ഇടുക്കി: രാജാക്കാട് കുത്തുങ്കലിനു സമീപം ചെമ്മണ്ണാർ പുഴയിൽ അതിഥി തൊഴിലാളികളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയില്ലെന്ന് പൊലീസ്. അബദ്ധത്തിൽ വെള്ളത്തിൽ വീണയാളെ രക്ഷപെടുത്താൻ ശ്രമിക്കുന്നതിനിടെ മറ്റു രണ്ടു പേർ കൂടി ഒഴുക്കിൽ അകപ്പെടുകയായിരുന്നുവെന്ന നിഗമനത്തിലാണ് പൊലീസ്.
കഴിഞ്ഞ ദിവസമാണ് ഒരു സ്ത്രീയുടെയും രണ്ടു പുരുഷൻമാരുടെയും മൃതദേഹങ്ങൾ പുഴയിൽ കണ്ടെത്തിയത്. മധ്യപ്രദേശ് സ്വദേശികളായ റോഷ്‌നി, അജയ്, ദുലീപ് എന്നിവരാണ് മരിച്ചത്. കുത്തുങ്കൽ ടൗണിന് സമീപമുള്ള ചെമ്മണ്ണാർക്കുത്ത് വെള്ളച്ചാട്ടത്തിന്‍റെ അടിവശത്തുള്ള പാറയിടുക്കിനിടയിൽ ഒരു പുരുഷന്‍റെ മൃതദേഹവും 25 മീറ്റർ താഴെ മാറി വെള്ളം ഇരുവശങ്ങളിലൂടെയും ഒഴുകുന്ന പാറയിൽ രണ്ടു മൃതദേഹങ്ങൾ ഒഴുകി വന്ന് തടഞ്ഞു നിന്ന നിലയിലുമാണ് കണ്ടെത്തിയത്.
മൂന്ന് ദിവസം മുമ്പ് റോഷ്‌നി (20), അജയ് (20), ദുലീപ് (21) എന്നിവരെ തൊഴിൽ സ്ഥലത്തു നിന്ന് കാണാതായിരുന്നു. തൊഴിലാളികളെ കാണാനില്ലെന്ന് ഉടുമ്പൻചോല പൊലീസിൽ പരാതി ലഭിച്ചിരുന്നു. രണ്ടു ആഴ്ച്ചയായി കുത്തുങ്കൽ സ്വദേശിയുടെ വീട്ടിൽ വാടകയ്ക്ക് താമസിച്ച് സമീപത്തെ കൃഷിയിടങ്ങളിൽ ജോലി ചെയ്‌തു വരികയായിരുന്നു ഇവർ.
ആറു പേരാണ് ഇവിടെ കഴിഞ്ഞിരുന്നത്. ഞായറാഴ്ച്ച ഉച്ച കഴിഞ്ഞ് കുളിക്കാനായി രോഷ്‌നിയും അജയും ദുലീപും പുഴയിലേക്ക് പോയതായാണ് കൂടെ ഉള്ളവർ പറയുന്നത്. പുഴയിൽ കുളിക്കാനിറങ്ങുന്നതിനിടെ വെള്ളത്തിൽ ഇറങ്ങിയ ആൾ പാറയിൽ ചവിട്ടി വഴുതി വീഴുന്നതിനിടെ രക്ഷിക്കാൻ ശ്രമിക്കുമ്പോൾ അബദ്ധത്തിൽ വെള്ളച്ചാട്ടത്തിലേക്ക് പതിച്ചതായിരിക്കാം എന്നും പറയിടുക്കിൽ കുടുങ്ങിയ മൃതദേഹം ഒഴുക്കിൽപ്പെട്ടതാകാം എന്നും ആണ് നിഗമനം.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ....
Post A Comment: