മുംബൈ: യുക്രൈൻ- റഷ്യ യുദ്ധം തുടങ്ങിയതിനു പിന്നാലെ ഇന്ത്യയിൽ ഇന്ധനവില കുതിച്ചുയർന്നേക്കുമെന്ന് സൂചന. സൈനിക നീക്കം ആരംഭിച്ചതിനു പിന്നാലെ അസംസ്കൃത എണ്ണ വില ബാരലിനു 100 ഡോളർ കടന്നു.
ഉപയോഗിക്കുന്ന എണ്ണയുടെ 85 ശതമാനവും ഇറക്കുമതി ചെയ്യുന്ന ഇന്ത്യയിൽ ഇത് വലിയ രീതിയിൽ വിലക്കയറ്റത്തിനു കാരണമാകും. നിലവിൽ അന്താരാഷ്ട്ര വിപണിയിൽ എണ്ണ വില ഉയർന്നു നിൽക്കുമ്പോഴും ഇന്ത്യയിൽ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് എണ്ണ വില വർധിപ്പിച്ചിട്ടില്ല.
എന്നാൽ ക്രൂഡ് ഓയിൽ വില കുതിച്ചുയർന്നതോടെ ഇന്ത്യയിലും എണ്ണകമ്പനികൾ വില വർധിപ്പിക്കാൻ നിർബന്ധിതരാകുമെന്നാണ് റിപ്പോർട്ട്. ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളറിന് മുകളിലെത്തിനിൽക്കുകയാണ്. കഴിഞ്ഞ എട്ട് വർഷത്തിനിടെയുള്ള ഏറ്റവും ഉയർന്ന വിലയാണ് ഇന്നത്തേത്.
2014 ലാണ് ഇതിന് മുമ്പ് ക്രൂഡോയിൽ വില ഇത്രയേറെ ഉയർന്നത്. യൂറോപ്പിലേക്കുള്ള ഇന്ധനത്തിന്‍റെ മൂന്നിലൊന്നും റഷ്യയാണ് നൽകുന്നത്. അതിനാൽ തന്നെ യുദ്ധ സാഹചര്യം ക്രൂഡ് ഓയിൽ വില ഇനിയും വർധിപ്പിച്ചേക്കുമെന്നാണ് വിവരം.
നവംബര്‍ നാലിന് കേന്ദ്രസര്‍ക്കാര്‍ എക്‌സൈസ് ഡ്യൂട്ടി ഡീസല്‍ ലീറ്ററിന് 10 രൂപയും പെട്രോളിന് അഞ്ചു രൂപയും കുറച്ചതിനു ശേഷം അസംസ്‌കൃത എണ്ണവിലയില്‍ 10 ഡോളറിന്‍റെ വര്‍ധനവുണ്ടായെന്നാണ് റിപ്പോര്‍ട്ട്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/DOjl7OJWQz6Iq6RErYpG8p
യുക്രൈനെ ആക്രമിച്ച് റഷ്യ
കീവ്: യുക്രൈനിൽ റഷ്യൻ ആക്രമണം തുടങ്ങിയതോടെ ആശങ്കയിൽ ലോക രാജ്യങ്ങൾ. റഷ്യക്കെതിരെ ശക്തമായി തിരിച്ചടിക്കുമെന്നാണ് യുക്രൈൻ പ്രസിഡന്‍റ് പ്രതികരിച്ചത്. പരമാധികാരം സംരക്ഷിക്കാൻ ഏതറ്റം വരെയും പോരാടുമെന്നും പ്രസിഡന്‍റ് വ്ലോഡിമിർ സെലൻസ്‌കി പറഞ്ഞു. യുക്രൈൻ പ്രസിഡന്‍റ് യു.എസ്. പ്രസിഡന്‍റ് ജോബൈഡനുമായി സംസാരിച്ചു.
യുദ്ധത്തിന്‍റെ പശ്ചാത്തലത്തിൽ യുക്രൈനിൽ പട്ടാള നിയമം പ്രഖ്യാപിച്ചിട്ടുണ്ട്. ജനങ്ങൾ പുറത്തിറങ്ങരുതെന്നും യുക്രൈൻ പ്രസിഡന്‍റ് ആവശ്യപ്പെട്ടു. യുക്രൈൻ തലസ്ഥാനമായ കീവിൽ വിമാനത്താവളത്തിനു സമീപം വെടിവപ്പും സ്ഫോടനങ്ങളുമുണ്ടായി. വിമാനത്താവളം റഷ്യൻ സൈന്യത്തിന്‍റെ നിയന്ത്രണത്തിലാണെന്നാണ് സൂചന.
ഇന്നു പുലർച്ചെ അഞ്ചോടെയാണ് യുക്രൈനിൽ റഷ്യൻ ആക്രമണം ഉണ്ടായതെന്നാണ് പ്രാഥമിക വിവരം. വലിയ സ്ഫോടനത്തിന്‍റെ ശബ്ദം കേട്ടാണ് ഉണർന്നതെന്ന് മലയാളി വിദ്യാർഥികളും പറഞ്ഞു. റഷ്യൻ പ്രസിഡന്‍റ് വ്ലാഡിമിർ പുടിന്‍റെ യുദ്ധ പ്രഖ്യാപനത്തിനു മണിക്കൂറുകൾക്കകമാണ് ആക്രമണം നടന്നത്.
Post A Comment: