കൊല്ലം: ഉത്ര കൊലക്കേസിൽ പ്രതി സൂരജിന്‍റെ വീട്ടുകാരുടെ ചോദ്യം ചെയ്യൽ മണിക്കൂറുകൾ പിന്നിട്ടു. ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ പുരോഗമിക്കുന്നത്. സൂരജിന്‍റെ അമ്മ, സഹോദരി എന്നിവരുടെ ചോദ്യം ചെയ്യലാണ് ഇപ്പോഴും തുടരുന്നത്. ഇന്നലെ സൂരജിന്‍റെ പിതാവ് സുരേന്ദ്രനെ അറസ്റ്റ് ചെയ്‌തിരുന്നു. ഇയാളെ മൂന്ന് ദിവസത്തേക്ക് ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽവിട്ടു. ഉത്രയുടെ കൊലപാതകം കുടുംബത്തിന്‍റെ അറിവോടെയാണെന്ന നിഗമനത്തിലേക്കാണ് അന്വേഷണ സംഘം എത്തുന്നത്.
അറസ്റ്റിനു മുൻപ് ഇവർ നിയമോപദേശം തേടിയിരുന്നതായും വിവരമുണ്ട്. ഉത്രയുടെ കൊലപാതകത്തിന് ശേഷം തെളിവു നശിപ്പിക്കാൻ സൂരജിന്‍റെ അഛനും അമ്മയും സഹോദരിയും ശ്രമിച്ചതിനുള്ള തെളിവുകൾ അന്വേഷണ സംഘത്തിനു ലഭിച്ചിരുന്നു. സൂരജ് ഉത്രയെ കൊലപ്പെടുത്താൻ പാമ്പിനെ വാങ്ങിയതും കൊലപ്പെടുത്താൻ ശ്രമിച്ചതും വീട്ടുകാർക്ക് അറിയാമോ എന്നതാണ് ഇനി സ്ഥിരീകരിക്കാനുള്ളത്. ഇതിനിടെ സൂരജിന്‍റെ വീടിനുസമീപം കുഴിച്ചിട്ടിരുന്ന ആഭരണങ്ങൾ ഉത്രയുടേതാണെന്ന് തിരിച്ചറിഞ്ഞു. 38 പവനാണ് വീടിന് സമീപത്ത് നിന്ന് കുഴിച്ചിട്ട നിലയിൽ കണ്ടെടുത്തിരുന്നത്. ഇത് ഉത്രയുടേയും കുഞ്ഞിന്‍റെതാണെന്നും ഉത്തരയുടെ 'അമ്മ മണിമേഖലയും സഹോദരൻ വിഷുവും ജില്ലാ ക്രൈം ബ്രാഞ്ച് ഓഫീസിലെത്തി തിരിച്ചറിഞ്ഞു.
ഉത്തരയുടെ വിവാഹ ആൽബവുമായി എത്തി ഒത്തുനോക്കിയാണ് ആഭരണങ്ങൾ തിരിച്ചറിഞ്ഞത്. ലോക്കറിൽ നിന്നെടുത്ത ഉത്രയുടെ സ്വർണം വിറ്റെന്ന് ആയിരുന്നു സൂരജ് ആദ്യം പറഞ്ഞത്. കൂടുതൽ ചോദ്യം ചെയ്യലിൽ അഛന്‍റെ അറിവോടെ പറമ്പിൽ കുഴിച്ചിട്ടു എന്നറിയിച്ചു. അറസ്റ്റിലായ സുരേന്ദ്രനെ ചോദ്യം ചെയ്തപ്പോൾ സൂരജിന്‍റെ അമ്മ രേണുകയുടെ പങ്കും വെളിവായി. സഹോദരി സൂര്യക്കും പങ്കുണ്ട് എന്ന സൂചനയും കിട്ടി. തുടർന്നാണ് അടൂർ പറക്കോട്ടെ വീട്ടിലെത്തിയ അന്വേഷണ സംഘം ഇരുവരെയും കസ്‌റ്റഡിയിലെടുത്തത്.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ
Post A Comment: