിവരം അന്വേഷിച്ചു. ഇവർ വീടിനു സമീപത്തെത്തിയപ്പോൾ രൂക്ഷമായ ഗ്യാസിന്‍റെ ഗന്ധം അനുഭവപ്പെടുകയായിരുന്നു. തുടർന്ന് പൊലീസിനെ വിവരം അറിയിച്ചു. അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി. ആശുപത്രിയിൽ എത്തും മുൻപേ ഷീബ മരിച്ചിരുന്നു.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ
Post A Comment: