വയനാട്: വിവാദമായ കാരക്കാമല പള്ളിമുറിയിലെ സിസി ടിവി ദൃശ്യങ്ങൾ നശിപ്പിക്കുന്നതായി ആരോപിച്ച് സി. ലൂസി കളപ്പുര രംഗത്ത്. വൈദികന്‍റെയും കന്യാസ്ത്രീയുടെയും അനാശാസ്യ പ്രവൃത്തികൾ താൻ കണ്ടെന്നാണ് സി. ലൂസി അവകാശപ്പെടുന്നത്. ഇതെ തുടർന്ന് ഫാ. സ്റ്റീഫൻ തന്നെ അപായപ്പെടുത്താൻ ശ്രമിച്ചെന്നുമാണ് സി. ലൂസി ആരോപിക്കുന്നത്.
സി. ലൂസിയുടെ ഫെയ്‌സ് ബുക്ക് പോസ്റ്റ് വായിക്കാം
കാരക്കാമല പള്ളിമുറിയിലും പരിസരത്തുമുള്ള സിസി ടിവി ദൃശ്യങ്ങൾ ഇടവക ജനങ്ങൾ ആവർത്തിച്ചാവശ്യപ്പെട്ടിട്ടും പുറത്തു വിടാതെ വൈകിക്കുന്നത് പോലീസും പള്ളിവികാരിയും തമ്മിലുള്ള ഒത്തുകളിയാണെന്ന് ഞാൻ സംശയിക്കുന്നു. എന്‍റെ അറിവനുസരിച്ച് 40ഓ 45ഓ ദിവസങ്ങൾ മാത്രമാണ് സിസി ടിവിയുടെ ബാക് അപ്പ്. സംഭവം നടന്നിട്ട് ഇപ്പോൾ 6 ദിവസങ്ങളായിരുന്നു. അതിനർത്ഥം 6 ദിവസങ്ങളിലെ ദൃശ്യങ്ങൾ ഇതിനകം നഷ്ടപ്പെട്ടിരിക്കുന്നു. വൈകുന്ന ഓരോ ദിവസവും വിലപ്പെട്ട തെളിവുകൾ നഷ്ടപ്പെട്ടുകൊണ്ടിരിക്കും.
28 ആം തീയതിയിലെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നാൽ ഞാൻ പറഞ്ഞതെല്ലാം സത്യമാണെന്ന് തെളിയും എന്നവർക്കറിയാം. പക്ഷേ അതുമാത്രമല്ല കാര്യം, അതിനു മുൻപുള്ള ദിവസങ്ങളിലെ ദൃശ്യങ്ങളെയായിരിക്കും അവർ കൂടുതൽ ഭയപ്പെടുന്നത് എന്ന് ന്യായമായും ഞാൻ സംശയിക്കുന്നു. കാരണം കഴിഞ്ഞ ഏതാനം ആഴ്ചകളിലെ ദൃശ്യങ്ങൾ പരിശോധിക്കപ്പെട്ടാൽ പുറത്തു വരുന്നത് ഇതുവരെ അറിഞ്ഞതിനേക്കാൾ എത്രയോ കൂടുതലായിരിക്കും.
ഇവിടെ പോലീസും ഭരണകൂടവും നോക്കുകുത്തികളായി മാറുകയാണോ? ഫാ. സ്റ്റീഫൻ കോട്ടക്കലിന്റെയും സിസ്റ്റർ ലിജി മരിയയുടെയും അനാശാസ്യ പ്രവൃത്തികൾ ഞാൻ നേരിൽ കണ്ടതിനെത്തുടർന്ന് ഫാ. സ്റ്റീഫൻ എന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതും എന്നെ ആക്രമിക്കാൻ ഓടിച്ചതും എന്‍റെ ജീവനുതന്നെ അപായമുണ്ടെന്ന് കാണിച്ചും ഞാൻ പൊലീസിന് കൊടുത്ത പരാതിയിൽ ഇതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ല. ഈ പരാതിയിലെ സുപ്രധാന തെളിവുകളായ സിസിടിവി ദൃശ്യങ്ങൾ അന്നേ ദിവസം തന്നെ കസ്റ്റഡിയിൽ എടുക്കേണ്ട ബാധ്യതയുള്ള പോലീസിന്‍റെ ഇതുവരെയുള്ള പ്രവൃത്തികളെല്ലാം സംശയാസ്പദമാണ്.
സിസിടിവി ദൃശ്യങ്ങൾ ഇതുവരെ കണ്ടുകെട്ടിയിട്ടില്ല എന്ന് മാത്രമല്ല ദൃശ്യങ്ങൾ കാണണമെന്ന് ആവശ്യപ്പെടുന്ന ഇടവക ജനങ്ങളെ പലവിധ കാരണങ്ങൾ പറഞ്ഞ് തിരികെ അയക്കുകയാണ് പോലീസ് കഴിഞ്ഞ ദിവസങ്ങളിൽ ചെയ്‌തത്. യഥാർത്ഥത്തിൽ സുപ്രധാന തെളിവുകൾ നശിപ്പിക്കാൻ പോലീസ് ഒത്താശ ചെയ്യുകയാണോ എന്ന് ഞാൻ സംശയിക്കുന്നു.
പോലീസിനോടും ഭരണകൂടത്തോടും അങ്ങേയറ്റം ബഹുമാനം വച്ചുപുലത്തുന്ന ആളാണ് ഞാൻ. പക്ഷേ നിങ്ങളുടെ ഇതുവരെയുള്ള നടപടികൾ സംശയം ജനിപ്പിക്കുന്നു. നിങ്ങൾ നിലകൊള്ളുന്നത് സത്യത്തിനും നീതിക്കും വേണ്ടിയാണെങ്കിൽ എത്രയും വേഗം കഴിഞ്ഞ 45 ദിവസങ്ങളിലെ എല്ലാ സിസിടിവി ദൃശ്യങ്ങളും എന്‍റെ പരാതിയുടെ അന്വേഷണത്തിനാവശ്യമായ സുപ്രധാന തെളിവുകളായതിനാൽ ശേഖരിച്ച് സുരക്ഷിതമായി സൂക്ഷിക്കുകയും അവ പരിശോധിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്യണമെന്ന് അപേക്ഷിക്കുന്നു.
Sr. Lucy Kalapura
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
https://chat.whatsapp.com/KXENxMQq8p0GB9zypaK3W5
ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ
https://www.facebook.com/superprimetime/?modal=admin_todo_tour
Post A Comment: